കൊച്ചി: ബിജെപിയും ആർഎസ്എസും ഹിന്ദുമതത്തെ അബ്രഹാമിക് മതമാക്കി മാറ്റുകയാണെന്ന് മല്ലിക സാരാഭായ്. ഗുജറാത്തിൽ മുസ്ലീങ്ങളുടെ പിന്തുണയുണ്ടെന്ന് ബിജെപി പറയുമ്പോൾ ഈ രാജ്യത്ത് ജീവിക്കാൻ വേറെ വഴിയില്ലെങ്കിൽ പിന്നെന്തുചെയ്യും എന്നാണ് മല്ലിക സാരാഭായ് ചോദിക്കുന്നത്. "എനിക്കറിയാവുന്ന വിദ്യാഭ്യാസമുള്ള, സാമ്പത്തികശേഷിയുള്ള മുസ്ലീങ്ങളൊക്കെയും രാജ്യം വിടുകയാണ്. കാരണം, ഒന്നില്ലെങ്കിൽ നിങ്ങൾ അടിമയായി ജിവിക്കൂ അല്ലെങ്കിൽ രാജ്യം വിടൂ എന്നാണ് അവർ വ്യക്തമായി പറയുന്നത്", ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ 'എക്സ്പ്രസ് ഡയലോഗ്സി'ൽ സംസാരിക്കുകയായിരുന്നു അവർ.
മല്ലികയുടെ അച്ഛൻ പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്‍ഞനായിരുന്ന വിക്രം സാരാഭായിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാൻ മോദി വീട്ടിൽ വന്നതിനെക്കുറിച്ചും അവർ പറഞ്ഞു. "എന്റെ പിതാവിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാൻ പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹം ഞങ്ങളുടെ വീട്ടിൽ വന്നു. ഞങ്ങൾ തമ്മിൽ ഒന്നും സംസാരിച്ചില്ല. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ എനിക്കറിയാം, എന്റെ കാഴ്ചപ്പാടുകൾ അദ്ദേഹത്തിനും", അവർ പറഞ്ഞു. അതേസമയം തന്റെ പ്രശ്നം മോദിയോടല്ലെന്നും മതേതരമല്ലാത്തതും ആളുകളെ ഭിന്നിപ്പിക്കുന്നതുമായ ഒരു വിശ്വാസ സംവിധാനമാണ് പ്രശ്നമെന്നും മല്ലിക പറഞ്ഞു.
"നമുക്ക് നൽകിയിട്ടുള്ള സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും കുറയ്ക്കുന്ന എല്ലാത്തരം ആദർശങ്ങളെയും ഞാൻ എതിർക്കും. ബിജെപിയും ആർഎസ്എസും ഹിന്ദുമതത്തെ അബ്രഹാമിക് മതമാക്കി മാറ്റുകയാണ്. ഇസ്ലാമിക രാഷ്ട്രത്തിനെതിരെയും എന്റെ പ്രതികരണം ഇങ്ങനെതന്നെയായിരിക്കും. ഇന്ത്യ ഇസ്ലാം രാഷ്ട്രമോ ക്രിസ്ത്യൻ രാഷ്ട്രമോ ആകുകയാണെങ്കിലും എന്റെ എതിർപ്പ് ഇങ്ങനെതന്നെയായിരിക്കും", മല്ലിക പറഞ്ഞു. കേരള കലാമണ്ഡലം കൽപിത സർവകലാശാല ചാൻസലറാണ് മല്ലിക സാരാഭായ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates