തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസില്‍ പുത്തന്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍, എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള വിഭാഗം മേല്‍ക്കൈ നേടുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെയും മറികടന്നാണ് കെസി വേണുഗോപാല്‍ വിഭാഗം സ്വാധീനം വര്‍ധിപ്പിക്കുന്നത്.
കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവരുള്‍പ്പെടെ വേണുഗോപാലിനൊപ്പം നില്‍ക്കുന്ന നേതാക്കള്‍ക്ക് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ സാധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫിന് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ തന്നെ നല്‍കുന്ന സൂചനകള്‍. ''ഇതുവരെ നടന്ന ചര്‍ച്ചകളില്‍, പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ സി വേണുഗോപാല്‍ വിഭാഗവും തമ്മിലായിരുന്നു ചര്‍ച്ചകള്‍ നയിച്ചത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് കാഴ്ചക്കാരന്റെ റോള്‍ മാത്രമായിരുന്നു എന്ന് കോണ്‍ഗ്രസ് നേതാവ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.
ഭൂരിഭാഗം മണ്ഡലങ്ങളിലും തങ്ങളുടെ നോമിനികളെ ഉള്‍പ്പെടുത്തുന്നതില്‍ കെസി വേണുഗോപാല്‍ വിഭാഗത്തിന് സാധിച്ചെന്നാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യം കണ്ടാണ് ഈ നീക്കം. തികഞ്ഞ ധാഷ്ട്യത്തോടെയായിരുന്നു കെ സി പക്ഷം ചര്‍ച്ചകളില്‍ ഇടപെട്ടതെന്നാണ് ഹൈക്കമാന്‍ഡുമായി ചേര്‍ന്നു നില്‍ക്കുന്ന മുതിര്‍ന്ന നേതാവിന്റെ പ്രതികരണം. സിപിഎമ്മുമായി ചേര്‍ന്ന് കേള്‍ക്കുന്ന വെട്ടിനിരത്തലിന് സമാനമായ നീക്കമായിരുന്നു കെ സി പക്ഷം നടത്തിയത്. രമേശ് ചെന്നിത്തല മാത്രമാണ് എതിര്‍ച്ചേരിയില്‍ നിന്നും രക്ഷപ്പെട്ടത്. എന്നാണ് നേതാവിന്റെ പ്രതികരണം.
അതേസമയം, സ്ഥാനാര്‍ഥി പട്ടികയുടെ അന്തിമ രുപത്തില്‍ പഴയ എ ഗ്രൂപ്പിന്റെ സ്വാധീനം ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. പി സി വിഷ്ണുനാഥും ഷാഫി പറമ്പിലും 'എ' ഗ്രൂപ്പില്‍ പെട്ടവരാണ്. എന്നാല്‍ പുതിയ സമവാക്യങ്ങള്‍ ഉയരുകയും കെസി വേണുഗോപാല്‍ പക്ഷം ശക്തിയാര്‍ജ്ജിക്കുകയും ചെയ്തതോടെ എ ഗ്രൂപ്പ് ദുര്‍ബലമാണെന്നും പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ളവര്‍ പറയുന്നു. ന്യൂഡല്‍ഹിയില്‍ നടന്ന അവസാന സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ രമേശ് ചെന്നിത്തല പങ്കെടുത്തിരുന്നുന്നു. എന്നാല്‍ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെട്ട കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍, കെ. സുധാകരന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ ഉണ്ടായിരുന്നില്ല.
പാര്‍ലമെന്റ് സമ്മേളനത്തിന്റെ ഭാഗമായി ഈ നേതാക്കള്‍ എല്ലാം ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ കെ സി വേണുഗോപാല്‍ പൂര്‍ണമായി നിയന്ത്രിക്കുന്ന നിലയിലായിരുന്നു സാഹചര്യം എന്ന് ഒരു കോണ്‍ഗ്രസ് എംപി ആരോപിച്ചു. 'അനൗപചാരിക ചര്‍ച്ചകള്‍ ഒരു ഘട്ടത്തില്‍ വേണുഗോപാലിന്റെ ഔദ്യോഗിക വസതിയിലാണ് നടന്നത്. ഈ നേതാക്കളെ ഒഴിവാക്കാന്‍ ആയിരുന്നു ഈ നടപടി,' എന്നാണ് ആരോപണം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കെ സി വേണുഗോപാല്‍ കടുംപിടിത്തം തുടര്‍ന്നതോടെ രമേശ് ചെന്നിത്തലയും വി ഡി സതീശനും തങ്ങളുടെ വിശ്വസ്തരെ മാത്രം സംരക്ഷിക്കുന്ന നിലയിലേക്ക് ചുരുങ്ങിയെന്നാണ് പല നേതാക്കളുടെയും പ്രതികരണം. ഉദയ്പൂര്‍ ചിന്തന്‍ ശിബിറിന്റെയും രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശങ്ങളും അട്ടിമറിക്കുന്ന നിലയില്‍ ആയിരുന്നു പ്രവര്‍ത്തനങ്ങള്‍ എന്നും പാര്‍ട്ടിക്കുള്ളിലെ വൃത്തങ്ങള്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഡിസിസികള്‍ സമര്‍പ്പിച്ച പട്ടികയ്ക്ക് പ്രാധാന്യം ലഭിച്ചില്ല. നേതാക്കളുടെ പിന്തുണയില്‍ സീറ്റുകള്‍ മൂന്ന് വിഭാഗങ്ങളും വീതംവച്ചതായും ആരോപണമുണ്ട്. ഒബിസി പ്രാതിനിധ്യത്തിനായുള്ള രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശവും പാലിക്കപ്പെട്ടില്ലെന്നും വിമര്‍ശനമുണ്ട്. ഒബിസി സമുദായത്തില്‍ നിന്നുള്ള 18 പേരുകളുടെ പട്ടിക ശിവഗിരി മഠം രാഹുല്‍ ഗാന്ധിക്ക് സമര്‍പ്പിച്ചിരുന്നു, എന്നാല്‍ പേരുകള്‍ പരിഗണിക്കപ്പെട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക തിങ്കളാഴ്ച അന്തിമമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates