തിരുവനന്തപുരം: തിരുവനന്തപുരം ഔട്ടർ റിങ് റോഡ് നിർമാണം നടത്താൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു. ഭാരത് മാല പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമിക്കുക. സ്ഥലമേറ്റെടുക്കലിന്റെ 50 ശതമാനം തുകയും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. സ്റ്റേറ്റ് ജിഎസ്ടി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇളവ് നൽകാമെന്നും സംസ്ഥാനം അറിയിച്ചിരുന്നു.
ദേശീയപാത അതോറിറ്റിക്ക് എല്ലാ സഹായവും സംസ്ഥാന സർക്കാർ നൽകും. വിഴിഞ്ഞം മുതൽ നാവായിക്കുളം വരെയുള്ള ഔട്ടർ റിങ് റോഡിന് അംഗീകാരം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ സന്ദർശിച്ച് ആവശ്യപ്പെട്ടിരുന്നു. മന്ത്രി മുഹമ്മദ് റിയാസും കേന്ദ്രമന്ത്രിയെ കണ്ട് ഈ വിഷയം ചർച്ച ചെയ്തിരുന്നു.
പദ്ധതി ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ ദേശീയപാത അതോറിറ്റിയെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ചുമതലപ്പെടുത്തി. സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് വേഗം പകരുന്നതാണ് തിരുവനന്തപുരം ഔട്ടർ റിങ് റോഡിനുള്ള കേന്ദ്ര അംഗീകാരമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതി സമയബന്ധിതമായി ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ ദേശീയപാത അതോറിറ്റിയുമായി യോജിച്ച് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
ഔട്ടർ റിങ് റോഡിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവുമായി നിരന്തരം ആശയവിനിമയം നടത്തി വരുകയായിരുന്നു. ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരുമായുള്ള പൊതുമരാമത്ത് വകുപ്പിന്റെ യോഗത്തിലും പ്രധാന അജൻഡയായി വിഷയം ചർച്ച ചെയ്യും. കേരളത്തിന്റെ ആവശ്യം പരിഗണിച്ച് അനുകൂല തീരുമാനമെടുത്ത കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർക്കും മന്ത്രി മുഹമ്മദ് റിയാസ് നന്ദി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates