കോട്ടയം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിനൊപ്പം വീടുവിട്ട വിദ്യാർത്ഥിനിയെ പൊലീസ് തിരുവനന്തപുരത്ത് നിന്നു കണ്ടെത്തി. ബുധനാഴ്ച രാവിലെ തിരുവനന്തപുരം പൂവച്ചൽ സ്വദേശി ജെഫിൻ നിവാസിൽ ജെഫിൻ ജോയി (19) യോടൊപ്പമാണ് വിദ്യാർത്ഥിനി വീടുവിട്ടത്. പെൺകുട്ടിയെ മുറിയിൽ കാണാത്തതിനെ തുടർന്ന് വീട്ടുകാർ ഈരാറ്റുപേട്ട പൊലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിനൊടുവിലാണ് പെൺകുട്ടിയെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തിയത്. കുട്ടിയെ തിരികെ വീട്ടിലെത്തിച്ചു. ജെഫിൻ ജോയ് റിമാൻഡിലാണ്.
മൊബൈൽ ഫോൺ ഇല്ലാതെ വിദ്യാർത്ഥിനി വീടുവിട്ടത്തോടെ അന്വേഷണത്തിനും പ്രതിസന്ധി സൃഷ്ടിച്ചു. എന്നാൽ സുഹൃത്തിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ ഇരുവരും കാട്ടാക്കടയിൽ ഉണ്ടെന്ന് മനസിലാക്കി. തുടർന്ന് കാട്ടാകട പൊലീസിൽ വിവരം അറിയിക്കുകയും ഇരുവരെയും കണ്ടെത്തുകയുമായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് വിദ്യാർത്ഥിനിയുടെ വീടിന് സമീപമെത്തിയ ജെഫിൻ രാവിലെ വിദ്യാർത്ഥിനിയുമായി കെഎസ്ആർടിസി ബസിൽ തിരുവനന്തപുരത്തേക്ക് പോകുകയുമായിരുന്നു. ജെഫിന്റെ സഹോദരിയുടെ വീട്ടിലെത്തിയ ഇവർ പിന്നീട് മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടയിൽ പൊലീസ് കണ്ടെത്തുകയുമായിരുന്നു.
പാലാ ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ഇരുവരെയും ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കി. ജെഫിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ