തിരുവനന്തപുരം: സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നീക്കുന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഇന്നു തന്നെ അംഗീകാരത്തിനായി രാജ്ഭവന് അയക്കും. ഓര്‍ഡിനന്‍സ് ഒപ്പിടാതെ ഗവര്‍ണര്‍ തീരുമാനം വൈകിപ്പിച്ചാല്‍ നിയമപരമായി നേരിടാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഗവര്‍ണര്‍ ഒപ്പു വെച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
അതേസമയം ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ വിശദോപദേശം തേടി രാഷ്ട്രപതിക്ക് അയച്ചാല്‍ പിന്നീട് നിയമസഭയില്‍ ബില്‍ കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് അവ്യക്തതയുണ്ട്. രാഷ്ട്രപതിക്ക് ഓര്‍ഡിനന്‍സ് അയച്ചാലും നിയമസഭയില്‍ ബില്‍ കൊണ്ടുവരാമെന്ന് ഒരു വിഭാഗം നിയമ വിദഗ്ദ്ധര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ ഒഴിവാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് രണ്ട് ദിവസം മുന്‍പ് മന്ത്രിസഭ യോഗം പാസ്സാക്കിയിരുന്നു. എന്നാല്‍ അത് ഇന്നലെ രാത്രി വരെ ഗവര്‍ണര്‍ക്ക് അയച്ചിരുന്നില്ല. ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചാല്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്ത് ബില്‍ പാസ്സാക്കാന്‍ കഴിയുമോയെന്ന ചോദ്യം ഉയര്‍ന്നത് കൊണ്ടായിരുന്നു ഇത് അയക്കാതിരുന്നത് എന്നാണ് വിവരം.
ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചാല്‍ അയക്കട്ടെ എന്നായിരുന്നു ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ നിലപാട് നോക്കി തുടര്‍നടപടി സ്വീകരിക്കുമെന്ന് നിയമമന്ത്രി പി രാജീവും വ്യക്തമാക്കിയിരുന്നു. ഗവര്‍ണര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടു പോകാനാണ് സിപിഎമ്മും ഇടതുമുന്നണിയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates