കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കാത്തത് വിവാദമാക്കേണ്ടതില്ലെന്ന് ചാണ്ടി ഉമ്മന്‍. എല്ലാക്കാര്യങ്ങളിലും വിവാദമുണ്ടാക്കുന്നത് ബുദ്ധിമുട്ടാണ്. ഒന്നാമതായി, താന്‍ ഏറ്റ പരിപാടിയല്ല. രമ്യ ഹരിദാസ് ആണ് പരിപാടിയില്‍ പങ്കെടുക്കാമെന്ന് ഏറ്റത്. രമ്യ ഹരിദാസിന്റെ ഫോട്ടോ ചേര്‍ത്തിട്ടുള്ള പരിപാടിയാണ്. ദുബായില്‍ നിന്നും കോഴിക്കോട് എത്തിയത് പുലര്‍ച്ചെയാണ്. സ്വാഭാവികമായും തനിക്കും ക്ഷീണമില്ലേ ?. ഡിസിസി അധ്യക്ഷന്‍ പറഞ്ഞത് പാര്‍ട്ടിയില്‍ തീര്‍ത്തോളാമെന്ന് ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നത്തെ പരിപാടി തനിക്കില്ലായിരുന്നു. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഒറ്റ ദിവസത്തേക്ക് ദുബായില്‍ പോയിരിക്കുകയായിരുന്നു. വെളുപ്പിന് മൂന്നരയ്ക്കാണ് വിമാനത്താവളത്തില്‍ ലാൻഡ് ചെയ്തത്. പരിപാടി ഏറ്റത് രമ്യ ഹരിദാസാണ്. സാഹചര്യം ഉണ്ടെങ്കില്‍ വരാമെന്നാണ് പറഞ്ഞത്. താൻ രാവിലെ അഞ്ചു മണിക്കാണ് കിടക്കുന്നത്. മാത്രമല്ല, ഈ പരിപാടിക്ക് മണ്ഡലം പ്രസിഡന്റ് വിളിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സമര പരിപാടിയില്‍ നിന്നും വിട്ടു നിന്നതിന് ചാണ്ടി ഉമ്മന്‍ എംഎല്‍എയ്‌ക്കെതിരെ കെപിസിസിക്കും ഹൈക്കമാന്‍ഡിനും പരാതി നല്‍കുമെന്ന് കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം പ്രസിഡന്റ് പറഞ്ഞു. ഒരാഴ്ച മുമ്പാണ് ചാണ്ടി ഉമ്മനെ ക്ഷണിച്ചത്. പരിപാടിയില്‍ പങ്കെടുക്കാമെന്ന് അറിയിച്ചിരുന്നു. രാവിലെ ഡിസിസി പ്രസിഡന്റും ചാണ്ടി ഉമ്മനെ വിളിച്ചിരുന്നതായി യൂത്ത് കോണ്‍ഗ്രസ് നേതാവ് പി പി റമീസ് പറഞ്ഞു. കോഴിക്കോട് ഉണ്ടായിട്ടും ചാണ്ടി ഉമ്മന്‍ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു.
പങ്കെടുക്കണമെന്ന് ചാണ്ടി ഉമ്മനോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നതാണ്. ബോധപൂര്‍വമാണ് പങ്കെടുക്കാതിരുന്നതെങ്കില്‍ അത് തെറ്റാണ്. എന്നാല്‍ പരിപാടിയില്‍ നിന്നും വിട്ടു നിന്നത് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാണെന്ന് കരുതുന്നില്ലെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു. കോഴിക്കോട് കോര്‍പ്പറേഷന്റെ ദുര്‍ഭരണത്തിനും അഴിമതിക്കുമെതിരെ യൂത്ത് കോണ്‍ഗ്രസ് സൗത്ത് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുവജനസമ്പര്‍ക്ക യാത്രയില്‍ ചാണ്ടി ഉമ്മന്‍ പങ്കെടുക്കാതിരുന്നതാണ് വിവാദമായത്. ഇതിന്മേല്‍ ചര്‍ച്ച ചൂടുപിടിച്ചതിനിടെ ചാണ്ടി ഉമ്മന്‍ ഡിസിസി ഓഫീസിലെത്തി ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാറുമായി ചര്‍ച്ച നടത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates