തൊടുപുഴ: മൂന്നാർ: വിനോദസഞ്ചാര കേന്ദ്രമായ മൂന്നാർ കൊളുക്കുമലയിൽ സുഹൃത്തുക്കൾ നോക്കിനിൽക്കെ തമിഴ്നാട് സ്വദേശിയായ യുവാവ് 700 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് ചാടി ജീവനൊടുക്കി. ചെന്നൈ അഭിരാമപുരം സ്വദേശിയായ എൻ. ദ്രാവിനേഷ് (25) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം . ചെന്നൈയിൽ നിന്നുള്ള 15 അംഗ വിനോദസഞ്ചാര സംഘത്തോടൊപ്പമാണ് ദ്രാവിനേഷ് കഴിഞ്ഞ ദിവസം മൂന്നാറിലെത്തിയത്. കൊളുക്കുമലയിലെ മലമുകളിൽ വെച്ച് ഇയാൾ തന്റെ പ്രണയനൈരാശ്യത്തെക്കുറിച്ച് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളോട് സംസാരിച്ചിരുന്നതായാണ് വിവരം. ഈ സംഭാഷണങ്ങൾക്കിടയിൽ, സുഹൃത്തുക്കൾ ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷത്തിൽ ദ്രാവിനേഷ് പെട്ടെന്ന് കൊക്കയിലേക്ക് ചാടുകയായിരുന്നു.
യുവാവ് മലയിടുക്കിലേക്ക് ചാടിയെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് മൂന്നാർ ഫയർഫോഴ്സ് സംഘം ഉടനടി സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ കൊളുക്കുമലയിലെ കുത്തനെയുള്ള ഇറക്കവും അതീവ അപകടഭീഷണിയുള്ള താഴ്ചയും മൂടൽമഞ്ഞും അഗ്നിശമനസേനയുടെ രക്ഷാപ്രവർത്തനത്തെ വലിയ രീതിയിൽ ദുഷ്കരമാക്കി. മണിക്കൂറുകൾ പരിശ്രമത്തിനൊടുവിൽ, അഗ്നിശമനസേനാംഗങ്ങൾ വടം കെട്ടി താഴേക്ക് ഇറങ്ങിയാണ് 700 അടി താഴ്ചയിൽ കിടന്നിരുന്ന മൃതദേഹം മുകളിലെത്തിച്ചത്.
തുടർന്ന് ശാന്തൻപാറ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം തുടർനടപടികൾക്കായി ഇടുക്കി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം പരിശോധനകൾക്ക് ശേഷം മൃതദേഹം ചെന്നൈയിൽ നിന്നെത്തുന്ന ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ ശാന്തൻപാറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് കൃത്യമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിന്റെ ഫോൺ രേഖകളും സുഹൃത്തുക്കളുടെ മൊഴികളും വിശദമായി പരിശോധിച്ചുവരികയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates