കൊല്ലം: അവസരവാദരാഷ്ട്രീയത്തിന്റെ മൂർത്തിഭാവങ്ങളെ ജനം തിരസ്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവസരവാദത്തിന്റെ മൂർത്തിഭാവങ്ങളെ കൊണ്ടുവന്ന് എൽഡിഎഫിനെ നേരിട്ടുകളയാമെന്നത് കേവലം വ്യാമോഹം മാത്രമാണെന്ന് കാലം തെളിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊട്ടാരക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ എൻ ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎം വിട്ട് കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ ഐഷ പോറ്റിക്കെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ജനങ്ങളോടൊപ്പം ചേർന്നാണ് ഇടതുമുന്നണി സർക്കാർ ഇക്കാലയളവിൽ പ്രവർത്തിച്ചത്. ആ ഒരുമയും ഐക്യവുമാണ് അസാധ്യമായത് ഒന്നുമില്ല എന്ന അവസ്ഥ കേരളത്തിൽ സൃഷ്ടിച്ചത്. അതേ രീതിയിൽതന്നെ ജനങ്ങളിൽ വിശ്വാസമർപ്പിച്ചാണ് ഈ തെരഞ്ഞെടുപ്പിനെയും നേരിടുന്നത്.
ഇടതുപക്ഷത്തിനോടൊപ്പമാണ് ജനങ്ങൾ എന്നതിൽ ഒരു ആശങ്കയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റ പ്രഗത്ഭനായ ധനമന്ത്രിയാണ് ബാലഗോപാൽ. നല്ല മികവോടെ ധനകാര്യവകുപ്പ് കൈകാര്യം ചെയ്യാൻ ബാലഗോപാലിനായി. ബാലഗോപാലിന്റെ സ്ഥാനാർഥിത്വം ജനങ്ങൾ വൻതോതിൽ സ്വീകരിച്ചുകഴിഞ്ഞു. എന്നാൽ എതിരാളികൾ ദയനീയാവസ്ഥയിലാണെന്നും പിണറായി വിജയൻ പരിഹസിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates