

ന്യൂഡൽഹി: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ബന്ധപ്പെട്ട രാഹുൽഗാന്ധിയുടെ വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി വിദേശകാര്യമന്ത്രാലയം. ഇറ്റലിയുമായി ഇന്ത്യയ്ക്ക് മികച്ച ബന്ധമാണുള്ളത്. ഇന്ത്യയുടെ അന്താരാഷ്ട്ര പങ്കാളികളുമായി ബന്ധപ്പെട്ടു കൊണ്ടുള്ള പ്രതികരണങ്ങളിൽ പരസ്പര ബഹുമാനവും മിതത്വവും പാലിക്കേണ്ടതാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
'ഇറ്റലിയുമായി ഇന്ത്യക്ക് ശക്തമായ ബന്ധമാണുള്ളത്. സമീപകാലത്ത് ഇറ്റലിയുമായുള്ള ബന്ധം എല്ലാ തരത്തിലും വികസിക്കുകയും ശക്തമാകുകയും ചെയ്തിട്ടുണ്ട്. നയതന്ത്ര ഇടപെടലുകളുടെ ഭാഗമായി, ഇരുപക്ഷവും തമ്മിൽ പരസ്പര ധാരണയും ബഹുമാനവും മനസ്സിൽ വെച്ചുകൊണ്ട് ബന്ധം കൂടുതൽ ശക്തമാക്കുക പ്രധാനമാണ്.' ജയ്സ്വാൾ പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ വിദേശനയത്തെ വിമർശിക്കുന്നതിനിടെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും സന്ദീപ് ദീക്ഷിതും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെക്കുറിച്ച് പരാമർശിച്ചതാണ് വിവാദമായത്. വ്യാഴാഴ്ച നടന്ന രച്നാത്മക് കോണ്‍ഗ്രസ് ദേശീയ കണ്‍വെന്‍ഷനിലാണ് രാഹുല്‍ഗാന്ധിയുടെ വിവാദമായ പരാമര്‍ശം ഉണ്ടായത്. വേദിയില്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതിനെ ആലിംഗനം ചെയ്തശേഷമായിരുന്നു രാഹുലിന്റെ പ്രസ്താവന.
'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ ആശയം എവിടെ നിന്നാണ് ലഭിച്ചതെന്ന് എനിക്കറിയില്ല. വിചിത്രമായ ആശയങ്ങള്‍ ആളുകളുടെ തലയില്‍ കയറുന്നു. ഇതാണ് വിദേശനയമെന്ന് പ്രധാനമന്ത്രി കരുതുന്നു' സന്ദീപ് ദീക്ഷിതിനെ കെട്ടിപ്പിടിച്ചശേഷം രാഹുല്‍ ഗാന്ധി പറഞ്ഞു. താൻ മെലോണി ആണെന്ന് കരുതിയാണോ കെട്ടിപ്പിടിച്ചതെന്ന് സന്ദീപ് ദീക്ഷിത് രാഹുലിനോട് ചോദിച്ചു. 'താന്‍ ഇതുവരെ ആ ഘട്ടത്തില്‍ എത്തിയില്ലെന്ന്' രാഹുല്‍ മറുപടിയും നല്‍കി. ഇതാണ് പിന്നീട് വിവാദമായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates