തൃശ്ശൂർ: മുഖ്യമന്ത്രി വിഡി സതീശന്റെ ഗുരുവായൂർ, തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്ര ദർശനങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷാ ചട്ടലംഘനവും ആചാര ലംഘനവും നടന്നതായി ആരോപണം. ഹൈക്കോടതിയുടെ നിലവിലുള്ള കർശന ഉത്തരവുകളെല്ലാം കാറ്റിൽപ്പറത്തി മുഖ്യമന്ത്രിയും അനുയായികളും ക്ഷേത്രങ്ങളിൽ വിഐപി ദർശനം നടത്തിയതായി ചൂണ്ടിക്കാട്ടി നിയമനടപടികളിലേക്ക് നീങ്ങാനാണ് ബി.ജെ.പിയുടെ ആലോചന. ഇതുസംബന്ധിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ ഗുരുവായൂർ ക്ഷേത്ര അഡ്മിനിസ്ട്രേറ്റർക്ക് ഔദ്യോഗികമായി പരാതി സമർപ്പിച്ചു. നിയമം സംരക്ഷിക്കാൻ ബാധ്യസ്ഥരായ മുഖ്യമന്ത്രിയും ജനപ്രതിനിധികളും തന്നെ കോടതി ഉത്തരവുകൾ പരസ്യമായി ലംഘിച്ച സാഹചര്യത്തിൽ വിഷയത്തിൽ അടിയന്തിര നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ നേരിട്ട് സമീപിക്കുമെന്ന് ഗോപാലകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്.
മന്ത്രി അനിൽ കുമാറിന്റെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെയാണ് മുഖ്യമന്ത്രി വിഡി സതീശനും സംഘവും ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയത്. ഞായറാഴ്ച ദിവസങ്ങളിൽ രാവിലെ ആറ് മണിക്ക് ശേഷവും ഉച്ചയ്ക്ക് 12 മണിക്ക് മുൻപും ഭക്തരുടെ കനത്ത തിരക്ക് പ്രമാണിച്ച് പ്രത്യേക വിഐപി ദർശനങ്ങൾ പാടില്ലെന്ന് ഹൈക്കോടതിയുടെ കർശന ഉത്തരവുണ്ട്. എന്നാൽ ഇത് മറികടന്ന് നെയ്യ് വിളക്ക് രസീത് പോലും എടുക്കാതെ രാവിലെ 7.30 മുതൽ 9.30 വരെയുള്ള സമയത്ത് മുഖ്യമന്ത്രിയും അനുയായികളും സുഖദർശനം നടത്തിയെന്നാണ് പ്രധാന ആരോപണം. ഈ സമയം മേൽപത്തൂർ ഓഡിറ്റോറിയത്തിന് സമീപവും ക്ഷേത്ര നടയിലും വെച്ച് ഹൈബി ഈഡൻ എംപി അടക്കമുള്ള പ്രമുഖർ മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്തി. ഹൈക്കോടതി പൂർണ്ണമായി നിരോധിച്ച ഈ പ്രവർത്തി പലരും തടഞ്ഞിട്ടും ഇവർ നിർബാധം വീഡിയോ ചിത്രീകരണം തുടർന്നത് കടുത്ത നിയമലംഘനമാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ഈ സന്ദർശനം കാരണം മണിക്കൂറുകളോളം വരി നിന്ന സാധാരണക്കാരായ ഒട്ടനവധി ഭക്തർക്ക് ദർശനം നടത്താനാകാതെ മടങ്ങേണ്ടി വന്നതായും ആരോപണമുണ്ട്.
തൃപ്രയാറിൽ കൊടികളുമായി അണികൾ; നാലമ്പലത്തിനുള്ളിൽ ഫോട്ടോഗ്രഫി
ഗുരുവായൂരിലെ വിവാദങ്ങൾക്ക് തൊട്ടുപിന്നാലെ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും മുഖ്യമന്ത്രി വിഡി സതീശൻ ആചാരലംഘനം നടത്തിയതായി ആരോപണം ഉയർന്നു. മുഖ്യമന്ത്രി ക്ഷേത്രത്തിൽ പ്രവേശിച്ചതോടെ പാർട്ടി അണികൾ കോൺഗ്രസിന്റെ ഔദ്യോഗിക കൊടികളുമായി ക്ഷേത്ര മതിൽക്കെട്ടിനുള്ളിലേക്ക് ഇരച്ചുകയറുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌തതായാണ് ആരോപണം. സതീശന്റെ വരവ് പ്രമാണിച്ച് വൻ ജനക്കൂട്ടമാണ് ക്ഷേത്ര മുറ്റത്ത് തടിച്ചുകൂടിയത്. ക്ഷേത്രത്തിന്റെ പാവനത തകർക്കുന്ന രീതിയിലുള്ള അണികളുടെ ഈ ഒത്തുകൂടൽ കാരണം ദൂരദേശങ്ങളിൽ നിന്നെത്തിയ ഭക്തർക്ക് വലിയ തോതിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു
നാലമ്പലത്തിനുള്ളിൽ പ്രവേശിച്ച് തൃപ്രയാർ തേവരെ തൊഴുത ശേഷം മുഖ്യമന്ത്രിയുടെ ചിത്രം ക്യാമറകളിൽ പകർത്തിയതും വലിയ വിവാദം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. സാധാരണ ഗതിയിൽ ഫോട്ടോഗ്രഫി നിരോധിച്ചിട്ടുള്ള ഈ അതീവ സുരക്ഷാ മേഖലയിൽ വെച്ച് വിഐപി. പരിഗണനയുടെ പേരിൽ ഫോട്ടോ എടുത്തതിനെതിരെ ക്ഷേത്രത്തിനുള്ളിൽ വെച്ച് തന്നെ ഭക്തർ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്ഷേത്രങ്ങളിലെ ഈ രാഷ്ട്രീയ അതിപ്രസരത്തിനും കോടതി അലക്ഷ്യത്തിനുമെതിരെ ശക്തമായ നിയമപോരാട്ടങ്ങളുമായി മുന്നോട്ട് പോകാനാണ് ബിജെപി യുടെ തീരുമാനമെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates