തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകൾ വീണാ വിജയന്റെയും വസതികളിൽ ഇഡി റെയ്ഡ് പുരോഗമിക്കുന്നതിനിടെ, പിണറായി വിജയൻ ഈ കേസിൽ ഉടൻ തന്നെ അറസ്റ്റിലാകുമെന്നും ജയിലിൽ പോകേണ്ടി വരുമെന്നും ബിജെപി നേതാവ് ഷോൺ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ വലിയ സാമ്പത്തിക ഇടപാടിൽ സിപിഎം നേതാവായ പിണറായി വിജയനും മകൾ വീണാ വിജയനും ഒരുപോലെ കുറ്റക്കാരാണ്. മുൻപ് ഈ വിഷയത്തിൽ വലിയ നിയമപോരാട്ടങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തി കൂടിയാണ് ഷോൺ ജോർജ്. കഴിഞ്ഞ പത്ത് വർഷമായി കേരളത്തിന്റെ തീരദേശ മേഖലകളിൽ നിന്നും ആണവ അവശിഷ്ടങ്ങൾ അടക്കമുള്ള വിലയേറിയ ധാതുമണൽ നിയമവിരുദ്ധമായി ഖനനം ചെയ്യുന്നതിനും അത് കടത്തുന്നതിനും പിന്നിൽ വലിയ അഴിമതികൾ നടന്നിട്ടുണ്ട്. ഇത് വിദേശ രാജ്യങ്ങളിലേക്കും ദേശീയ സുരക്ഷയെ ബാധിക്കുന്ന തലങ്ങളിലേക്കും നീളുന്ന ഒന്നാണ്.
ഈ അനധികൃത ഖനന പ്രവർത്തനങ്ങൾക്ക് സഹായം നൽകിയതിന് പകരമായി പിണറായി വിജയൻ വലിയ തുക കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്നും ഈ പണം മുഴുവൻ മകൾ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് വകമാറ്റി കടത്തിയതെന്നും ഷോൺ ജോർജ് ആരോപിച്ചു. തന്റെ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ എസ്.എഫ്.ഐ.ഒ. ഇതിനകം തന്നെ കോടതിയിൽ കൃത്യമായ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഈ കേസിൽ വീണാ വിജയൻ നിലവിൽ മൂന്നാം പ്രതിയാണ്. പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട് പ്രകാരമുള്ള കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത സാമ്പത്തിക ഇടപാടുകൾ എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പിണറായി വിജയനും മകൾക്കുമെതിരെ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് താൻ മുൻപ് ഇഡിക്ക് പരാതി നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി തങ്ങളുടെ അധികാരവും പണക്കൊഴുപ്പും ഉപയോഗിച്ച് ഈ നിയമപോരാട്ടത്തെ അട്ടിമറിക്കാൻ വലിയ രീതിയിലുള്ള ശ്രമങ്ങളാണ് ഇവർ നടത്തിയത്.
ഇഡിയുടെ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി പൂർണ്ണമായി തള്ളിക്കളഞ്ഞതോടെ കേന്ദ്ര ഏജൻസിക്ക് ഇനി ശക്തമായി മുന്നോട്ട് പോകാൻ വഴിതെളിഞ്ഞിരിക്കുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ ഇഡിക്ക് യാതൊരു തടസ്സവുമില്ലാതെ നടപടികളിലേക്ക് കടക്കാം. അതുകൊണ്ടുതന്നെ പിണറായി വിജയന്റെ അറസ്റ്റ് ഈ കേസിൽ അനിവാര്യമാണെന്ന് ഷോൺ ജോർജ് വ്യക്തമാക്കി. നിലവിൽ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്, കണ്ണൂരിലെ വസതി, സിഎംആർഎൽ കമ്പനിയുടെ പ്രധാന ഭാരവാഹികളുടെ വീടുകൾ ഉൾപ്പെടെ സംസ്ഥാനത്തെ പത്തോളം കേന്ദ്രങ്ങളിലാണ് ഒരേസമയം ഇഡി റെയ്ഡ് നടത്തുന്നത്. യാതൊരുവിധ ഐടി സേവനങ്ങളും നൽകാതെ 2017 മുതൽ 2020 വരെയുള്ള കാലയളവിൽ സിഎംആർഎൽ കമ്പനി വീണയുടെ എക്സാലോജിക് സ്ഥാപനത്തിന് 1.72 കോടി രൂപ നിയമവിരുദ്ധമായി കൈമാറി എന്നാണ് ഇ.ഡി. കണ്ടെത്തിയിട്ടുള്ള കള്ളപ്പണ കേസ്. ഹൈക്കോടതി വിധിക്ക് തൊട്ടുപിന്നാലെ അന്വേഷണ ഏജൻസി നടത്തുന്ന ഈ റെയ്ഡ് വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ അറസ്റ്റുകളിലേക്ക് നീങ്ങുമെന്ന സൂചനയാണ് നൽകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates