കൊച്ചി: ചെയ്യാത്ത കുറ്റത്തിനു വിജിലൻസ് കേസിൽ കുടുങ്ങിയ സർക്കാർ ഉദ്യോഗസ്ഥയ്ക്ക് (agriculture officer) 25 വർഷങ്ങൾക്കു ശേഷം ആശ്വാസം. മൂവാറ്റുപുഴ നെല്ലാട് തോപ്പിൽ വീട്ടിൽ രവീന്ദ്രന്റെ ഭാര്യ ലൈല (69)യാണ് കാൽ നൂറ്റാണ്ടുകാലം ദുരിതമനുഭവിച്ച് ഒടുവിൽ കുറ്റവിമുക്തയായത്. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അവർക്ക് ആശ്വസമാകുന്ന വിധി പുറപ്പെടുവിച്ചത്. ലൈല കുറ്റക്കാരിയല്ലെന്ന റിപ്പോർട്ട് വിജിലൻസ് സമർപ്പിച്ചതോടെ കോടതി വിശദമായ തുടർ വാദം കേട്ടാണ് ഇവരെ വിട്ടയച്ചത്.
പിറവം കൃഷി ഓഫീസ് അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ലൈല. കർഷകർക്കു നൽകാനുള്ള പണം കൃഷി ഓഫീസർമാർക്ക് നൽകിയതിൽ അഴിമതി നടത്തിയെന്നായിരുന്നു ഇവർക്കെതിരെ ഉയർന്ന ആരോപണം. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലെ സിസി 265/16 കേസാണ് ലൈലയ്ക്ക് നിയമക്കുരുക്കായത്. 1993 ഓക്ടോബർ 1 മുതൽ 1996 ജനുവരി 30 വരെയുള്ള കാലഘട്ടത്തിൽ പണാപഹരണം, ഔദ്യോഗിക രേഖകളിൽ കൃത്രിമം നടത്തൽ, വിശ്വാസവഞ്ചന, അക്കൗണ്ടുകളുടെ ദുരുപയോഗം എന്നിങ്ങനെ വിവിധ വകുപ്പുകൾ അനുസരിച്ച് 1999 മാർച്ച് 12നു ഇവരുടെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. സർക്കാരിനെ വെട്ടിച്ച് 3,47,384 രൂപ കൈവശപ്പെടുത്തിയെന്നും എഫ്ഐആറിലുണ്ടായിരുന്നു.
നിരപരാധിയാണെന്നു ഉത്തമ ബോധ്യമുള്ളതിനാൽ കേസിൽ നിന്നു ഒഴിവാക്കാൻ 2013ൽ ലൈല വിടുതൽ ഹർജി ഫയൽ ചെയ്തു. തൃശൂർ വിജിലൻസ് കോടതിയാണ് കേസ് തുടക്കത്തിൽ പരിഗണിച്ചത്. പിന്നീട് മൂവാറ്റുപുഴയിൽ വിജിലൻസ് കോടതി വന്നതോടെ കേസ് ഇങ്ങോട്ടേക്ക് മാറ്റി. കോവിഡ് വന്നതോടെ തുടർ നടപടികളെല്ലാം മുടങ്ങി. പിന്നീട് കേസിൽ തുടരന്വേഷണം നടത്തണമെന്നു വിജിലൻസ് അറിയിച്ചു. അതോടെ കേസ് വീണ്ടും നീണ്ടു.
ആദ്യ കുറ്റപത്രത്തിൽ പറഞ്ഞ പണം അപഹരിച്ചിട്ടില്ലെന്ന സാക്ഷി മൊഴിയോടെ റിപ്പോർട്ട് കോടതിയിൽ നൽകി. സർക്കാരിനു പണം നഷ്ടമുണ്ടാക്കിയില്ലെങ്കിലും അനുമതിയില്ലാതെ തരം മാറ്റിയതായി സപ്ലിമെന്ററി ചാർജ് നൽകി തുടർ നടപടി എടുക്കാൻ വിജിലൻസ് കോടതിയോട് അപേക്ഷിച്ചു. ലൈല പണം അപഹരിച്ചിട്ടില്ലെന്നും വ്യജ രേഖകൾ ഉണ്ടാക്കിയെന്ന ആരോപണം തെറ്റാണെന്നും വിശദ വാദം കേട്ട് കോടതി ഒടുവിൽ കണ്ടെത്തി. ഇതോടെയാണ് കാൽനൂറ്റാണ്ടിനിപ്പുറം അവർക്ക് ആശ്വാസമായത്.
കൃഷി ഓഫീസറായാണ് ലൈല ജോലിയിൽ പ്രവേശിച്ചത്. അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുമ്പോഴാണ് കേസ്. തുടർന്നു കൃഷി ഓഫീസറാക്കി തരംതാഴ്ത്തി. 2012ലാണ് വിരമിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates