മലപ്പുറം: താനൂർ കാത്തലിക് സിറിയൻ ബാങ്ക് ശാഖയിൽ പണയമായി സ്വീകരിച്ച സ്വർണം ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ വീണ്ടും പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ മുൻ ശാഖാ മാനേജർ അറസ്റ്റിൽ. ബാങ്കിന്റെ താനൂർ ശാഖാ മാനേജരായിരുന്ന അർജുനാണ് കേസിൽ അറസ്റ്റിലായത്. തിരൂർ ചെമ്പ്ര സ്വദേശിയായ മുഹമ്മദ് യാസിർ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി അർജുനെ പിടികൂടിയത്.
കേസിൽ താനൂർ സ്വദേശിയായ പിലാക്കലത്തിൽ ഷുഹൈബിനെയും പ്രതിയാക്കിയിട്ടുണ്ട്. ഷുഹൈബിന്റെ ഭാര്യയുടെയും മകളുടെയും പേരിൽ യാസിറിന്റെ സ്വർണം വീണ്ടും പണയപ്പെടുത്തി കൂടുതൽ തുക വായ്പയായി കൈപ്പറ്റിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. സമാന രീതിയിൽ മറ്റ് ഉപഭോക്താക്കളുടെ സ്വർണവും ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.
2023 മെയ് മാസത്തിലാണ് വ്യാപാര ആവശ്യത്തിനായി മുഹമ്മദ് യാസിർ ഏകദേശം 100 പവൻ സ്വർണം താനൂർ കാത്തലിക് സിറിയൻ ബാങ്കിൽ പണയപ്പെടുത്തി വായ്പയെടുത്തത്. ആദ്യം 14 ലക്ഷം രൂപയും തുടർന്ന് വിവിധ ഘട്ടങ്ങളിലായി 17 ലക്ഷം രൂപയും കൂടി വായ്പയായി സ്വീകരിച്ചു. ഏകദേശം രണ്ട് വർഷത്തിന് ശേഷം വായ്പ അടച്ച് സ്വർണം തിരിച്ചെടുക്കാനെത്തിയപ്പോഴാണ് ചില ആഭരണങ്ങൾ കാണാനില്ലെന്ന വിവരം അറിയുന്നത്. നഷ്ടപ്പെട്ട സ്വർണം കണ്ടെത്തി ഉടൻ കൈമാറാമെന്ന് അന്നത്തെ ശാഖാ മാനേജരായിരുന്ന അർജുൻ യാസിറിനെ അറിയിച്ചിരുന്നുവെന്നു പരാതിയിൽ വ്യക്തമാക്കുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് 2024 ജൂലൈയിൽ യാസിറിന്റെ അറിവില്ലാതെ അതേ സ്വർണം ഷുഹൈബിന്റെ ഭാര്യയുടെയും മകളുടെയും പേരിൽ വീണ്ടും പണയപ്പെടുത്തി കൂടുതൽ തുക വായ്പയെടുത്തതായി കണ്ടെത്തിയത്. ബാങ്ക് മാനേജരുടെയും ചില ജീവനക്കാരുടെയും അറിവോടെയായിരുന്നു ഈ ഇടപാടുകളെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
യാസിറിന്റെ പരാതിയിൽ കേസെടുത്ത തിരൂർ പൊലീസ് കഴിഞ്ഞ ആഴ്ച ബാലുശേരിയിൽ നിന്നാണ് അർജുനെ അറസ്റ്റ് ചെയ്തത്. നിലവിൽ ഇയാൾ തിരൂർ സബ് ജയിലിൽ റിമാൻഡിലാണ്. ഒളിവിലുള്ള ഷുഹൈബ് ഉൾപ്പെടെയുള്ള പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം, അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നതിനിടെ കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates