തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിന് മുന്‍പ് കേരളത്തിലെ ബാക്കി വരുന്ന എല്ലാ വിസിമാരും ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ പ്രഭാഷണം കേള്‍ക്കാന്‍ എത്തുമെന്ന് വെല്ലുവിളിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. നിലവില്‍ കേരളത്തിലെ മൂന്നു വൈസ് ചാന്‍സിലര്‍ മാത്രമേ മോഹന്‍ ഭാഗവതിന്റെ പ്രഭാഷണം കേള്‍ക്കാന്‍ പോയിട്ടുള്ളൂ. വി ഡി സതീശനെ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്യിച്ചതും ഒരു ആര്‍എസ്എസുകാരന്‍ തന്നെയാണ്. വി ഡി സതീശന്റെ രാജി സ്വീകരിക്കുന്നതും ഒരു ആര്‍എസ്എസുകാരന്‍ തന്നെയായിരിക്കുമെന്നും കെ സുരേന്ദ്രന്‍ ഫെയ്സ്ബുക്കിൽ കുറിച്ചു. വെറുതെ മുട്ടാന്‍ നില്‍ക്കേണ്ട. മമതയുടെയും സ്റ്റാലിന്റേയും പിണറായിയുടെയും ഗതിയായിരിക്കും താങ്കള്‍ക്കും വരാന്‍ പോകുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കുറിപ്പ്:
പ്രിയപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശന്‍ജി ഇപ്പോള്‍ കേരളത്തിലെ മൂന്നു വൈസ് ചാന്‍സിലര്‍ മാത്രമേ മോഹന്‍ജി ഭാഗവത്ത് അവര്‍കളുടെ പ്രഭാഷണം കേള്‍ക്കാന്‍ പോയിട്ടുള്ളൂ. അങ്ങയുടെ കാലാവധി തീരുന്നതിന് മുന്‍പ് കേരളത്തിലെ ബാക്കിവരുന്ന എല്ലാ വി. സി മാരും ഇതുപോലെ മോഹന്‍ജിയുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ എത്തും. അങ്ങയെ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്യിച്ചതും ഒരു ആര്‍. എസ്. എസുകാരന്‍ തന്നെ. അങ്ങയുടെ രാജി സ്വീകരിക്കുന്നതും ഒരു ആര്‍. എസ്. എസ്സുകാരന്‍ തന്നെ ആയിരിക്കും. അങ്ങയുടെ കൂട്ടുകാരായ ലീഗും ജമാ അത്തെ ഇസ്ലാമിയും പി. ഫ്. ഐ ക്കാരുമടക്കം എല്ലാവരും അങ്ങയെപ്പോലെ കഴുത കാമം കരഞ്ഞു തീര്‍ക്കും. ആര്‍.എസ്.എസ്സ് ഈ നാടിന്റെ ജീവാത്മാവും പരമാത്മാവുമാണ്. കേരളത്തില്‍ തന്നെ നാലു എം. പി മാര്‍, മൂന്ന് എം. എല്‍. എ മാര്‍, ഒരു മേയറും ഡെപ്യൂട്ടി മേയറും രണ്ടു മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, നിരവധി പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, രണ്ടായിരത്തോളം പഞ്ചായത്ത് അംഗങ്ങള്‍ ആര്‍. എസ് എസ്സിനുണ്ട്. വെറുതെ മുട്ടാന്‍ നില്‍ക്കേണ്ട. മമതയുടെയും സ്റ്റാലിന്റേയും പിണറായിയുടെയും ഗതിയായിരിക്കും താങ്കള്‍ക്കും വരാന്‍ പോകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates