മകള്‍ ഗൗരിക്കൊപ്പം സെക്രട്ടേറിയറ്റില്‍ എത്തിയപ്പോള്‍ വി എസ് അച്യുതാനന്ദനെ കണ്ട ഓര്‍മ പങ്കുവെച്ച് എഴുത്തുകാരി ഇന്ദുമേനോന്‍. അച്ചുമാമേ എന്ന് വിളിച്ചു ലിഫ്റ്റില്‍ ഓടിക്കേറിയ കൊച്ചു കുട്ടിയോട് അദ്ദേഹം കാണിച്ച വാത്സല്യം, അധികാരം ഒരിക്കലും ലോകത്തോടോ കുഞ്ഞുങ്ങളോടോ കാണിക്കുന്നതല്ലെന്നും ഇന്ദുമേനോന്‍ പറയുന്നു.
കൊച്ചു കുട്ടികളുടെ അച്ചുമാമ കൂടിയായിരുന്നു വി.എസ്. എന്തായിരുന്നു ആ ട്രെൻഡിന് കാരണമെന്നൊന്നും എനിക്കറിയില്ല. പക്ഷേ അക്കാലത്തത് വലിയ ട്രെൻഡ് ആയിരുന്നു. വളരെ ചെറിയ കുട്ടിയായിരുന്ന ഗൗരി കുട്ടി പോലും വിഎസിന്റെ കടുത്ത ആരാധികയായിരുന്നു. സെക്രട്ടറിയേറ്റ് മീറ്റിങ്ങുകൾക്ക് പോകുമ്പോഴെല്ലാം "അച്ചുമാമയെ കാണാൻ എന്നെയും കൊണ്ടുപോകണെ " എന്ന് പറയും. എൻറെ അമ്മയാണോ അച്ഛനാണോ അത്തരത്തിൽ ഒരു അച്ചുമാമ കൺസപ്റ്റ് അവൾക്ക് ഉണ്ടാക്കിക്കൊടുത്തത് എന്ന് എനിക്കറിയില്ല.
വനാവകാശ നിയമത്തിന്റെ രൂപീകരണ സമയമായതിനാൽ പലതരം മീറ്റിങ്ങുകൾ കാരണം പലപ്പോഴും സെക്രട്ടറിയേറ്റിൽ പോകേണ്ടി വന്നു. കുഞ്ഞിനെ നോക്കാൻ ആരുമില്ലാത്ത സമയങ്ങളിൽ മകളെയും കൊണ്ട് സെക്രട്ടറിയേറ്റിൽ പോവുകയല്ലാതെ വഴിയൊന്നും ഉണ്ടായിരുന്നില്ല. നാലുമണിക്ക് ശേഷമുള്ള മീറ്റിംഗ് ആവുമ്പോൾ താൽക്കാലികമായി അവളെ ചേർത്തിയ ഡേ കെയറിൽ നിന്നും കൂടെ കൂട്ടുക മാത്രമേ പോംവഴി ഉണ്ടായിരുന്നുള്ളൂ. തിരുവനന്തപുരത്ത് മകൾക്ക് നിൽക്കുവാൻ ഒരു ഇടം ഉണ്ടായിരുന്നില്ല.
സാധാരണ രീതിയിൽ മുഖ്യമന്ത്രി ലിഫ്റ്റിൽ പോകുമ്പോൾ മറ്റാരും അതിൽ കയറുക പതിവില്ല. സഖാവ് വിഎസ് വന്നതും ലിഫ്റ്റിലേക്ക് കയറിയതും
"എൻറെ അച്ചുമാമോ" എന്നുപറഞ്ഞ് ഗൗരിക്കുട്ടി ഓടിപ്പാഞ്ഞ് കയറിയതും എനിക്ക് ഓർമ്മയുണ്ട്. ദേ കിടക്കുന്നു പ്രോട്ടോകോൾ. സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ എൻറെ ഭാഗത്തുനിന്ന് വന്ന ഒരു നിരുത്തരവാദിത്വമാണത്. ഞാൻ ഓടി അവളെ പിടിക്കാൻ ശ്രമിച്ചു.
അപ്പോഴേക്കും ഗൗരിക്കുട്ടി വർത്തമാനം ആരംഭിച്ചിരുന്നു.
"ഇതിൻറെ മുകളിലാണോ വീട്? ഞാന് അമ്മയോട് എപ്പോഴും പറയും അച്ചുമാമയെ കാണണം."
എന്തരടേ എന്ന രീതിയിൽ ഗൺമാൻ ചിരിക്കുന്നു. മുഖ്യമന്ത്രിയുടെ കുഞ്ഞ് ആരാധികയെ കണ്ട് എല്ലാവരും ചിരിക്കുക തന്നെയാണ്.
എൻറെ മകളാണോ എന്ന് വിഎസ് കൗതുകപ്പെട്ട് ചോദിച്ചു. "ഇങ്ങോട്ട് കേറിക്കോളൂ" എന്ന് എന്നോട് പറഞ്ഞു.
"വേണ്ട ഞാൻ മോളെ എടുക്കാം " എന്നു പറഞ്ഞിട്ട് അദ്ദേഹം സമ്മതിച്ചില്ല
പല പരിപാടികളിലായി അതിനുമുമ്പ് പരസ്പരം കണ്ടതിന്റെ ഓർമ്മ അദ്ദേഹത്തിനുണ്ട്. ഓർമ്മിക്കാതിരിക്കാൻ വഴിയില്ല. മീറ്റിങ്ങുകളിൽ ഗർഭിണിയായ ഞാൻ മന്ത്രിമാർക്കും അതിഥികൾക്കും കൊടുക്കുന്ന അണ്ടിപ്പരിപ്പും ഈത്തപ്പഴവും പഴമ്പൊരിയും എങ്ങനെ തിന്നണമെന്ന് ആലോചിച്ച് വശപ്പെടുത്തുന്ന സമയത്താണ് വി.എസ് ആ പ്ലേറ്റ് എനിക്ക് നേരെ നീട്ടിയത്. സംഗതി എൻറെ ആർത്തി അദ്ദേഹം കണ്ടിട്ടുണ്ട്.എനിക്ക് വിശക്കുന്നു എന്ന് ഓരോ ചലനത്തിലും ഉള്ള സൂചന അദ്ദേഹം കണ്ടിട്ടുണ്ട്. വിശന്ന ഞാൻ ഒരു പ്ലേറ്റ് അണ്ടിപ്പരിപ്പ് യാതൊരു മടിയുമില്ലാതെ തിന്നു . പിന്നീട് പലപ്പോഴും അദ്ദേഹത്തിന് ഒപ്പം ഔദ്യോഗികമായ പല മീറ്റിങ്ങുകളിലും അല്ലാതെയുള്ള പല വേദികളിലും ഇരിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴെല്ലാം സഖാവ് വിഎസ് അനുതാപത്തോടെ എനിക്ക് ഭക്ഷണം നീട്ടി. സത്യത്തിൽ ആ നീട്ടലുകൾക്ക് ഞാൻ അഭിമാനത്തോടെ കാത്തിരുന്നു എന്നതാണ് വാസ്തവം.
എന്നെയും ഗൗരി കുട്ടിയെയും ചേംമ്പറിലേക്ക് കൊണ്ടുപോയി
"ടാറ്റ അച്ചുമാമ "..... അവൾ ആഹ്ലാദത്തോടെ കൈവീശി. വരുന്നവരോടും പോകുന്നവനോടും സ്കൂളിലും അവിടെയും ഇവിടെയുമല്ല അച്ചുമാമ്മയെ കണ്ടതും മിട്ടായി കിട്ടിയതും പൊടിപ്പും തൊങ്ങലും വെച്ച് പൊങ്ങച്ചം പറഞ്ഞു നടന്നു. മയ്യനാട് ഒരു പ്രോഗ്രാമിൽ വച്ചാണ് ആദ്യമായി എനിക്ക് ഈത്തപ്പഴം അതിന്റെ പാത്രത്തോടെ എടുത്തുതന്നത്. ഒരുപക്ഷേ ആദ്യമായി അദ്ദേഹത്തോടൊപ്പം നേരിട്ട് വേദിയിലിരുന്നതും അന്നുതന്നെയാണ്. നാട്ടുകാർ ചോദിച്ചപ്പോഴെല്ലാം ഒരുപാട് മുൻപേ അറിയുന്ന ഒരാളാണെന്ന് വിശ്വസിച്ചപ്പോഴെല്ലാം എല്ലാം തിരുത്താൻ പോയില്ല. കുട്ടിയുടെ പൊങ്ങച്ചത്തിന്റെ സുഖം എന്ത് എന്ന് എനിക്ക് മുമ്പേ അറിയാമായിരുന്നു. ഒരു വി.എസ് കുളൂസ് ആയിരുന്നു അത്.
രാഷ്ട്രീയമായ അനവധി കാരണങ്ങൾ സഖാവിനെ വ്യത്യസ്തനാക്കിയിരുന്നു. സ്ത്രീകളെ ആക്രമിക്കുന്ന വ്യക്തികളോട് ഒരു രാഷ്ട്രീയ വ്യക്തിയെന്ന നിലയിൽ അദ്ദേഹം കാണിച്ച ധീരമായ എതിർപ്പുകൾ എനിക്ക് അത്ഭുതമായിരുന്നു. അന്നുമുതൽ ഇന്നുമതെ. ഡിപ്ലോമസിയുടെയും സൗഹൃദത്തിന്റെയും പേരുപറഞ്ഞ് ലൈംഗിക പീഡകർക്കൊപ്പം കുറ്റവാളികൾക്കൊപ്പം നിൽക്കുന്ന പല രാഷ്ട്രീയക്കാർക്കും മാതൃകയാക്കാവുന്ന പാഠമാണ് അദ്ദേഹം. ഔദ്യോഗികമോ അനൗദ്യോഗികമോ ആകട്ടെ ഏതെങ്കിലും പരിപാടിയിൽ ഒരു ലൈംഗിക പീഡകൻ ഉണ്ട് എന്ന് അറിഞ്ഞാൽ ആ പരിപാടിയിൽ നിന്ന് അദ്ദേഹം വിട്ടുനിന്നു. നിലപാടുകൾ ശക്തമായിരുന്നു. പല കാര്യങ്ങളിലും മറ്റാരെക്കാളും വ്യത്യസ്തനുമായിരുന്നു. അനവധി ഓർമ്മകൾ അദ്ദേഹത്തെപ്പറ്റിയുണ്ട്.
എങ്കിലും അച്ചുമാമേ എന്ന് വിളിച്ചു ലിഫ്റ്റിൽ ഓടിക്കേറിയ കൊച്ചു കുട്ടിയോട് അദ്ദേഹം കാണിച്ച വാത്സല്യം, അധികാരം ഒരിക്കലും ലോകത്തോടോ കുഞ്ഞുങ്ങളോടോ കാണിക്കുന്നതല്ല.
വിട വിട പ്രിയ വി എസ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates