ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മുസ്ലിം ലീഗ് മുന്‍ നേതാവ് ഇര്‍ഷാദിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ജില്ലാ കലക്ടറാണ് പൊലീസിന് നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. അടിയന്തര നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
സ്ത്രീകളുടെ അഭിമാനത്തെ ക്ഷതപ്പെടുത്തല്‍, തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അടിസ്ഥാന രഹിതമായ പ്രസ്താവന നടത്തല്‍, തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന വിധത്തില്‍ തെറ്റായ പ്രസ്താവന, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. അധിക്ഷേപ പരാമര്‍ശത്തിനെതിരെ യു പ്രതിഭ പൊലീസിന് പരാതി നല്‍കിയിരുന്നു. കൂടാതെ മഹിളാ അസോസിയേഷനും കായംകുളം പൊലീസിന് പരാതി നല്‍കിയിരുന്നു.
കായംകുളത്തെ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വെച്ചാണ് യുഡിഎഫ് കണ്‍വീനറും മുസ്ലിംലീഗ് നേതാവുമായ ഇര്‍ഷാദ് ഇടതു സ്ഥാനാർത്ഥി യു പ്രതിഭയ്ക്കെതിരെ വിവാദ പരാമർശം നടത്തിയത്. വാക് ചാതുരിയും ശരീരത്തിന്‍റെ അഴകും വിൽപനയ്ക്ക് വെച്ചുകൊണ്ട് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുകയാണ് എന്നുള്ള ഗുരുതരമായ സ്ത്രീ വിരുദ്ധ പരാമര്‍ശമാണ് ഇർഷാദ് ചക്കാലശ്ശേരിയുടെ ഭാഗത്ത് നിന്നുണ്ടായത്. വിവാദ പരാമർശത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നിട്ടുള്ളത്.
പ്രസ്താവന വിവാദമായതിനു പിന്നാലെ ഇർഷാദ് ഖേദം പ്രകടിപ്പിച്ചെങ്കിലും അംഗീകരിക്കാൻ എൽഡിഎഫ് തയ്യാറായിട്ടില്ല. ഒരു കുറ്റകൃത്യം ചെയ്ത ശേഷം മാപ്പ് പറഞ്ഞതുകൊണ്ട് അത് ഇല്ലാതാകില്ലെന്ന് ഇടതു നേതാക്കൾ പറഞ്ഞു. വികസനവും രാഷ്ട്രീയവും പറയുന്നതിന് പകരം വ്യക്തിയുടെ ശരീരഘടനയെയും മറ്റും അധിക്ഷേപിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് എൽഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടി. വിവാദപ്രസ്താവനയ്ക്ക് പിന്നാലെ ഇർഷാദിനെ യുഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നും നീക്കി. മുസ്ലിം ലീഗ് പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates