P K Kunhalikkutty, V D Satheesan, Sunny Joseph ഫെയ്സ്ബുക്ക്
Kerala

തെക്കന്‍ കേരളത്തിലേയ്ക്ക് നോട്ടമിട്ട് ലീഗ്, 30 സീറ്റുകള്‍ ആവശ്യപ്പെടും; പ്രതിരോധിച്ച് കോണ്‍ഗ്രസ്

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ വിജയ സാധ്യതാ സീറ്റുകളിലേയ്ക്കാണ് ലീഗിന്റെ കണ്ണ്.

ലക്ഷ്മി ആതിര

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ യുഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ പിടിക്കുന്നതിനുള്ള തീവ്രപരിശ്രമത്തിലാണ് മുസ്ലീംലീഗ്. 2021ല്‍ 25 മണ്ഡലങ്ങളിലാണ് മത്സരിച്ചതെങ്കില്‍ ഇത്തവണ അത് അഞ്ചായി ഉയര്‍ത്തി 30 മണ്ഡലങ്ങളില്‍ മത്സരിക്കുകയാണ് ലക്ഷ്യം. മലബാറിലെ പാരമ്പര്യ ശക്തികേന്ദ്രങ്ങളില്‍ മാത്രം ഒതുക്കി നിര്‍ത്തുന്നതിന് പകരം തെക്കന്‍ കേരളത്തിലേയ്ക്ക് കൂടി വിപുലീകരിക്കാനാണ് നീക്കം. ലീഗിനെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം നിര്‍ണായകരമായ മാറ്റമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനമാണ് ലീഗിന്റെ ഈ പുതിയ നീക്കത്തിന് പിന്നില്‍. വോട്ട് വിഹിതവും സീറ്റുകളുടെ എണ്ണത്തിലുള്ള വര്‍ധനവും ലീഗിനെ ഇത്തരമൊരു മുന്നേറ്റം നടത്തുന്ന തരത്തിലേയ്ക്ക് ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് പാര്‍ട്ടി നേതാക്കളും അടിവരയിടുന്നു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലെ വിജയ സാധ്യതാ സീറ്റുകളിലേയ്ക്കാണ് ലീഗിന്റെ കണ്ണ്. കൊല്ലം ഇത്തരത്തില്‍ സാധ്യത കല്‍പ്പിക്കുന്നിടമാണ്. യുഡിഎഫ് സഖ്യകക്ഷിയായ ആര്‍എസ്പിയുമായുള്ള ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍, കഴിഞ്ഞ രണ്ട് തവണയും ദയനീയമായി പരാജയപ്പെട്ട പുനലൂര്‍ വിട്ട് ഇരവിപുരത്ത് മത്സരിക്കാനാണ് ലീഗിന് താല്‍പ്പര്യം. ലീഗിന്റെ മുതിര്‍ന്ന നേതാവ് പി കെ കെ ബാവ 1991ല്‍ ആര്‍എസ്പിയെ പരാജയപ്പെടുത്തിയ ചരിത്രത്തിന്റെ പിന്‍ബലത്തിലാണ് ഇരവിപുരത്തേയക്ക് പാര്‍ട്ടി കണ്ണ് വെച്ചിരിക്കുന്നത്.

'കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ ഞങ്ങള്‍ 80 ശതമാനം വിജയ നിരക്ക് രേഖപ്പെടുത്തി. തെക്കന്‍ കേരളത്തിലും മികച്ച പ്രകടനം കാഴ്ചവച്ചു. യുഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ തേടുന്നത് ഞങ്ങളുടെ അവകാശമാണ്, ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. സീറ്റ് വിഭജന ചര്‍ച്ചകള്‍ ജനുവരി 15 ഓടെ പൂര്‍ത്തിയാകുമെന്നും പാര്‍ട്ടി തങ്ങളുടെ ആവശ്യങ്ങള്‍ യുഡിഎഫ് നേതൃത്വത്തിന് മുന്നില്‍ വയ്ക്കുമ്പോള്‍ അനുകൂലമായ പ്രതികരണം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുരുവായൂരില്‍ കോണ്‍ഗ്രസുമായി സീറ്റ് കൈമാറ്റം സാധ്യമാണെന്ന റിപ്പോര്‍ട്ടുകളും സലാം തള്ളിക്കളഞ്ഞു. 'ചില മാധ്യമങ്ങളുടെ സഹായത്തോടെ ഗുരുവായൂരില്‍ നിന്ന് മത്സരിക്കാന്‍ ആഗ്രഹിക്കുന്ന ചില നേതാക്കള്‍ അത്തരം കഥകള്‍ സൃഷ്ടിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് അതില്‍ വിഷമമില്ല,' അദ്ദേഹം പറഞ്ഞു.

എന്നാല്‍ കൂടുതല്‍ സങ്കീര്‍ണമായ പുനഃസംഘനയാണ് നടക്കുന്നതെന്നാണ് ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത്.യൂത്ത് ലീഗ് പ്രസിഡന്റ് കെ എം ഷാജിയെ കാസര്‍കോട് നിന്ന് മത്സരിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി നിരസിക്കുന്നതിനോടൊപ്പം പട്ടാമ്പിയില്‍ നിന്ന് മത്സരിക്കാനുള്ള സാധ്യതയും ലീഗ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 'കാസര്‍കോട് നിന്ന് ഷാജിയെ പരിഗണിക്കാന്‍ ഒരു സാധ്യതയുമില്ല. എം കെ മുനീര്‍ കോഴിക്കോട് സൗത്തില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ഷാജി കൊടുവള്ളിയില്‍ നിന്ന് മത്സരിച്ചേക്കും', ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കുന്നതിനായി തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കാനും ബേപ്പൂരില്‍ ടിഎംസി(തൃണമൂല്‍ കോണ്‍ഗ്രസ്) നേതാവ് പിവി അന്‍വറിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാനും ലീഗിന് ആലോചനയുണ്ട്്.

മുതിര്‍ന്ന നേതാക്കള്‍ക്ക് മൂന്ന് ടേം നയം കര്‍ശനമായി നടപ്പിലാക്കാനും ആലോചനയുണ്ട്. നിരവധി സിറ്റിങ് എംഎല്‍എമാരെ മാറ്റിനിര്‍ത്തി തലമുറമാറ്റത്തിന് വഴിയൊരുക്കണമെന്നാണ് മറ്റൊരു ആലോചന. പികെ ഫിറോസ്, പിഎം സാദിഖ് അലി, പികെ നവാസ് തുടങ്ങിയ യൂത്ത് ലീഗ് നേതാക്കള്‍ മത്സരരംഗത്തേയ്ക്ക് എത്താന്‍ സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിലെ പ്രവണതകള്‍ കണക്കിലെടുത്ത്, രണ്ടോ അതിലധികമോ വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുള്ള ഓപ്ഷനും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.

നജ്മ തബ്ഷീറ, ഫാത്തിമ തഹിലിയ എന്നിവരുള്‍പ്പെടെ പ്രമുഖ വനിതാ യൂത്ത് ലീഗ് നേതാക്കള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഇതിനകം തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഈ സാധ്യത തള്ളിക്കളയാനാവില്ല. എന്നാല്‍ ലീഗിന്റെ ഈ നീക്കങ്ങളിലെല്ലാം കോണ്‍ഗ്രസ് പ്രതിരോധം സൃഷ്ടിക്കുകയാണ്. ലീഗിന്റെ പ്രതീക്ഷകളെല്ലാം തകിടം മറിച്ചേക്കാമെന്ന്

പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയില്‍ സംസാരിച്ച ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കുന്നു. 'ലീഗ് 30 സീറ്റുകള്‍ ചോദിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പക്ഷേ ഞങ്ങള്‍ക്ക് പരമാവധി 27 അല്ലെങ്കില്‍ 28 സീറ്റുകള്‍ മാത്രമേ നല്‍കാന്‍ കഴിയൂ. തെക്കന്‍ മേഖലയില്‍ അവര്‍ക്ക് കൂടുതല്‍ വിജയിക്കാവുന്ന സീറ്റുകള്‍ നല്‍കുന്നത് നിലവിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ബലികഴിക്കുന്നതിന് തുല്യമാണ്. മലബാറില്‍ രണ്ടോ മൂന്നോ സീറ്റുകള്‍ കൂടി നേടുക എന്നതാണ് അവര്‍ക്ക് ഏറ്റവും നല്ലത്,' അദ്ദേഹം പറഞ്ഞു.

തെക്കന്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതികളിലുള്ള ലീഗിന്റെ പ്രാതിനിധ്യത്തില്‍ ലീഗിന് കടുത്ത അതൃപ്തിയുണ്ട്. ഇവിടെ കുറഞ്ഞത് 35 ചെയര്‍പേഴ്സണ്‍ അല്ലെങ്കില്‍ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങളെങ്കിലും ലീഗ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതിന്റെ പകുതി പോലും ലഭിച്ചില്ലെന്ന് ലീഗ് നേതാക്കള്‍ പറയുന്നു. നിരവധി നഗരസഭകളില്‍ ലീഗിന്റെ പിന്തുണ നിര്‍ണായകമായിരുന്നിട്ടും,കൊച്ചിയിലും കൊല്ലത്തും ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ കോണ്‍ഗ്രസ് നിഷേധിക്കുന്നതില്‍ പാര്‍ട്ടിക്ക് അതൃപ്തിയുണ്ട്. ഈ നീരസം പ്രതിഫലിച്ചത് മറ്റൊരു തരത്തിലാണ്. മലപ്പുറത്ത് ലീഗ് ആധിപത്യമുള്ള നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രധാന സ്ഥാനങ്ങളില്‍ നിന്ന് ലീഗ് കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി. ഈ രാഷ്ട്രീയ നീക്കത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് മലപ്പുറം ജില്ലാ പഞ്ചായത്ത്. അവിടെ ആകെയുള്ള 33 പ്രതിനിധികളില്‍ കോണ്‍ഗ്രസിന് 10 പേരുണ്ടായിരുന്നിട്ടും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ ലീഗിനാണ്.

IUML pushes hard for 30 seats, targets southern Kerala in high-stakes UDF bargain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സസ്‌പെന്‍ഷന്‍ രാത്രിയുടെ മറവില്‍, ഇല്ലാതാക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചു; ഡിസിസി പ്രസിഡന്റ് പക്വത കാണിച്ചില്ല'; തുറന്നടിച്ച് ലാലി ജെയിംസ്

ചന്ദനം, കശ്മീര്‍ കുങ്കുമം, പനിനീര്‍...; ഗുരുവായൂരപ്പന്‍ ഇന്ന് കളഭത്തില്‍ ആറാടും, നാളെ നിര്‍മാല്യം വരെ ദര്‍ശിക്കാം

ലാലി ജെയിംസിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു, പഞ്ചായത്ത് പ്രസിഡന്റുമാരെ ഇന്നറിയാം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒപ്പം മുഖ്യമന്ത്രി, എഐ ഫോട്ടോയില്‍ നടപടി; കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്മണ്യന്‍ കസ്റ്റഡിയില്‍

പൊലീസ് തടഞ്ഞ ബൈക്ക് മറിഞ്ഞു, മുഖമടിച്ച് വീണ് പരിക്കേറ്റ് യാത്രക്കാരന്‍, പൊലീസുകാരന്റെ കൈ ഒടിഞ്ഞു; യുവാവിനെ ആശുപത്രിയിലെത്തിക്കാതെ കടന്നെന്ന് പരാതി

SCROLL FOR NEXT