കെ കെ ശൈലജ/ചിത്രം: ബി പി ദീപു 
Kerala

"എനിക്ക് പി ആര്‍ ടീം അന്നുമില്ല ഇന്നുമില്ല, ഇംഗ്ലീഷില്‍ അഭിമുഖം കൊടുക്കുമ്പോള്‍ നല്ല പേടിയായിരുന്നു" 

ആരോഗ്യ മന്ത്രിയായിരുന്നപ്പോഴുള്ള നേട്ടങ്ങള്‍ പി ആറിന്റെ ഭാഗമാണെന്ന ആരോപണങ്ങളോട് പ്രതികരിച്ച് കെ കെ ശൈലജ

സമകാലിക മലയാളം ഡെസ്ക്

"എനിക്ക് പി ആര്‍ ടീം അന്നുമില്ല ഇന്നുമില്ല. ഏത് ഏജന്‍സിയെ വച്ച് വേണമെങ്കിലും അന്വേഷിച്ചോ", ആരോഗ്യ മന്ത്രിയായിരുന്നപ്പോഴുള്ള നേട്ടങ്ങള്‍ പി ആറിന്റെ ഭാഗമാണെന്ന ആരോപണങ്ങളോട് പ്രതികരിച്ച് കെ കെ ശൈലജ. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സില്‍ സംസാരിക്കുകയായിരുന്നു കെ കെ ശൈലജ.

"എനിക്ക് ഒരു പി ആര്‍ ടീം അന്നുമില്ല ഇന്നുമില്ല. നിങ്ങള്‍ ഏത് ഏജന്‍സിയെ വച്ച് വേണമെങ്കിലും അന്വേഷിച്ച് നോക്കിക്കോ. വലിയ ഇലക്ട്രോണിക് സംവിധാനം പോലും എന്റെ ഓഫീസില്‍ ഉണ്ടായിരുന്നില്ല. പുറത്തുനിന്ന് ആളുകള്‍ വിളിക്കാന്‍ തുടങ്ങിയപ്പോഴും ഓണ്‍ലൈന്‍ അഭിമുഖങ്ങളുമൊക്കെ നല്‍കേണ്ടി വന്നപ്പോഴും ആണ് എന്റെ ഓഫീസില്‍ ഒരു സ്‌ക്രീന്‍ ഇല്ലെന്ന് മനസ്സിലായത്", ശൈലജ പറഞ്ഞു.

ഇംഗ്ലീഷ് ഭാഷ തനിക്കത്ര വശമില്ലെന്നും പറഞ്ഞിട്ട് എന്തെങ്കിലും തെറ്റിയാല്‍ വൈകുന്നേരം ട്രോള്‍ വരും എന്ന പേടിയുണ്ടായിരുന്നെന്നും ശൈലജ അഭിമുഖത്തില്‍ പറഞ്ഞു. "ഈ ഇംഗ്ലീഷ് ഭാഷ എനിക്കത്ര വശമുള്ളതല്ല. സാധാരണ മലയാളം പത്രത്തിന് അഭിമുഖം കൊടുക്കുന്ന സമയത്ത് ഇംഗ്ലീഷ് പത്രക്കാര്‍ ഒരു ബൈറ്റ് എന്ന് പറഞ്ഞ് വരും, ഞാന്‍ കൊടുക്കില്ല. എന്തെങ്കിലും തെറ്റിയിട്ടുണ്ടെങ്കില്‍ വൈകുന്നേരം ട്രോള്‍ വരും എന്നൊക്കെ ഞാന്‍ അവരോട് പറയും. കാരണം ആ ഭാഷ അത്ര കൈകാര്യം ചെയ്യുന്നില്ലല്ലോ. ഫ്‌ളുവന്റ് ആയിട്ട് വന്നില്ലെങ്കിലോ എന്ന നല്ല പേടിയുണ്ടായിരുന്നു. പക്ഷെ അവര്‍ വിടില്ല. അങ്ങനെ അവരാണ് എന്നെക്കൊണ്ട് ഇംഗ്ലീഷ് പറയിപ്പിച്ചത്. അത് കണ്ടാണ് പിന്നെ ഇംഗ്ലീഷ് മാധ്യമങ്ങളൊക്കെ നേരിട്ട് അഭിമുഖം ചോദിച്ച് വിളിക്കാന്‍ തുടങ്ങിയത്."

ഏതെങ്കിലും ഒരു മാധ്യമത്തെ വച്ചോ ആളെ വച്ചോ പി ആര്‍ വര്‍ക്ക് ചെയ്തതല്ലെന്നും അവരുടെയെല്ലാം ഇടയില്‍ എങ്ങനെ അറിയപ്പെട്ടു എന്നത് അത്ഭുതമാണെന്നും ശൈലജ പറഞ്ഞു. "നേരിട്ട് വന്നതാണ്, അല്ലാതെ ആളെ വച്ച് പി ആര്‍ വര്‍ക്ക് ചെയ്തതല്ല. അതാണെന്റെ അത്ഭുതം. ഞാന്‍ എങ്ങനെ ഇവരുടെ ഇടയില്‍ അറിയപ്പെടുന്ന ആളായി എന്നുള്ളത് ഇപ്പോഴും എനിക്ക് അത്ഭുതമാണ്. സ്വാഭാവികമായിട്ടും ഒരു സന്ദര്‍ഭത്തില്‍ നമ്മള്‍ പ്രവര്‍ത്തിച്ചു, അതിനെ ആളുകള്‍ അംഗീകരിച്ചു. അറിയപ്പെടാന്‍ വേണ്ടി കരുതിക്കൂട്ടി ആസൂത്രണം ചെയ്ത് ഒരു സാധ്യതയുണ്ടാക്കി അറിയപ്പെട്ടതുമല്ല. ഞാന്‍ അത് കേട്ട് മതിമറന്നിട്ടുമില്ല. ഇതെല്ലാം ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ നമുക്ക് കിട്ടുന്ന പ്രശംസ മാത്രമാണ്, അത് എല്ലാക്കാലവും നിലനില്‍ക്കുന്നതല്ല", ശൈലജ കൂട്ടിച്ചേര്‍ത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

SCROLL FOR NEXT