തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഇല്ലെന്നും അതിനാല്‍ അതേപ്പറ്റി പാര്‍ട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്നും കെ മുരളീധരന്‍. അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും തെറ്റു പറ്റി എന്നതുകൊണ്ടാണ് പാര്‍ട്ടി പുറത്താക്കിയത്. അതിനുശേഷം നടക്കുന്ന ഒരു കാര്യത്തിലും ഉത്തരവാദിത്തമില്ല. അഭിപ്രായം പറയേണ്ട കാര്യവുമില്ല. ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് ഞങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. രാഹുലിനെ പുറത്താക്കിയത് സൂചിപ്പിച്ചുകൊണ്ട് കെ മുരളീധരന്‍ പറഞ്ഞു.
ഇനി ബാക്കി കാര്യങ്ങളില്‍ കോണ്‍ഗ്രസിന് ഉത്തരവാദിത്തമില്ല. ഒതേനന്‍ ചാടാത്ത മതിലില്ല എന്ന് വടക്കന്‍ പാട്ടില്‍ പറയുന്നപോലെ, അയാള്‍ എവിടെയൊക്കെ ചാടിയാല്‍ ഞങ്ങള്‍ക്കെന്ത് ഉത്തരവാദിത്തം. ഞങ്ങള്‍ ചെയ്യേണ്ട കാര്യം ചെയ്തു. അദ്ദേഹത്തെ പുറത്താക്കി. ഞങ്ങളുടെ കൂട്ടത്തില്‍ നിര്‍ത്താന്‍ കൊള്ളരുതാത്ത ആളാണെന്ന് കണ്ടതോടെയാണ് പാര്‍ട്ടി തീരുമാനമെടുത്തത്. ഇനി ഉചിതമായ നടപടി സര്‍ക്കാരും പൊലീസും സ്വീകരിക്കട്ടെ.
കോണ്‍ഗ്രസ് പാര്‍ട്ടി ഒരിക്കലും തെറ്റിനെ ന്യായീകരിക്കില്ല. തെറ്റു ചെയ്ത വ്യക്തിയെ ശിക്ഷിക്കും. അതാണ് പാര്‍ട്ടി നയം. അല്ലാതെ ഞങ്ങളുടെ ആളുകള്‍ തെറ്റു ചെയ്താല്‍ അതൊക്കെ ശരി, മറ്റുള്ളവര്‍ ചെയ്താല്‍ തെറ്റ് എന്നൊന്നും പറയില്ല. സ്വര്‍ണം കട്ടവരെയും സ്ത്രീലമ്പടന്മാരെയും കോണ്‍ഗ്രസ് പാര്‍ട്ടി ഒരു കാലത്തും പ്രോത്സാഹിപ്പിച്ചിട്ടില്ല. പാര്‍ട്ടി എടുത്ത നടപടി ശരിയാണെന്ന് പിന്നീട് നടന്ന സംഭവ വികാസങ്ങള്‍ തെളിയിക്കുന്നുണ്ട്. കോണ്‍ഗ്രസ് ജനങ്ങളെ സേവിക്കാനുള്ള പാര്‍ട്ടിയാണ്. മറ്റു കളരികള്‍ക്ക് ഉപയോഗിക്കേണ്ട പ്രസ്ഥാനമല്ല.
രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നേ രാജി വെക്കേണ്ടതായിരുന്നു. ഇനി രാജിയില്‍ കോണ്‍ഗ്രസിന് ഒന്നും ചെയ്യാനില്ല. പുറത്താക്കിയ ആള്‍ക്ക് വിപ്പ് നല്‍കാനാകില്ല. അതിജീവിതമാരുടെ എണ്ണം കൂടിയതോടെയാണ് അയാളെ പുറത്താക്കിയത്. കോൺഗ്രസിനെതിരെ കുറ്റം പറഞ്ഞാൽ ഞങ്ങൾക്കും പറയാനുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മുഖ്യമന്ത്രി വായിച്ചിട്ടു പോലും അതില്‍ പറയുന്ന ആളെ രണ്ടു തവണ സ്ഥാനാര്‍ത്ഥിയാക്കിയ പാര്‍ട്ടിയാണ് സിപിഎമ്മെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates