ന്യൂഡൽഹി: സ്ഥാനാർത്ഥി നിർണയ ചർച്ചകളുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചെന്ന വാർത്തകൾ നിഷേധിച്ച് കോൺഗ്രസ് നേതാവ് കെ സുധാകരൻ. ''ഒരു ചർച്ചയും ഇല്ലപ്പാ. ആരാ നിങ്ങളോട് ഇത് പറഞ്ഞത്?. ഒരു ചർച്ചയ്ക്കും ആരും വിളിച്ചിട്ടില്ല. നമ്മക്ക് നിലയും വിലയുമൊന്നുമില്ല. അതുകൊണ്ട് ആരും വിളിച്ചിട്ടില്ല'' എന്നായിരുന്നു കെ സുധാകരൻ പ്രതികരിച്ചത്.
നിലയും വിലയുമില്ലെന്ന് പറഞ്ഞാൽ എന്താണ് ഉദ്ദേശിച്ചതെന്ന ചോദ്യത്തിന്, ചിരിയോടെ ''എന്നെ വിളിച്ചിട്ടില്ലന്നേ... എന്നെ വിളിക്കണ്ടേ....'' എന്ന മറുപടിയിൽ ഒതുക്കി. സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തിയുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായി പ്രതികരിക്കാനും സുധാകരൻ തയ്യാറായില്ല. രാവിലെയാണ് കെ സുധാകരൻ ഡൽഹിയിലെത്തിയത്.
വിമാനത്താവള വിഐപി ഗേറ്റ് ഒഴിവാക്കി, മറ്റൊരു ഗേറ്റിലൂടെ കെ സുധാകരൻ പുറത്തു വരുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ വിഐപി ഗേറ്റിലൂടെ തന്നെയാണ് സുധാകരൻ പുറത്തെത്തിയത്. കുടുംബാംഗങ്ങളോടൊപ്പം സ്വകാര്യ വാഹനത്തിലാണ് സുധാകരൻ ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പോയത്. സുധാകരൻ ഇന്ന് പാർലമെന്റിൽ പോകുന്നുണ്ട്. അവിടെ വെച്ച് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമോ എന്നതിൽ വ്യക്തതയില്ല.
നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റ് വേണമെന്ന നിലപാടിലാണ് കെ സുധാകരൻ. എന്നാൽ എംപിമാർ മത്സരിക്കേണ്ടതില്ല എന്നാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിലപാട്. സുധാകരന് ഇളവ് നൽകിയാൽ മറ്റ് എംപിമാരും ഈ ആവശ്യം ഉന്നയിച്ച് രംഗത്തു വരുമെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തുന്നത്. സുധാകരനുമായി ഇന്ന് അനുനയ ചർച്ച നടത്താനാണ് ഹൈക്കമാൻഡ് തീരുമാനിച്ചിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates