കൊച്ചി: നവീകരിച്ച കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന്റെ പ്രവേശ കവാടത്തിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ഗേറ്റ് തകർന്നു വീണു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം. സമീപത്തു കൂടി സഞ്ചരിക്കുകയായിരുന്ന ഓട്ടോറിക്ഷ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഒട്ടേറെ പേർ ചേർന്നു ഗേറ്റ് എടുത്തുയർത്താൻ ശ്രമിച്ചിട്ടും അതിനു സാധിച്ചില്ല.
ബാനർജി റോഡിൽ നിന്നു സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നിടത്താണ് പുതിയ ഗേറ്റുകൾ സ്ഥാപിച്ചത്. വിവാദമായ സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി പുതിയ കവാടം നിർമിക്കുകയും ഇതിനു ഗേറ്റ് സ്ഥാപിക്കുകയായുമായിരുന്നു. ഇരു ഭാഗങ്ങളിലും 2 പാളികൾ വീതമുള്ള കൂറ്റൻ ഗേറ്റുകളാണ് പ്രവേശന കവാടത്തിൽ സ്ഥാപിച്ചത്. ഇതിൽ സ്റ്റേഡിയത്തിൽ നിന്നു മെട്രോ സ്റ്റേഷനിലേക്ക് വരുന്ന ഭാഗത്തെ ഗേറ്റുകളിൽ ഒന്നാണ് തകർന്നു വീണത്. മുകളിലെ ക്ലാമ്പിൽ നിന്നു ഭാരം താങ്ങാൻ സാധിക്കാതെ പൊട്ടി വീണതാകാമെന്നാണ് നിഗമനം.
സമീപത്തു കൂടി ഒരു ഓട്ടോ കടന്നു പോകുന്നതിനിടെയാണ് ഗേറ്റ് തകർന്നത്. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. ഓട്ടോ കടന്നു പോയി തൊട്ടടുത്ത നിമിഷം ഗേറ്റ് തകർന്നു റോഡിലേക്ക് പതിക്കുകയായിരുന്നു.
പിന്നീട് സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാർ എത്തിയ ബാരിക്കേഡ് സ്ഥാപിച്ച് താത്കാലികമായി ഇവിടം സുരക്ഷിതമാക്കിയിട്ടുണ്ട്. ഗേറ്റിന്റെ ഭാരം കാരണം സുരക്ഷാ ജീവനക്കാരടക്കം ശ്രമിച്ചിട്ടും അനക്കാൻ പേലും കഴിഞ്ഞിട്ടില്ല. അപകടം സംബന്ധിച്ച് സ്റ്റേഡിയം ഉടമസ്ഥരായ വിശാല കൊച്ചി വികസന അതോറിറ്റിയുടെ (ജിസിഡിഎ) പ്രതികരണം വന്നിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates