കണ്ണൂർ: പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിന് സമീപം ചോരക്കറയോടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ആഡംബര കാറിനെക്കുറിച്ചുള്ള അന്വേഷണത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. ആക്രമിക്കപ്പെട്ട കാർ തന്റെ മഹാരാഷ്ട്ര സ്വദേശിയായ സുഹൃത്തിന്റെ കുടുംബത്തിന് നാട്ടിൽ നിന്ന് വരാനായി കൈമാറിയതാണെന്ന് വാഹന ഉടമ അശ്വന്ത് യശ്വന്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തി. നിലവിൽ വാഹനം കൊണ്ടുപോയ ആൾ സുരക്ഷിതമായി വീട്ടിലുണ്ടെന്നും ഉടമ വ്യക്തമാക്കിയതോടെ സംഭവത്തിന്റെ ദുരൂഹത ഏറുകയാണ്. ഇന്ന് രാവിലെയോടെയാണ് പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ ബോണറ്റും ഡോറുകളും പൂർണ്ണമായി തുറന്നിട്ട നിലയിൽ കാർ കണ്ടെത്തിയത്. കാറിനകത്ത് വൻതോതിൽ രക്തക്കറയും യാത്രക്കാരുടേതെന്ന് കരുതുന്ന വസ്ത്രങ്ങൾ പുറത്തേക്ക് വലിച്ചെറിഞ്ഞ നിലയിലുമായിരുന്നു.
കോളജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പുലർച്ചെ ഈ അസ്വാഭാവിക ദൃശ്യം ആദ്യം ശ്രദ്ധിക്കുന്നത്. തുടർന്ന് അദ്ദേഹം പരിയാരം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് കാറിനകത്തും പരിസരത്തും പ്രാഥമിക പരിശോധനകൾ നടത്തി തെളിവുകൾ ശേഖരിച്ചു. വാഹന ഉടമയുടെ മൊഴി പുറത്തുവന്നെങ്കിലും കാറിൽ യഥാർത്ഥത്തിൽ യാത്ര ചെയ്തിരുന്നവർക്ക് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. അന്തർസംസ്ഥാന ബന്ധങ്ങളുള്ള സ്വർണ്ണപ്പണ ഇടപാടോ അതല്ലെങ്കിൽ കരിഞ്ചന്ത ലക്ഷ്യമിട്ടുള്ള കുഴൽപ്പണ ഇടപാടോ ആകാം ഈ അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.
കേസിലെ അന്തർസംസ്ഥാന ബന്ധങ്ങൾ കണക്കിലെടുത്ത് പരിയാരം പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പിലാത്തറ മേഖലയിലെയും പ്രധാന ഹൈവേകളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് സ്പെഷ്യൽ സ്ക്വാഡ് പരിശോധിച്ചുവരികയാണ്. വരും മണിക്കൂറുകളിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ പുറത്തുവരുന്നതോടെ സംഭവത്തിന്റെ ചുരുളഴിക്കാൻ സാധിക്കുമെന്ന പ്രത്യാശയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates