തൃശൂർ: മണലൂർ നിയമസഭാ മണ്ഡലത്തിലെ തപാൽ വോട്ടുകൾ ക്രമാതീതമായി അസാധുവാക്കപ്പെട്ട നടപടിയിൽ അസ്വാഭാവികതയുണ്ടെന്നും ഇതിനെതിരെ നിയമ പോരാട്ടം നടത്തുമെന്നും യുഡിഎഫ് സ്ഥാനാർഥി ടിഎൻ പ്രതാപൻ. അദ്ദേഹത്തിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് സിസി ശ്രീകുമാറാണ് ഇക്കാര്യം അറിയിച്ചത്.
തപാൽ വോട്ടുകൾ എണ്ണിയപ്പോൾ ഉണ്ടായ ഗുരുതരമായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റ് റീ കൗണ്ടിങ്ങിനായി അപേക്ഷ നൽകി. അതിനു ശേഷം മാത്രമേ ഔദ്യോഗിക ഫലം പ്രഖ്യാപിക്കാവൂ എന്ന് വരണാധികാരിയോട് യുഡിഎഫ് ആവശ്യപ്പെട്ടു.
പോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് 160 പോസ്റ്റൽ വോട്ടുകൾ കൂട്ടത്തോടെ അസാധുവാകാൻ കാരണം. സമ്മതിദായകർ വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റിനൊപ്പം ബാലറ്റിന്റെ കൗണ്ടർ ഫോയിൽ കൂടി അയക്കാൻ പോളിങ് ഓഫീസർമാർ വോട്ടർമാരെ ബോധപൂർവം തെറ്റിദ്ധരിപ്പിച്ചതാണ് ഇത്രയധികം വോട്ടുകൾ അസാധുവാകാൻ ഇടയാക്കിയത്.
ഈ സാഹചര്യത്തിൽ, തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ കേരള ഹൈക്കോടതിയിൽ ഇലക്ഷൻ ഹർജി ഫയൽ ചെയ്യാൻ യുഡിഎഫ് തീരുമാനിച്ചു. സമ്മതിദായകരുടെ ജനാധിപത്യപരമായ വോട്ടവകാശം നിഷേധിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും സിസി ശ്രീകുമാർ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates