

കണ്ണൂർ: ധർമ്മടത്ത് തോൽവിയിലും താരമായത് യുഡിഎഫിൻ്റെ യുവ സ്ഥാനാർഥി അഡ്വ. വിപി അബ്ദുൽ റഷീദ്. കഴിഞ്ഞ തവണ 50,000 ത്തിൻ്റെ മുകളിൽ ഭൂരിപക്ഷം നേടിയ മുഖ്യമന്ത്രി പിണറായി വിജയനെ 19,247 വോട്ടുകളിൽ ഒതുക്കാൻ അബ്ദുൽ റഷീദിൻ്റെ മിന്നും പ്രകടനത്തിന് കഴിഞ്ഞു. സിപിഎം പാർട്ടി ഗ്രാമങ്ങൾ ഉൾപ്പെടുന്ന 8 ഗ്രാമ പഞ്ചായത്തുകളിൽ നിന്നു വോട്ടു നേടാൻ അബ്‌ദുൽ റഷീദിന് കഴിഞ്ഞു.
അഞ്ചാം റൗണ്ട് മുതൽ ആയിരത്തിലേറെ വോട്ടുകൾക്ക് മുന്നിട്ടു നിന്ന അബ്ദുൾ റഷീദ് മുഖ്യമന്ത്രിക്കെതിരെ അട്ടിമറി വിജയം നേടുമെന്ന പ്രതീതിയുണ്ടാക്കി. കടമ്പൂർ , മുഴപ്പിലങ്ങാട് പഞ്ചായത്തുകളിൽ ബലാബലം നിന്നപ്പോൾ എകെജിയുടെ നാടായ പെരളശേരിയാണ് പിണറായിയുടെ ലീഡ് വർധിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വീടുസ്ഥിതി ചെയ്യുന്ന വേങ്ങാട് ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടെ അതിശക്തമായ മത്സരമാണ് അബ്ദുൽ റഷീദ് കാഴ്ച്ചവെച്ചത്.
2021ൽ തളിപറമ്പ് മണ്ഡലത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയായ എംവി ഗോവിന്ദനെതിരെ മത്സരിച്ചപ്പോഴും അബ്ദുൽ റഷീദ് ഇതിന് സമാനമായ മിന്നും പ്രകടനം കാഴ്ച്ചവെച്ചിരുന്നു 2021ൽ എൽഡിഎഫ് തരംഗത്തിലും പാർട്ടി കോട്ടയായ തളിപറമ്പിൽ എംവി ഗോവിന്ദൻ്റെ ഭൂരിപക്ഷം 22,689 വോട്ടുകളാക്കി ചുരുക്കാൻ അബ്ദുൽ റഷീദിൻ്റെ പോരാട്ടവീര്യത്തിന് കഴിഞ്ഞിരുന്നു. ആ തെരഞ്ഞെടുപ്പിൽ 7.85 ശതമാനം യുഡിഎഫ് അധിക വോട്ടു നേടിയപ്പോൾ 7.84 ശതമാനം വോട്ടു നഷ്ടം എൽഡിഎഫിനുണ്ടായി.
കെ സുധാകരൻ മത്സരിച്ച കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 165 ബൂത്തുകളിൽ 80ലും യുഡിഎഫ് ലീഡ് നേടി 85ൽ മാത്രമാണ് എൽഡിഎഫിന് മുന്നേറാൻ കഴിഞ്ഞത് ഇത്തവണ അബ്‌ദുൽ റഷീദിനെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നുവെങ്കിലും സിപിഎം വിട്ടു വന്ന ടികെ ഗോവിന്ദൻ യുഡിഎഫ് സ്വതന്ത്രനായി മത്സരികുകയായിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ തങ്ങളുടെ വജ്രായുധമായ യുവ പോരാളിയെ ധർമ്മടത്ത് കളത്തിലിറക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. പാർട്ടി പ്രവർത്തകരിലും ജനങ്ങളിലും ആവേശമുയർത്തിയായിരുന്നു വിപി അബ്ദുൽ റഷീദിൻ്റെ പ്രചാരണം. കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവനാളുകളെയും വോട്ടിനായി സമീപിക്കുന്ന രീതിയിൽ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു കളം പിടിക്കാൻ റഷീദിന് കഴിഞ്ഞു.
കാടിളക്കിയ പ്രചരണമാണ് പകുതി ദിവസങ്ങളിൽ മണ്ഡലത്തിൽ സാന്നിധ്യമില്ലാതിരുന്ന മുഖ്യമന്ത്രിക്കായി എൽഡിഎഫ് നടത്തിയത്. വിജയാരവമെന്ന പേരിൽ മമ്പറത്ത് ചലച്ചിത്ര താരങ്ങളും വേടനും ഉൾപ്പെടെ വൻ മെഗാ ഷോയും നടത്തി. മുഖ്യമന്ത്രിയുടെ കട്ടൗട്ടുകളും ഹോൾഡിങ്ങും പോസ്റ്ററുകളും ബോർഡുകളും മണ്ഡലത്തിൽ നിറഞ്ഞു. സോഷ്യൽ മീഡിയയിൽ സൈബർ സഖാക്കളും പ്രചരണം കൊഴുപ്പിച്ചു.
എന്നാൽ ഊതി വീർപ്പിച്ച ബലൂണിനെ സൂചികൊണ്ടു കുത്തി പൊട്ടിക്കുന്നതു പോലെ നിങ്ങളാണ് എൻ്റെ സ്‌റ്റാറുകൾ എനിക്ക് വേണ്ടി വരാൻ മറ്റാരുമില്ലെന്ന് പറഞ്ഞ് റഷീദ് ജനങ്ങളിലേക്ക് ഇറങ്ങുകയായിരുന്നു. ആരെങ്കിലും എന്നോട് എന്തെങ്കിലും ചോദിച്ചാൽ വീട്ടിൽ പോയി ചോദിക്കാനല്ല അതിന് മറുപടി നിങ്ങളുടെ വീട്ടിൽ വന്നു പറയുമെന്ന മാസ് ഡയലോഗു കൊണ്ട് റഷീദ് ജൻസി വോട്ടർമാരുടെ കൈയടി നേടി. ഇതോടെ റോഡ് ഷോകളിലും പൊതുയോഗങ്ങളിലും ആൾകൂട്ടം തടിച്ചു കൂടി. അപകടം മണത്തതിനെ തുടർന്നാണ് ജില്ലയ്ക്ക് പുറത്ത് പ്രചാരണം നടത്തിയ മുഖ്യമന്ത്രി മണ്ഡലത്തിൽ ക്യാംപ് ചെയ്തത്.
ധർമ്മടം മണ്ഡലത്തിലെ പൊതുവാച്ചേരിക്കാരനാണ് അബ്‌ദുൽ റഷീദ്. കോൺഗ്രസുകാരനായ പിതാവിൻ്റെ പാതയിലൂടെയാണ് അബ്ദുൽ റഷീദ് ജവഹർ ബാലജന വേദിയിലെത്തിയത്. പിന്നീട് കെഎസ്‍യു യൂത്ത് കോൺഗ്രസ് സംഘടനകളിൽ പ്രവർത്തിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ഏറ്റവും പ്രായം കുറഞ്ഞ കെപിസിസി അംഗവുമായി.
പാലയാട് ലീഗൽ സ്‌റ്റഡീസിലാണ് നിയമപഠനം. വധഭീഷണിയുണ്ടെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഒരു വർഷക്കാലം പൊലീസ് സുരക്ഷയിലായിരുന്നു പഠനം. രാഹുൽഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ സ്ഥിര അംഗമായി പങ്കെടുത്തു. കണ്ണൂർ നഗരസഭാ മുൻചെയർപേഴ്സനും വനിതാ ലീഗ് നേതാവുമായ റോഷ്നി ഖാലിദിൻ്റെ മകളെയാണ് വിവാഹം ചെയ്തത്. രണ്ടു കുട്ടികളുണ്ട്. കെ സുധാകരന് ശേഷം കണ്ണൂരിലെ സിപിഎം കോട്ടകളിൽ വിള്ളലുണ്ടാക്കാൻ ശേഷിയുള്ള യുവ നേതാവായി ധർമ്മടത്തെ പോരാട്ട വീര്യത്തിലൂടെ അബ്ദുൽ റഷീദ് മാറി കഴിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates