തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ കാലവര്‍ഷം നേരത്തെയെത്തിയേക്കും. മെയ് അവസാനത്തോടെ തെക്കേ ഇന്ത്യയില്‍ കാലവര്‍ഷം എത്തിയേക്കുമെന്നാണ് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റ്‌സിന്റെ പ്രവചനം.
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണയേക്കാള്‍ കുറവായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്ന സൂചനയെങ്കിലും കേരളത്തെ ഇത് വലിയ രീതിയില്‍ ബാധിക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു. 'മണ്‍സൂണ്‍ നേരത്തെയാണോ വൈകിയാണോ എത്തുക എന്നത് മെയ് ആദ്യ വാരത്തിലോ രണ്ടാം വാരത്തിലോ മാത്രമേ കൃത്യമായി പറയാന്‍ സാധിക്കൂ, എന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്‌ഫെറിക് റഡാര്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞനായ എം ജി മനോജ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. സാധാരണഗതിയില്‍ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കാറുള്ളത്. ഇതില്‍ ഒരാഴ്ചത്തെ വ്യത്യാസം വരാം. എന്നാല്‍ ജൂണില്‍ തന്നെ മഴ തുടങ്ങണമെന്ന് നിര്‍ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ചിലയിടങ്ങളില്‍ മഴ കുറഞ്ഞാലും എല്ലാ പ്രദേശങ്ങളിലും കുറവായിരിക്കുമെന്ന് ഇതിനര്‍ത്ഥമില്ല. മധ്യ ഇന്ത്യയെ അപേക്ഷിച്ച് കേരളം ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ തീരങ്ങളില്‍ ഇത്തവണ മികച്ച മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്‍ നിനോ പ്രതിഭാസം കാലവര്‍ഷത്തെ ദോഷകരമായി ബാധിക്കുമെന്ന നേരത്തെയുള്ള ആശങ്കകള്‍ക്ക് വിരുദ്ധമായി, മെയ് മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ ഘട്ടത്തില്‍ മികച്ച രീതിയില്‍ മഴ ലഭിക്കുമെന്നാണ് നിലവിലെ മോഡലുകള്‍ സൂചിപ്പിക്കുന്നത്. മിക്ക കാലാവസ്ഥാ മോഡലുകളും അനുകൂല സൂചനകളാണ് നല്‍കുന്നതെന്ന് കാലാവസ്ഥാ വിദഗ്ധന്‍ രാജീവന്‍ എരിക്കുളം പറഞ്ഞു. മെയ് പകുതിയോടെ പടിഞ്ഞാറന്‍ കാറ്റ് സജീവമാകാന്‍ സാധ്യതയുണ്ട്, ഇത് മഴയ്ക്ക് സഹായകമാകും. ഓഗസ്റ്റ് മാസത്തിലാണ് അനിശ്ചിതത്വം നിലനില്‍ക്കുന്നത്, ആ സമയത്ത് എല്‍ നിനോയുടെ പ്രഭാവം ശക്തമായേക്കാം. കാലവര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ നല്ല രീതിയില്‍ മഴ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മെയ് മാസത്തില്‍ സാധാരണയില്‍ കൂടുതല്‍ പ്രീ-മൺസൂൺ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ നീത കെ ഗോപാല്‍ അറിയിച്ചു. കേരളത്തില്‍ ഉഷ്ണതരംഗ സാഹചര്യം തുടരുകയാണ് . പാലക്കാട് 39.7 °C താപനില രേഖപ്പെടുത്തി. പുനലൂര്‍ (38.6°C), കോഴിക്കോട് (38°C), വെള്ളാനിക്കര (37.7°C, കൊച്ചി എയര്‍പോര്‍ട്ട് (36.8°C) എന്നിവിടങ്ങളിലും ഉയര്‍ന്ന താപനില അനുഭവപ്പെട്ടു. ഞായറാഴ്ച വരെ താപനില ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 23 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് ഏകദേശം 33 ഉഷ്ണതരംഗ അനുബന്ധ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ സൂര്യാഘാതമെന്ന് സംശയിക്കുന്ന ഒരു മരണവും ഉള്‍പ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates