ആലപ്പുഴ : ഉസ്‌ബക്കിസ്ഥാനിൽ വെച്ച് ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിയേറ്റ് മലയാളി എംബിബിഎസ് വിദ്യാർത്ഥിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. കൊല്ലപ്പെട്ട പെൺകുട്ടിയുടെ ശരീരത്തിലുടനീളം ക്രൂരമായ മർദ്ദനമേറ്റ മുറിവുകളും പാടുകളുമുണ്ടെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി. കേസിൽ ഉസ്‌ബക്കിസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലുള്ള മലപ്പുറം പുലാമന്തോൾ സ്വദേശിയായ സഹപാഠി സദറുൾ അനമിനെതിരെയാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.
സാവരിയയെ മതപരിവർത്തനം നടത്തുന്നതിനായി സദറുൾ അനം നിരന്തരം പ്രേരിപ്പിച്ചിരുന്നുവെന്നും എന്നാൽ പെൺകുട്ടി അതിന് തയ്യാറായിരുന്നില്ലെന്നും ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. പ്രതി അതിക്രൂരമായാണ് സാവരിയയെ മർദ്ദിച്ചിരുന്നതെന്നും പെൺകുട്ടിയുടെ കാൽ മുതൽ തല വരെ ചതവുകളുണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കി. എന്നാൽ കൃത്യമായ കൊലപാതക കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.
കഴിഞ്ഞ ദിവസമാണ് സാവരിയയുടെ മൃതദേഹം വിദേശത്തുനിന്നും നാട്ടിലെത്തിച്ചത്. പെൺകുട്ടിയുടെ ശരീരത്തിൽ കൂടുതൽ മുറിവുകളുണ്ടെന്ന സംശയത്തെ തുടർന്ന് പിതാവ് ബസന്ത് ജില്ലാ പൊലീസ് മേധാവിക്ക് (SP) റീ-പോസ്റ്റ്‌മോർട്ടം ആവശ്യപ്പെട്ട് പരാതി നൽകുകയായിരുന്നു. പ്രതി മുൻപും പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നതായി കുടുംബം സംശയിക്കുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ഇന്ന് രാവിലെ 11 മണിയോടെ സാവരിയയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
സംഭവത്തിൽ സദറുൾ അനമിനെതിരെ കൊലക്കുറ്റം ചുമത്തി ഹരിപ്പാട് പൊലീസ് ഔദ്യോഗികമായി കേസെടുത്തു. നിലവിൽ പ്രതി ഉസ്‌ബെക്കിസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലാണ്.
കൊലപാതകത്തിന് ശേഷം പെൺകുട്ടി താഴെ വീണതാണെന്ന് പറഞ്ഞാണ് പ്രതി സാവരിയയെ ആശുപത്രിയിൽ എത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ആദ്യഘട്ടത്തിൽ കുറ്റം സമ്മതിക്കാൻ ഇയാൾ തയ്യാറായിരുന്നില്ല. എന്നാൽ, സാവരിയയുടെ ഹോസ്റ്റലിലെ സഹപാഠികൾ ബുഖാറ പൊലീസിന് നൽകിയ മൊഴിയിൽ പ്രതി മുൻപും സാവരിയയെ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതായി വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് പ്രതി കുടുങ്ങിയത്.
ഇന്ത്യയും ഉസ്‌ബക്കിസ്ഥാനും തമ്മിലുള്ള നിലവിലെ നയതന്ത്ര കരാർ അനുസരിച്ച് ഇരയും പ്രതിയും ഇന്ത്യൻ പൗരന്മാരായതിനാൽ കേസ് വിട്ടുകിട്ടാൻ ഇന്ത്യയ്ക്ക് ഔദ്യോഗികമായി ആവശ്യപ്പെടാം. അതിനാൽ കേസിന്റെ വിചാരണ ഉൾപ്പെടെയുള്ള തുടർനടപടികൾ ഇന്ത്യയിലാകാനാണ് കൂടുതൽ സാധ്യത. പ്രതിയുടെ കുടുംബവും വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates