കൊച്ചി: സംസ്ഥാനം അപ്രഖ്യാപിത പവർകട്ടിലും ലോഡ്ഷെഡിംഗിലും വലയുന്നതിനിടെ, വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിയിൽ പ്രസംഗത്തിനിടെ വൈദ്യുതി നിലച്ചു. കെഎസ്ഇബി ഓഫീസേഴ്സ് ഫെഡറേഷന്റെ 18-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് സംഘാടകരെയും സദസ്സിനെയും ഒരുപോലെ അമ്പരപ്പിച്ച നാടകീയ സംഭവം അരങ്ങേറിയത്. വൈദ്യുതി മുടങ്ങിയതോടെ മൈക്ക് ഓഫാവുകയും മന്ത്രിക്ക് പ്രസംഗം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു. വേദിയിൽ അൽപ്പസമയം കാത്തുനിന്ന മന്ത്രി, ഒടുവിൽ സമ്മേളനം ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ച് ഉടൻതന്നെ വേദിയിൽ നിന്ന് മടങ്ങുകയായിരുന്നു.
വൈദ്യുതി വകുപ്പിന്റെ ചുമതലയേൽക്കുന്നത് 'മുൾക്കിരീടം' തലയിൽ വെക്കുന്നത് പോലെയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി തനിക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്ന കാര്യം മന്ത്രി പ്രസംഗത്തിൽ ഓർമ്മിപ്പിച്ചിരുന്നു. പ്രതിസന്ധികൾക്കിടയിലും ആ മുൾക്കിരീടത്തെ കഠിനാധ്വാനം കൊണ്ട് 'പൂക്കിരീടമാക്കാനുള്ള' ആത്മാർത്ഥ ശ്രമങ്ങളാണ് താൻ നടത്തുന്നതെന്ന് മന്ത്രി വിശദീകരിച്ചു തീർന്നതിന് തൊട്ടുപിന്നാലെയാണ് ഹാളിലെ വൈദ്യുതി നിലച്ചത്.
നിലവിലെ പ്രതിസന്ധികൾക്ക് ഉടൻ പരിഹാരം കാണുമെന്നും ഒരു കാരണവശാലും സംസ്ഥാനത്തെ വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
വേദി വിട്ടിറങ്ങിയ മന്ത്രിക്കു നേരെ വിഷയം രാഷ്ട്രീയ ആയുധമാക്കി മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ, നർമ്മം കലർന്ന മറുപടിയാണ് സണ്ണി ജോസഫ് നൽകിയത്. "താൻ എപ്പോഴാണ് പ്രസംഗം അവസാനിപ്പിക്കേണ്ടതെന്ന് കെഎസ്ഇബിയിലെ ഉദ്യോഗസ്ഥർക്ക് കൃത്യമായി അറിയാം," എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഹാളിലുണ്ടായ വൈദ്യുതി തടസ്സം സംസ്ഥാനത്ത് നടക്കുന്ന വൈദ്യുതി നിയന്ത്രണത്തിന്റെയോ ലോഡ്ഷെഡ്ഡിങ്ങിന്റെയോ ഭാഗമല്ലെന്നും സാങ്കേതിക തകരാർ മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഫലപ്രദമായി ഇടപെടുന്നില്ലെന്ന പ്രതിപക്ഷ വിമർശനങ്ങൾക്കിടയിലും മുൻ ഇടത് സർക്കാരിന്റെ വീഴ്ചകളെ മന്ത്രി വീണ്ടും പ്രതിക്കൂട്ടിൽ നിർത്തി. യൂണിറ്റിന് 4.29 രൂപ നിരക്കിൽ ദീർഘകാലത്തേക്ക് സംസ്ഥാനത്തിന് വൈദ്യുതി ലഭിക്കുമായിരുന്ന മുൻ യുഡിഎഫ് സർക്കാരിന്റെ കരാർ റഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയിട്ടും മുൻ സർക്കാർ യാതൊരുവിധ നിയമപരമായ ഇടപെടലും നടത്തിയില്ലെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ഭരണകൂടം ഉണ്ടാക്കിവെച്ച അത്തരം വീഴ്ചകളാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ ഇരുട്ടിലേക്ക് തള്ളിവിട്ടതെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates