കോട്ടയം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ചികിത്സയ്ക്കിടെ ഉണ്ടായ അനാസ്ഥയെ തുടർന്ന് ഒരു വയസ്സുകാരിയുടെ ശരീരത്തിൽ സൂചി കുടുങ്ങിയതായി പരാതി. കുഞ്ഞിന്റെ വലതുവശത്തെ വാരിയെല്ലിന് സമീപം തറഞ്ഞുപോയ നിലയിലായിരുന്ന സൂചി, പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. കോഴിക്കോട് ചാത്തമംഗലത്ത് താമസിക്കുന്ന വിനീഷ്–അഞ്ജു ദമ്പതികളുടെ മകൾക്കാണ് ഒരു വർഷത്തോളം കടുത്ത വേദന സഹിച്ച് ശരീരത്തിനുള്ളിൽ സൂചിയുമായി കഴിയേണ്ടി വന്നത്. കോട്ടയം ഏറ്റുമാനൂർ സ്വദേശിനിയാണ് അഞ്ജു.
2025 ജൂണിലാണ് കോട്ടയം മെഡിക്കൽ കോളജിൽ വെച്ച് അഞ്ജു പെൺകുഞ്ഞിന് ജന്മം നൽകിയത്. ജനനത്തിന് പിന്നാലെ മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ കഴിഞ്ഞ് എൻഐസിയുവിൽ നിന്ന് കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തപ്പോൾ തന്നെ വലതുവശത്തെ വാരിയെല്ലിന്റെ ഭാഗത്ത് നേരിയ തടിപ്പ് കണ്ടിരുന്നതായി മാതാപിതാക്കൾ പറയുന്നു. എന്നാൽ, പരിശോധിച്ച ഡോക്ടർമാർ ഇത് കാര്യമാക്കേണ്ടതില്ലെന്നും മരുന്ന് നൽകിയാൽ താനേ മാറുന്ന ചെറിയ വളർച്ച മാത്രമാണെന്നും പറഞ്ഞ് ഇവരെ മടക്കി അയക്കുകയായിരുന്നു. തുടർന്ന് കുഞ്ഞ് നിർത്താതെ കരയുകയും അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ചെയ്തപ്പോഴും കുട്ടികളിൽ ഇത്തരം ബുദ്ധിമുട്ടുകൾ സാധാരണമാണെന്ന നിലപാടാണ് ഡോക്ടർമാർ സ്വീകരിച്ചത്.
കുഞ്ഞിന് വേദന അസഹനീയമാവുകയും തടിപ്പ് വീണ്ടും വലുതാവുകയും ചെയ്തതിനെ തുടർന്ന് കഴിഞ്ഞ ജൂലൈയിൽ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ വിശദമായ സ്കാനിംഗിലാണ് വാരിയെല്ലിന് സമീപം ലോഹസൂചി തറഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നടത്തി സൂചി പുറത്തെടുക്കുകയായിരുന്നു. സൂചി വളരെക്കാലമായി ശരീരത്തിനുള്ളിൽ തന്നെയുണ്ടായിരുന്നു എന്നാണ് ഡോക്ടർമാർ സ്ഥിരീകരിച്ചത്. ഈ ഒരു വർഷത്തിനിടയിൽ കുട്ടിക്ക് മറ്റ് ശസ്ത്രക്രിയകളോ ദീർഘകാല ആശുപത്രിവാസങ്ങളോ ഉണ്ടായിട്ടില്ലാത്തതിനാൽ, കോട്ടയം മെഡിക്കൽ കോളജിലെ എൻഐസിയു പരിചരണത്തിനിടയിലാണ് ഈ ഗുരുതര വീഴ്ച സംഭവിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. അന്ന് കുഞ്ഞിനെ പരിചരിച്ച സമയത്തെടുത്ത ഫോട്ടോകളിൽ ശരീരത്തോട് ചേർന്ന് കൂർത്ത വസ്തു കണ്ടിരുന്നതായും അമ്മ അഞ്ജു വെളിപ്പെടുത്തി.
സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ടിന് മാതാപിതാക്കൾ പരാതി നൽകി. ആരോഗ്യ മന്ത്രി കെ. മുരളീധരനെ നേരിൽക്കണ്ട് പരാതി നൽകാനും തുടർ നിയമനടപടികളുമായി മുന്നോട്ടുപോകാനുമാണ് കുടുംബത്തിന്റെ തീരുമാനം. പരാതി ഉയർന്ന പശ്ചാത്തലത്തിൽ കോട്ടയം മെഡിക്കൽ കോളജ് അധികൃതർ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡെപ്യൂട്ടി സൂപ്രണ്ടിനാണ് അന്വേഷണ ചുമതല. പ്രസ്തുത കാലയളവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെയും എൻഐസിയുവിൽ നടന്ന ചികിത്സാ വിവരങ്ങളും പരിശോധിച്ച് വീഴ്ച കണ്ടെത്തിയാൽ നടപടിയുണ്ടാകുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates