പാലക്കാട്: മെഡിക്കൽ കോളജ് ഡയറക്ടർ നൽകിയ ഒത്തുതീർപ്പ് ഉറപ്പുകൾ പാഴ്വാക്കായതോടെ പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിൽ ഡോക്ടർമാർ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. അത്യാവശ്യ മരുന്നുകൾ ലഭ്യമാക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിലും ആശുപത്രി അധികൃതരും സർക്കാരും അനാസ്ഥ തുടരുകയാണെന്ന് ആരോപിച്ച് സമരം ക്യാമ്പസിന് പുറത്തേക്ക് വ്യാപിപ്പിക്കാനാണ് ഡോക്ടർമാരുടെ കൂട്ടായ്മയുടെ തീരുമാനം.ആശുപത്രിയിലെ രൂക്ഷമായ മരുന്ന് ക്ഷാമം പരിഹരിക്കുക, പ്രവർത്തനരഹിതമായ എക്സ്-റേ യൂണിറ്റും ലബോറട്ടറി സൗകര്യങ്ങളും അടിയന്തരമായി പ്രവർത്തനസജ്ജമാക്കുക തുടങ്ങിയ ആവശ്യങ്ങളിൽ ബന്ധപ്പെട്ടവരിൽ നിന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സമരക്കാർ. ആശുപത്രിയുടെ ചുമതല വഹിക്കുന്ന മന്ത്രി കെ. തുളസി നേരിട്ടെത്തി പ്രശ്നപരിഹാരത്തിന് മുൻകൈയെടുക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു.
വ്യാഴാഴ്ച നടത്തിയ ചർച്ചയിൽ അത്യാഹിത വിഭാഗത്തിലേക്ക് അടിയന്തരമായി ആവശ്യമായ മരുന്നുകൾ ഉടനടി എത്തിക്കാമെന്ന് ഡയറക്ടർ ഉറപ്പു നൽകിയിരുന്നെങ്കിലും മണിക്കൂറുകൾ പിന്നിട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് നൽകാൻ ജീവൻരക്ഷാ മരുന്നുകൾ പോലുമില്ലാത്ത സാഹചര്യത്തിൽ എങ്ങനെ ജോലി ചെയ്യുമെന്നാണ് ജീവനക്കാരുടെ ചോദ്യം.മാസങ്ങളായി തകരാറിലായ എക്സ്-റേ യൂണിറ്റ് നന്നാക്കാനോ കൃത്യമായ ലാബ് പരിശോധനാ സംവിധാനങ്ങൾ സജ്ജമാക്കാനോ ഇതുവരെ യാതൊരു നടപടിയും ആരംഭിച്ചിട്ടില്ല.
നൂറോളം ഡോക്ടർമാർ നാല് ദിവസമായി തെരുവിൽ സമരം കിടന്നിട്ടും സർക്കാരിന്റെയോ ചുമതലയുള്ള മന്ത്രിയുടെയോ ഭാഗത്തുനിന്ന് യാതൊരു അനക്കവുമില്ല. സമരം ഒത്തുതീർപ്പാക്കാൻ എത്തിയ വി.കെ. ശ്രീകണ്ഠൻ എംപി, "ഈ സമരം അവസാനിപ്പിക്കാൻ മന്ത്രി നേരിട്ട് വരേണ്ട കാര്യമുണ്ടോ" എന്ന് ഡോക്ടർമാരോട് ചോദിച്ചിരുന്നു. എന്നാൽ സാധാരണക്കാരായ രോഗികളുടെ ജീവൻ രക്ഷിക്കാൻ മന്ത്രി തന്നെ നേരിട്ടെത്തി തീരുമാനമെടുക്കേണ്ട സ്ഥിതിയാണുള്ളതെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്. മെഡിക്കൽ കോളജിൽ രോഗികൾ അനുഭവിക്കുന്ന ദുരിതങ്ങളും ഭരണനേതൃത്വത്തിന്റെ അവഗണനയും തുറന്നുകാട്ടി ഡോക്ടർമാർ ആശുപത്രി കവാടത്തിന് മുന്നിൽ തെരുവ് നാടകം അവതരിപ്പിച്ചു. ഡോക്ടർമാരുടെ ന്യായമായ ആവശ്യങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകളും ജീവനക്കാരുടെ സംഘടനകളും സമരരംഗത്തേക്ക് എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സമരം കളക്ടറേറ്റിന് മുന്നിലേക്കും നഗരത്തിലേക്കും വ്യാപിപ്പിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates