

തൃശൂർ: സനീഷ് കുമാർ ജോസഫ് എംഎൽഎക്കെതിരെ വിജിലൻസ് കോടതിയിൽ പരാതി നൽകിയ താണിക്കുടം സ്വദേശി ദേവേന്ദ്രന് നേരെ വധഭീഷണി. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ദേവേന്ദ്രൻ പേരാമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തു. വടശ്ശേരി പ്രതാപൻ എന്നയാളാണ് തന്നെ ഫോണിൽ വിളിച്ച് അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് ദേവേന്ദ്രൻ പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
സനീഷ് കുമാർ ജോസഫ് എംഎൽഎയുടെ ആവശ്യപ്രകാരമാണ് താൻ വിളിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് പ്രതാപൻ വധഭീഷണി മുഴക്കിയതെന്ന് ദേവേന്ദ്രൻ പറയുന്നു. ഭീഷണി സന്ദേശമെത്തിയ മൊബൈൽ ഫോൺ നമ്പർ സഹിതമാണ് പരാതിക്കാരൻ പൊലീസിനെ സമീപിച്ചിരിക്കുന്നത്. പ്രതാപന്റെ ഫോണിലേക്ക് വന്നതും പോയതുമായ കോളുകളുടെ വിശദാംശങ്ങൾ സമഗ്രമായി പരിശോധിക്കണമെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ദേവേന്ദ്രൻ ആവശ്യപ്പെട്ടു. പരാതി പരിശോധിച്ചുവരികയാണെന്നും ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കോൾ വിവരങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും പേരാമംഗലം പൊലീസ് അറിയിച്ചു.
സനീഷ് കുമാർ ജോസഫ് എംഎൽഎക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് പരാതിക്കാരന് നേരെ ഭീഷണിയുയർന്നിരിക്കുന്നത്. മുൻപ് ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന കാലഘട്ടത്തിൽ പട്ടയം ശരിയാക്കി നൽകുന്നതിനായി സനീഷ് കുമാർ ജോസഫ് 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് താണിക്കുടം സ്വദേശി ദേവേന്ദ്രന്റെ പരാതി. പരാതി പരിഗണിച്ച കോടതി, ജനപ്രതിനിധിക്കെതിരെ അന്വേഷണം നടത്തി കേസെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു. സനീഷ് കുമാർ ജോസഫിന് പുറമെ കെപിസിസി ജനറൽ സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, ആറ് സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയും കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ പരാതിക്കാരന് നേരെ വധഭീഷണിയുണ്ടായത് കേസിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates