തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിലൂടെ സ്വകാര്യ ബസ് വ്യവസായത്തിനുണ്ടായ വരുമാന നഷ്ടം പരിഹരിക്കാൻ ശുപാർശകളുമായി വിദഗ്ധ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. മുൻ ഡിജിപി കെ. പത്മകുമാർ അധ്യക്ഷനായ സമിതി രൂപീകരിച്ച് അൻപതാം ദിവസമാണ് ശുപാർശകൾ സമർപ്പിച്ചത്. റിപ്പോർട്ട് ലഭിച്ചതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തി തുടർനടപടികൾ ചർച്ച ചെയ്തു. സ്വകാര്യ ബസ് മേഖലയുടെ നഷ്ടം ഒഴിവാക്കുന്നതിനായി പ്രിയദർശിനി സർവീസുകളുടെ നിലവിലെ സമയക്രമത്തിലും ഷെഡ്യൂളുകളിലും കാര്യമായ പുനഃക്രമീകരണം വരുത്തണമെന്നാണ് സമിതിയുടെ പ്രധാന ശുപാർശ.
സ്വകാര്യ ബസുകൾ സർക്കാരിന് നേരിട്ട് പാട്ടത്തിന് എടുക്കാമെന്നതാണ് റിപ്പോർട്ടിലെ മറ്റൊരു നിർണ്ണായക നിർദ്ദേശം. സർവീസുകൾ നടത്താൻ തയ്യാറുള്ള സ്വകാര്യ ബസുകൾ പാട്ടത്തിനെടുത്ത് കിലോമീറ്ററിന് നിശ്ചിത നിരക്ക് ബസുടമകൾക്ക് നൽകുന്ന രീതി നടപ്പിലാക്കാവുന്നതാണെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. ഇത്തരം നിർദ്ദേശത്തോട് ബസുടമകളും നേരത്തെ അനുകൂല നിലപാട് വ്യക്തമാക്കിയിരുന്നു. ജൂൺ 15-ന് പ്രിയദർശിനി പദ്ധതി നിലവിൽ വന്നതോടെ തങ്ങൾക്ക് വലിയ തോതിൽ വരുമാന നഷ്ടമുണ്ടാകുന്നുവെന്ന ബസുടമകളുടെ വാദം ശരിവെക്കുന്നതാണ് സമിതിയുടെ കണ്ടെത്തലുകൾ. പദ്ധതി തുടങ്ങിയതോടെ ഓരോ സ്വകാര്യ ബസിനും പ്രതിദിനം 1,500 രൂപ മുതൽ 6,000 രൂപ വരെ വരുമാന നഷ്ടം സംഭവിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളിൽ വിപുലമായ സിറ്റിംഗുകൾ നടത്തി ബസുടമകളുടെയും പൊതുജനങ്ങളുടെയും വിശദമായ അഭിപ്രായങ്ങൾ കേട്ട ശേഷമാണ് സമിതി റിപ്പോർട്ട് തയ്യാറാക്കിയത്.
പദ്ധതിയുടെ ഭാഗമായി 500 സർവീസുകൾ നിരത്തിലിറങ്ങിയതോടെ സംസ്ഥാനത്തെ സ്വകാര്യ ബസ് ശൃംഖല പ്രതിസന്ധിയിലായി. നിലവിൽ സംസ്ഥാനത്ത് പെർമിറ്റുള്ള 11,000 ബസുകളിൽ പകുതിയോളം എണ്ണം മാത്രമാണ് എല്ലാ ട്രിപ്പുകളും പൂർത്തിയാക്കി സർവീസ് നടത്തുന്നത്. കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് നഷ്ടം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. കെഎസ്ആർടിസിക്ക് നൽകുന്നതുപോലെ സ്വകാര്യ ബസ് മേഖലയ്ക്കും സർക്കാർ സാമ്പത്തിക പാക്കേജോ സഹായമോ അനുവദിക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates