തൃശൂര്‍: തിരുവോണം കഴിഞ്ഞാല്‍ തൃശൂരിന്റെ കുമ്മാട്ടികള്‍ ഗ്രാമവീഥികള്‍ കീഴടക്കും. രണ്ടോണനാളില്‍ തെക്കുംമുറിക്കാരുടേയും മൂന്നോണനാളില്‍ വടക്കുംമുറിക്കാരുടേയും കുമ്മാട്ടികള്‍ നാടുചുറ്റാനിറങ്ങും. ശിവന്റെ ഭൂതഗണങ്ങള്‍ എന്ന സങ്കല്‍പ്പമുള്ള കുമ്മാട്ടിക്കൂട്ടങ്ങള്‍ ഇന്ന് ദേശങ്ങളുടെ ആഘോഷമായി മാറിയിരിക്കയാണ്.
മുമ്പെല്ലാം വീടുവീടാന്തരം കയറിയിറങ്ങി നടത്തിയിരുന്ന കുമ്മാട്ടിക്കളി രണ്ടോണനാളിലും മൂന്നോണനാളിലും ഘോഷയാത്രയായി ഗ്രാമവീഥികളെ ആവേശത്തിലാഴ്ത്തും. ആദ്യകാലത്ത് പാളയില്‍ ചായം തേച്ചുണ്ടാക്കിയ മുഖങ്ങളായിരുന്നു. പിന്നീടാണ് വരിക്കപ്ലാവുകൊണ്ടുള്ള മുഖങ്ങള്‍ നിര്‍മ്മിച്ചത്. ഒരുകിലോ തൂക്കം വരുന്ന മുഖങ്ങള്‍ അണിഞ്ഞാണ് കുമ്മാട്ടികളിറങ്ങുക.
ഭക്തരെ ആന്ദപ്പിക്കാനായി പരമശിവന്‍ അയച്ച ഭൂതഗണങ്ങളുടെ നൃത്തമായാണു കുമ്മാട്ടി ഉത്സവത്തെ വിശേഷിപ്പിക്കുന്നത്. കിരാതത്തിനു ശേഷം ഗണപതിയെ പ്രീതിപ്പെടുത്താനായി ശിവഭൂതഗണങ്ങള്‍ പലവിധ വേഷങ്ങളോടെ കെട്ടിയാടിയെന്നും പിന്നീടു ഗണപതിയും പങ്കുചേര്‍ന്നെന്നും ഇതു കുമ്മാട്ടിയെന്ന പേരില്‍ ആചരിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. ദേഹമാകെ പര്‍പ്പടകപ്പുല്ല് എന്ന പ്രത്യേകയിനം പുല്ല് വെച്ചുകെട്ടിയാണ് കുമ്മാട്ടികള്‍ ഒരുങ്ങുക.
പരമശിവന്റെ പ്രതീകമായി കിരാതമുഖവും പാര്‍വ്വതിയുടെ പ്രതീകമായി അമ്മയുടെ മുഖവും നന്ദികേശന്റെ പ്രതീകമായി ഹനൂമാന്റെ മുഖവും ഉപയോഗിക്കുന്നു. ഈ മൂന്നു മുഖങ്ങളാണ് ഏറ്റവും പഴക്കമുള്ളവ. എണ്‍പത്തിനാലുവര്‍ഷം തികയുന്ന വേളയില്‍ ഇക്കുറി കുമ്മാട്ടിക്കളി ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് തെക്കുംമുറി കുമ്മാട്ടിസംഘം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates