കോഴിക്കോട്: കൂടരഞ്ഞി പെരുമ്പൂളയിൽ പൊട്ടക്കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു. പുലർച്ചെ ഒരു മണിയോടെ കിണറ്റിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ദൗത്യത്തിനൊടുവിലാണ് പുലിയെ പുറത്തെത്തിച്ചത്. പുലി ആരോഗ്യവാനാണെന്നു വനം വകുപ്പ് അറിയിച്ചു.
പുലിയെ താമരശ്ശേരി റെയ്ഞ്ച് ഓഫീസിലേക്ക് മാറ്റി. കൂടുതൽ പരിശോധനയ്ക്കു ശേഷം ഇതിനെ ഉൾക്കാട്ടിൽ വിടുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. ഇന്നലെയാണ് പുലിയെ പിടികൂടാനായി കിണറ്റിൽ ഇറക്കാവുന്ന തരത്തിലുള്ള കൂട് സ്ഥാപിച്ചത്. കോഴിയ വച്ചാണ് കൂട് സ്ഥാപിച്ചത്.
ചൊവ്വാഴ്ചയാണ് പെരുമ്പൂള മഞ്ഞക്കടവിൽ കുര്യന്റെ കൃഷിയിടത്തിലെ 15 മീറ്ററോളം താഴ്ചയുള്ള പൊട്ടക്കിണറ്റിൽ പുലി വീണത്. കിണറ്റിലുള്ളത് പുലിയാണെന്നു സ്ഥിരീകരിക്കാൻ മൂന്ന് ദിവസമെടുത്തു. വനം വകുപ്പ് കഴിഞ്ഞ ദിവസം കിണറ്റിൽ സ്ഥാപിച്ച കാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞപ്പോഴാണ് പുലിയാണെന്നു തിരിച്ചറിഞ്ഞത്.
ബുധനാഴ്ച പുലർച്ചെയാണ് കൃഷിയിടത്തിലെ ജീവനക്കാർ കിണറ്റിൽ നിന്നു ശബ്ദം കേട്ടപ്പോൾ പരിശോധിച്ചത്. പുലിയോടു സാദൃശ്യമള്ള ജീവിയെന്നാണ് ജീവനക്കാർ പറഞ്ഞത്. തുടർന്നാണ് വനം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തിയത്. എന്നാൽ ജീവിയെ കണ്ടെത്തിയില്ല. പിന്നാലെയാണ് കാമറ സ്ഥാപിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates