എം എ ബേബി (M A Baby )  ഫയല്‍ ചിത്രം
Kerala

മത നേതാക്കള്‍ ആജ്ഞാപിക്കാന്‍ വരരുത്, സൂംബയ്ക്ക് എതിരെ വിതണ്ഡവാദം: എംഎ ബേബി

വിദ്യാഭ്യാസമേഖലയിലെ കാര്യങ്ങളുള്‍പ്പെടെ സമൂഹത്തിലെ എല്ലാ കാര്യങ്ങളെ കുറിച്ചും അഭിപ്രായം പറയാന്‍ മതസംഘടനകള്‍ക്ക് അവകാശമുണ്ട്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ ഒരു പരിപാടിയില്‍ ഒന്നിച്ച് പങ്കെടുക്കാന്‍ പാടില്ലെന്ന് പറയുന്നത് ആധുനിക കാലഘട്ടത്തിന് യോജിച്ച കാര്യമല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. വിദ്യാഭ്യാസമേഖലയിലെ കാര്യങ്ങളുള്‍പ്പെടെ സമൂഹത്തിലെ എല്ലാ കാര്യങ്ങളെ കുറിച്ചും അഭിപ്രായം പറയാന്‍ മതസംഘടനകള്‍ക്ക് അവകാശമുണ്ട്. അതില്‍ ദോഷമൊന്നുമില്ല. എന്നാല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ച് പങ്കെടുക്കരുതെന്ന് പറയുന്നത് ആധുനിക കാലത്തിന് യോജിച്ചതല്ല. സ്‌കൂളുകളിലെ സൂംബ പരിശീലനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അല്‍പ്പവസ്ത്രം ധരിച്ചാണ് സൂംബ പോലുള്ള കായികവിനോദങ്ങളില്‍ കുട്ടികള്‍ പങ്കെടുക്കുന്നത് എന്നുള്ള പ്രതിഷേധം അറിവില്ലായ്മ കൊണ്ടോ തെറ്റിധാരണ കൊണ്ടോ ഉണ്ടാകുന്നതാണ്. ആരെങ്കിലും അവരെ അങ്ങനെ പറഞ്ഞ് ധരിപ്പിച്ചിട്ടുണ്ടാകാം. അവര്‍ ബോധപൂര്‍വം പറയുന്നതാണെന്ന് താന്‍ കരുതുന്നില്ല. അതു മാറുമെന്ന് തന്നെയാണ് കരുതുന്നത്. ഇപ്പോള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്‌കൂളിലും കോളജിലും ഒരുമിച്ചാണല്ലോ പഠിക്കുന്നത്. സമചിത്തതയോടുകൂടി സംവാദത്തിലൂടെ പരിഹാരം കാണേണ്ട വിഷയമാണ്. അല്ലാതെ അവരെ ഇപ്പോള്‍ തന്നെ കൈകാര്യം ചെയ്യാമെന്ന മട്ടിലല്ല വേണ്ടത്.

കുട്ടികള്‍ മാനസികമായും ശാരീരികമായും കരുത്തുള്ളവരായി വേണം വളരാന്‍. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം ഇടപഴകിയും മനസ്സിലാക്കിയും വളരണം. സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ ഒഴിവാകുന്നത് അപ്പോഴാണ്. സംസ്‌കാരസമ്പന്നമായ, ആധുനികമായ ഒരു സമൂഹമായാണ് ഭാവിതലമുറ വളരുന്നത്. നമ്മള്‍ 21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. 22-ാം നൂറ്റാണ്ടില്‍ എങ്ങനെയാണ് ജീവിക്കേണ്ടത് എന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട കാലമാണ്. അത്തരമൊരു കാലത്ത് സൂംബ കായികപരിശീലനം പോലുള്ള പരിപാടികള്‍ തെറ്റാണ്, പാടില്ല എന്നുള്ളത് വിതണ്ഡവാദമാണ്. അങ്ങനെ വാദിക്കുന്നവര്‍ ആത്മപരിശോധന നടത്തണം.

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആജ്ഞാപിക്കാന്‍ മതം പുറപ്പെടരുത്. അവര്‍ക്ക് അഭിപ്രായം പറയാം. ആധുനിക മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രത്തില്‍ മതം വിദ്യാഭ്യാസത്തില്‍ നിന്ന് മാറിനില്‍ക്കണം. ഓരോ മതത്തിന്റെയും സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മതാചാരപ്രകാരമുള്ള വിദ്യാഭ്യാസം പ്രത്യേകം നടത്താം. അവര്‍ക്കതിനുള്ള അവകാശമുണ്ട്. പൊതുവിദ്യാഭ്യാസമെന്നത് മതനിരപേക്ഷരാഷ്ട്രത്തിന് അനുയോജ്യമായ വിധത്തിലായിരിക്കണം സര്‍ക്കാര്‍ നല്‍കേണ്ടതെന്നും എം എ ബേബി പറഞ്ഞു.

M A Baby responds to journalists on the issue related to Zumba training in schools

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT