മലപ്പുറം: ഓട്ടോറിക്ഷയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ, വാഹനങ്ങളിലെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമങ്ങളും ആർടിഒ ഓഫീസുകളെ ചുറ്റിപ്പറ്റി പ്രവർത്തിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഏജന്റ് സംവിധാനവും ചോദ്യം ചെയ്ത് ഓട്ടോ തൊഴിലാളികൾ രംഗത്ത്. സാധാരണ ഡ്രൈവർമാർക്ക് നേരിട്ട് ആർടിഒ ഓഫീസുകളിലെത്തി സേവനങ്ങൾ നേടാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും, ഏജന്റുമാർ മുഖേന മാത്രമാണ് പല കാര്യങ്ങളും എളുപ്പത്തിൽ നടക്കുന്നതെന്നുമാണ് തൊഴിലാളി സംഘടനകളുടെ ആരോപണം.
വാഹനത്തിലെ അനധികൃത മോഡിഫിക്കേഷൻ നീക്കം ചെയ്താൽ മാത്രമേ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാനാകൂ എന്ന നിലപാടാണ് മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ചിരുന്നത്. എന്നാൽ, വാഹനങ്ങളിൽ അനുവദനീയമായ മാറ്റങ്ങളും അനധികൃത മോഡിഫിക്കേഷനുകളും സംബന്ധിച്ച് വ്യക്തമായ ബോധവത്കരണം നടത്തുന്നതിൽ അധികൃതർ പരാജയപ്പെട്ടെന്നാണ് ഓട്ടോ തൊഴിലാളികൾ ആരോപിക്കുന്നത്. ഒരു വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിക്കുന്നതിന് കാരണമാകുന്ന മാറ്റങ്ങൾ ഉണ്ടെങ്കിൽ ഷൗക്കത്തിന് എങ്ങനെയാണു കഴിഞ രണ്ടു തവണയും പെർമിറ്റ് ലഭിച്ചതെന്നാണ് ചോദ്യം.
മോഡിഫിക്കേഷൻ സംബന്ധിച്ച നിയമങ്ങൾ നടപ്പാക്കുന്നതിൽ ഏകീകൃത സമീപനം വേണമെന്നും ഓട്ടോ ഡ്രൈവർമാർ ആവശ്യപ്പെടുന്നു. വർഷങ്ങളായി ഉപയോഗിച്ചുവരുന്ന വാഹനങ്ങൾക്ക് പെട്ടെന്ന് ഫിറ്റ്നസ് നിഷേധിക്കുമ്പോൾ, അതുവഴി ഡ്രൈവർമാരുടെ ഉപജീവനമാണ് പ്രതിസന്ധിയിലാകുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ വ്യക്തമായ നിർദേശം നൽകുകയും ആവശ്യമായ സമയം അനുവദിക്കുകയും വേണമെന്നാണ് ആവശ്യം.
"യുഡിഎഫിന്റെ ഏറ്റവും വലിയ എലെക്ഷൻ പ്രചാരണമായിരുന്നു അവർ ഭരണത്തിൽ വന്നാൽ വണ്ടികളിൽ മോഡിഫിക്കേഷൻ അനുവദിക്കും എന്ന്. എന്നാൽ കയറി 100 മൂന്ന് മാസം കഴിഞ്ഞപ്പോൾ, ചെറിയ മോഡിഫിക്കേഷൻ വരുത്തിയ വണ്ടികൾക്ക് പോലും വലിയ പിഴയാണ് അടയ്‌ക്കേണ്ടി വരുന്നത്. ഷൗക്കത്തിന്റെ വണ്ടിയിൽ ഡ്രൈവർ സീറ്റിന്റെ അടുത്തായി നാല് കമ്പി വെച്ചതാണ് ഇവർ മോഡിഫിക്കേഷൻ എന്ന് പറയുന്നത്. ഇതിനു പകരം ഓട്ടോയുടെ രണ്ടു സൈഡിലും ഡോർ വെച്ചാൽ അത് പ്രശ്നമല്ല. എംവിടിയുടെ ഇരത്തപ്പന് ഇവിടെ നടക്കുന്നത്," സി.ഐ.ടി.യു മലപ്പുറം ജില്ലാ ലൈറ്റ് മോട്ടോർ അസോസിയേഷൻ ജനറൽ സെക്രട്ടറി ആറുമുഖൻ ആരോപിച്ചു.
അതേസമയം, ആർടിഒ ഓഫീസുകളിൽ ഏജന്റുമാരുടെ ശക്തമായ ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണവും ഷൗക്കത്തിന്റെ മരണത്തോടെ വീണ്ടും ചർച്ചയായിരിക്കുകയാണ്. നേരിട്ട് ഓഫീസുകളിലെത്തുന്ന വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും പലതവണ കയറിയിറങ്ങേണ്ടി വരുന്ന സാഹചര്യമാണ് ഉള്ളതെന്നാണ് തൊഴിലാളി സംഘടനകളുടെ ആരോപണം. വിവിധ സർട്ടിഫിക്കറ്റുകൾക്കും പെർമിറ്റുകൾക്കും ഏജന്റുമാർ മുഖേനയാണ് കാര്യങ്ങൾ എളുപ്പത്തിൽ നടക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.
“മലപ്പുറത്തെ ആർടിഒ ഓഫീസുകൾ മാസങ്ങളായി ഏജന്റുമാരുടെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. നേരിട്ട് ഓഫീസിലെത്തുന്നവർക്ക് പലതവണ കയറിയിറങ്ങേണ്ട സാഹചര്യമുണ്ട്. എന്നാൽ ഏജന്റുമാർ വഴി സമീപിച്ചാൽ കാര്യങ്ങൾ എളുപ്പത്തിൽ നടക്കുന്നു. ഇതുമൂലം സാധാരണ ഡ്രൈവർമാർ അധിക പണം നൽകാൻ നിർബന്ധിതരാകുന്നു,” ആറുമുഖൻ ആരോപിച്ചു.
ഏജന്റുമാർ വഴി നൽകുന്ന പണത്തിന്റെ ഒരു ഭാഗം ഉദ്യോഗസ്ഥരിലേക്ക് എത്തുന്നുണ്ടെന്ന ഗുരുതര ആരോപണവും സംഘടന ഉന്നയിക്കുന്നുണ്ട്. എന്നാൽ ഈ ആരോപണങ്ങളിൽ അധികൃതരുടെ ഭാഗത്തുനിന്നുള്ള പ്രതികരണം ലഭ്യമായിട്ടില്ല.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ ഓട്ടോ ഓടിക്കാൻ കഴിയാതിരുന്നതും ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ സാധിക്കാതിരുന്നതും ഷൗക്കത്തിനെ കടുത്ത സാമ്പത്തികവും മാനസികവുമായ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്. സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും ഇടനിലക്കാർക്കുമെതിരെ അന്വേഷണം നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
മോഡിഫിക്കേഷൻ നിയമങ്ങൾ സാധാരണ ഡ്രൈവർമാരുടെ ഉപജീവനം നഷ്ടപ്പെടുത്തുന്ന രീതിയിൽ നടപ്പാക്കരുതെന്നും, ആർടിഒ ഓഫീസുകളിലെ ഏജന്റ് ഇടപെടലുകളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ഓട്ടോ തൊഴിലാളികൾ ആവശ്യപ്പെടുന്നു. ഷൗക്കത്തിന്റെ മരണം ഒരു വ്യക്തിയുടെ ദുരന്തമായി മാത്രം കാണാതെ, മോട്ടോർ വാഹന വകുപ്പിലെ സേവന സംവിധാനത്തെക്കുറിച്ചും നിയമങ്ങളുടെ പ്രായോഗികതയെക്കുറിച്ചും പുനഃപരിശോധന നടത്താനുള്ള അവസരമായി കാണണമെന്നാണ് ഇവരുടെ ആവശ്യം.
സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയും സി.ഐ.ടി.യുവും ശനിയാഴ്ച കൊണ്ടോട്ടി ആർടിഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. മോഡിഫിക്കേഷൻ നിയമത്തിന്റെ പേരിൽ സാധാരണ ഡ്രൈവർമാർ നേരിടുന്ന പ്രതിസന്ധിയും ആർടിഒ ഓഫീസുകളെ ചുറ്റിപ്പറ്റിയുള്ള ഏജന്റ് ഇടപെടലുകളും പ്രതിഷേധത്തിന്റെ പ്രധാന വിഷയങ്ങളാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates