കൊച്ചി: മംഗലൂരു ഓട്ടോറിക്ഷ സ്‌ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷാരിഖ് അഞ്ചു ദിവസം ആലുവയില്‍ തങ്ങിയിരുന്നതായി പൊലീസ്. സെപ്റ്റംബര്‍ 13 മുതല്‍ 18 വരെയാണ് ആലുവയിലെ ലോഡ്ജില്‍ ഇയാള്‍ താമസിച്ചിരുന്നത്. ആമസോണ്‍ വഴി ഇയാള്‍ വാങ്ങിയ വസ്തുക്കളുടെ കാര്യത്തിലും ദുരൂഹത തുടരുകയാണ്.
ഫെയ്‌സ് വാഷും വണ്ണം കുറയ്ക്കുന്നതിനുള്ള ടമ്മി ട്രിമ്മറുമാണ് വാങ്ങിയത്. ആലുവയില്‍ താമസിച്ച് ഇത് എന്തിന് വാങ്ങിയെന്നാണ് അന്വേഷിക്കുന്നത്. അതിനിടെ സ്‌ഫോടനം നടക്കുന്നതിന്റെ തൊട്ടുമുമ്പുള്ള ഷാരിഖിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ബോംബ് ഘടിപ്പിച്ച ബാഗുമായി ഷാരിഖ് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇയാളുടെ സഞ്ചാരപാത പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമായി അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മൈസൂരുവില്‍ നിന്നും രണ്ടും മംഗലൂരു, ബംഗലൂരു എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തരെയുമാണ് കസ്റ്റഡിയില്‍ എടുത്തത്. തമിഴ്‌നാട്ടിലെ ഉദഗമണ്ഡലത്തില്‍ നിന്നാണ് മറ്റൊരാളെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. പൊലീസ് കസ്റ്റഡിയിലുള്ള ശിവമോഗ സ്വദേശി മുഹമ്മദ് ഷാരിഖ് ആണ് സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകനെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ബോംബ് ഘടിപ്പിച്ച പ്രഷര്‍ കുക്കറുമായി ഓട്ടോയില്‍ പോകുമ്പോഴാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഷാരിഖിനും ഓട്ടോ ഡ്രൈവര്‍ പുരുഷോത്തമിനും പരിക്കേറ്റു. 45 ശതമാനം പൊള്ളലേറ്റ മുഹമ്മദ് ഷാരിഖ് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌ഫോടനത്തിന് കേരളവുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഭീകരവിരുദ്ധ സ്‌ക്വാഡും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates