കെ ബി ഗണേഷ് കുമാര്‍ ( k b ganesh kumar) ഫയൽ
Kerala

'എനിക്ക് ഒന്നല്ല, 5000 പ്രണയങ്ങളുണ്ട്; വ്യക്തിപരമായ കാര്യങ്ങളെ ആക്രമിക്കുന്നത് പൈസ കൊടുത്തുള്ള രാഷ്ട്രീയം'

മഹാനായ ജവഹര്‍ലാല്‍ നെഹ്രുവിന് പ്രണയമുണ്ടായിരുന്നു. രാജീവ് ഗാന്ധി പ്രണയിച്ചാണ് കല്യാണം കഴിച്ചത്. വാജ്‌പേയിക്കുണ്ടായിരുന്നു. ചൂടുള്ള പ്രണയമാണ് ആവശ്യമെന്ന് മാധവിക്കുട്ടി മരിക്കുന്നതുവരെയും പറഞ്ഞിരുന്നു.

സമകാലിക മലയാളം ഡെസ്ക്

പത്തനാപുരം: തനിക്കെതിരെയുള്ള പുതിയ വിവാദങ്ങളില്‍ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഗണേഷ് കുമാറിന് ഒന്നല്ല 5000 പ്രണയങ്ങളുണ്ടെന്നും ഇതൊക്കെ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുണ്ടാകുന്ന കാര്യങ്ങളാണെന്നും മന്ത്രി പറഞ്ഞു. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപങ്ങളുമായി കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് എം ജെ യദുകൃഷ്ണന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിട്ടിരുന്നു. കുടുംബ വീട്ടില്‍ വെച്ച് ഗണേഷ് കുമാറിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടെന്നും ഭാര്യയെ മന്ത്രിയുടെ ഡ്രൈവര്‍ മര്‍ദിച്ചെന്നുമായിരുന്നു ആരോപണം. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഗണേഷ് കുമാറിന് പ്രണയമുണ്ടോയെന്ന് ചോദിച്ചാല്‍ മാധവിക്കുട്ടിക്ക് പ്രണയമുണ്ടോയെന്ന് ചോദിക്കുന്നതുപോലയേ ഉള്ളൂ. നിങ്ങളില്‍ പ്രണയിക്കാത്തവര്‍ ആരാ. ഗണേഷ് കുമാറിന് ഒന്നല്ല 5000 പ്രണയമുണ്ട്. എല്ലാവരോടും സ്‌നേഹമാണ്. കാരണം പ്രണയമില്ലാത്തവന്‍ പൊട്ടനാ. അവന് തലയ്ക്ക് എന്തെങ്കിലും അസുഖം കാണും. മഹാനായ ജവഹര്‍ലാല്‍ നെഹ്രുവിന് പ്രണയമുണ്ടായിരുന്നു. രാജീവ് ഗാന്ധി പ്രണയിച്ചാണ് കല്യാണം കഴിച്ചത്. വാജ്‌പേയിക്കുണ്ടായിരുന്നു. ചൂടുള്ള പ്രണയമാണ് ആവശ്യമെന്ന് മാധവിക്കുട്ടി മരിക്കുന്നതുവരെയും പറഞ്ഞിരുന്നു.

ഇതൊക്കെ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വരുന്ന കാര്യങ്ങളാണ്. ഒരു മനുഷ്യന്റെ രാഷ്ട്രീയമാണ് നോക്കേണ്ടത്. ഗണേഷ് കുമാര്‍ എന്ന ജനപ്രതിനിധി ജനങ്ങളോടെങ്ങനെ, ജനങ്ങള്‍ക്കെന്തെല്ലാം ഉപകാരം ചെയ്തു കേരളം എന്ന സംസ്ഥാനത്തിന് എന്ത് ഗുണം ചെയ്തു ഒരു രാഷ്ട്രീയക്കാരന് വേണ്ടത് അവന്റെ സത്യസന്ധതയും അവന്റെ അഴിമതി രഹിതമായ ഭരണവും ജനങ്ങള്‍ക്കുപകാരം ചെയ്യലുമാണ്. അല്ലാതെ വ്യക്തിപരമായ കാര്യങ്ങളെ സൈബര്‍ ഇടങ്ങളില്‍ ആക്രമിക്കുന്നത് പൈസ കൊടുത്തുള്ള രാഷ്ട്രീയം ആണ്. ഇവിടെ കോണ്‍ഗ്രസും യുഡിഎഫും നടത്തുന്ന ഒരു രാഷ്ട്രീയമാണത്. ഇതിനകത്ത് ബിജെപിയും പങ്കാളിയാണ്. രാഷ്ട്രീയമായി ഒരു കാര്യം പറഞ്ഞ് തരാം. പത്തനാപുരത്തെ നിയോജക മണ്ഡലത്തില്‍ ഇത്തരം കഥകള്‍ക്ക് യാതൊരു പ്രസക്തിയുമില്ല.

ബാലകൃഷ്ണപിള്ളയുടെ മകന്‍ എന്ന പേരില്‍ ഗണേഷ് കുമാര്‍ പത്തനംതിട്ടയില്‍ മത്സരിക്കുമ്പോള്‍ എന്നെപ്പറ്റി പറയാത്ത അസഭ്യമില്ല. അന്ന് എന്റെ ഭാര്യയായിരുന്ന സ്ത്രീ എന്നെപ്പറ്റി 25 പേജുള്ള പുസ്തകം അടിച്ച് തിരുവനന്തപുരം കുടുംബക്കോടതിയില്‍ കൊടുത്തു. അത് വീടുകളിലെല്ലാം വിതരണം ചെയ്യുകയും ചെയ്തു. ക്രൈം വാരികയില്‍ ലക്ഷക്കണക്കിന് അടിച്ച് ഈ നാടുമുഴുവന്‍ വിതരണം ചെയ്തതാണ്. ഞാന്‍ 10,000 വോട്ടിനാണ് ജയിച്ചത്. വലിയ നേതാവായ രാജീവ് ഗാന്ധി മരിച്ച ചിതാഭസ്മവുമായി കൊടിക്കുന്നില്‍ സുരേഷ് പ്രചരണം നടത്തിയ ആര്യങ്കാവ് പഞ്ചായത്തില്‍ 8 വോട്ടിന്റെ ലീഡുണ്ടായിരുന്നു എനിക്ക്. ഇതൊന്നും ഒരു കാര്യമേയല്ല. ഇത് കേരളജനതയ്ക്ക് ആവശ്യമുള്ള ഒരു കാര്യമേയല്ല, ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആരോപണം വാര്‍ത്തയായതിനെത്തുടര്‍ന്ന് പത്തനാപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

Minister K B Ganesh Kumar responds to controversies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്തുകൊണ്ട് കെഎസ്ആര്‍ടിസി മാത്രം നഷ്ടത്തില്‍ ഓടുന്നു?; ചോദ്യവുമായി സുപ്രീംകോടതി

ചരിത്രകാരന്‍ കെ എന്‍ പണിക്കര്‍ അന്തരിച്ചു

'നോക്കിക്കോ, ഇത് സിക്‌സാ'; അടുത്ത പന്ത് അതിര്‍ത്തി കടത്തി സഞ്ജു; കിളി പാറിച്ച് ബേസിലിന്റെ പ്രവചനം!

രക്തത്തില്‍ കുളിച്ച് കിടപ്പുമുറിയില്‍ മൃതദേഹങ്ങള്‍; കോട്ടയത്ത് ദമ്പതികള്‍ വാടകവീട്ടില്‍ മരിച്ച നിലയില്‍

'അവൻ ആകെ തകർന്നിരുന്നു'; ഉറ്റവരെ നഷ്ടപ്പട്ടതിന്റെ വേദന ഉള്ളിലൊതുക്കി ഇഷാൻ ഇന്ത്യക്കായി പൊരുതി

SCROLL FOR NEXT