ചെറുതോണി (ഇടുക്കി): മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരളത്തിന്റെ നിലപാട് ആവർത്തിച്ച് ജലവിഭവ വകുപ്പുമന്ത്രി മോൻസ് ജോസഫ് രംഗത്ത്. മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടായിരുന്ന നിലപാടിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. 'കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷ, തമിഴ്‌നാടിന് ആവശ്യമായ വെള്ളം' എന്നതാണ് ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ എക്കാലത്തെയും പ്രഖ്യാപിത നയമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
മുല്ലപ്പെരിയാർ തർക്കത്തിൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ അഭിപ്രായ സമന്വയത്തിലെത്തേണ്ടത് അടിയന്തര ആവശ്യമാണ്. നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെങ്കിലും, കോടതിക്ക് പുറത്ത് ഇരു സംസ്ഥാനങ്ങൾക്കും ഒരുപോലെ സ്വീകാര്യമായ രീതിയിൽ പ്രശ്നപരിഹാരത്തിനുള്ള സാധ്യതകൾ കേരള സർക്കാർ ഗൗരവമായി പരിശോധിക്കും. ഇതിന്റെ ഭാഗമായി ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും ജലവിഭവ വകുപ്പ് മന്ത്രിമാരും തമ്മിൽ നേരിട്ടുള്ള അടിയന്തര ചർച്ചകൾ നടത്തുവാനാണ് കേരളം ശ്രമിക്കുന്നത്. വരുന്ന സംസ്ഥാന ബജറ്റിന് ശേഷം വിഷയം വിപുലമായി ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പ്രത്യേക ഉന്നതതല യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
കമ്പം എം.എൽ.എയുടെ വാദം പരിഗണിക്കാനാവില്ല
മുല്ലപ്പെരിയാറിൽ നിന്ന് ഇടുക്കി ജലാശയത്തിലേക്ക് ഒഴുക്കിക്കളയുന്ന അധിക വെള്ളം തമിഴ്‌നാടിന് വിട്ടുനൽകണമെന്ന കമ്പം എംഎൽഎയുടെ പുതിയ വാദം ഒരു തരത്തിലും പരിഗണിക്കാൻ സാധിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. വിഷയം നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒന്നാണ്. ഈ വിഷയത്തിൽ വേണ്ടത്ര സാങ്കേതിക ഗ്രാഹ്യമില്ലാത്തതിനാലാവാം കമ്പം എംഎൽഎ അത്തരം ഒരു പ്രസ്താവന നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates