കൊല്ലം: പാറമട ഉടമയിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയ സംഭവത്തിൽ യുവാവും യുവതിയും പിടിയിൽ. ജിയോളജിസ്റ്റെന്ന വ്യാജേനയാണ് ഇരുവരും പാറമട ഉടമയെ കബളിപ്പിച്ച് പണം തട്ടിയത്. തിരുവനന്തപുരം സ്വദേശി രാഹുൽ, കോഴിക്കോട് സ്വദേശി നീതു എസ് പോൾ എന്നിവരാണ് പിടിയിലായത്. കൊല്ലം സൈബർ പൊലീസാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.
രാഹുൽ ബിടെക് ബിരുദധാരിയും നീതു എംഎസ്‌സിയുമാണ് പഠിച്ചത്. മാസങ്ങൾക്ക് മുൻപ് ജില്ലയുടെ കിഴക്കൻ മേഖലയിലുള്ള പാറമട ഉടമയേയാണ് ഇരുവരും ചേർന്ന് പറ്റിച്ചത്. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഇവർ മൂന്ന് വർഷമായി ഒരുമിച്ച് താമസമായിരുന്നു.
പാറമടയുടെ ലൈസൻസ് ശരിയാക്കുന്നതിനായി കൊട്ടിയത്തു വച്ചാണ് പണം കൈമാറിയത്. എന്നാൽ പിന്നീട് ഇവരെക്കുറിച്ച് ഒരു വിവരവും ലഭിക്കാതായതോടെ പാറമട ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണം തുടങ്ങിയ പൊലീസ് പാറമട ഉടമയുമായി വാട്സ്ആപ്പ് ചാറ്റിനും സൗഹൃദത്തിനുമായി ഉപയോഗിച്ച മൊബൈൽ ഫോൺ നമ്പർ തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപം കടത്തിണ്ണയിൽ കിടക്കുന്ന ആളിന്റേതായിരുന്നു. അമ്മ ആശുപത്രിയിൽ ആണെന്നും ഫോൺ നഷ്ടപ്പെട്ടെന്നും തെറ്റിദ്ധരിപ്പിച്ച് കടത്തിണ്ണയിൽ കിടക്കുന്ന ആളിന്റെ പേരിൽ സിം എടുത്തായിരുന്നു തട്ടിപ്പ്. പ്രതികൾ കൂടുതൽ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നതിനാൽ പൊലീസ് അന്വേഷണം തുടരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates