ജൂണ്‍ ആദ്യ ആഴ്ചയില്‍ സംസ്ഥാനത്ത് 47 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത് ( kerala rain ) ഫയൽ
Kerala

ഇത്തവണ കുട്ടികളെ നനച്ചില്ല! ജൂണ്‍ ആദ്യ ആഴ്ചയില്‍ മഴയില്‍ 62 ശതമാനം കുറവ്; കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്ക് ഇങ്ങനെ

പതിവായി വേനലവധി കഴിഞ്ഞ് പുതിയ ഉടുപ്പും പുതിയ ബാഗുമായി വീണ്ടും സ്‌കൂളിലേക്ക് പോകുന്ന കുട്ടികളെ വരവേല്‍ക്കാറ് മഴയാണ്

ഉണ്ണികൃഷ്ണന്‍ എസ്‌

തിരുവനന്തപുരം: പതിവായി വേനലവധി കഴിഞ്ഞ് പുതിയ ഉടുപ്പും പുതിയ ബാഗുമായി വീണ്ടും സ്‌കൂളിലേക്ക് പോകുന്ന കുട്ടികളെ വരവേല്‍ക്കാറ് മഴയാണ് (kerala rain) . നനഞ്ഞുകുളിച്ച് കുട്ടികള്‍ സ്‌കൂളിലെത്തുന്ന കാഴ്ച ഇന്നും എല്ലാവരുടെയും ഓര്‍മ്മകളിലുണ്ട്. എന്നാല്‍ ആ രീതിക്ക് വ്യക്തമായ മാറ്റം വന്നിരിക്കുന്നു എന്നതാണ് മഴക്കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്‌കൂള്‍ തുറന്ന ജൂണ്‍ ആദ്യ ആഴ്ചയില്‍ സംസ്ഥാനത്ത് 47 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. ചരിത്രത്തിലെ ശരാശരിയായ 120 മില്ലിമീറ്ററിനേക്കാള്‍ വളരെ താഴെയാണിത്.

സ്‌കൂള്‍ വീണ്ടും തുറക്കുന്ന ആഴ്ചയില്‍ സംസ്ഥാനത്ത് ശരാശരിയില്‍ താഴെ മഴ രേഖപ്പെടുത്തുന്നത് തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ്. ജൂണ്‍ ഒന്നിനും ഏഴിനും ഇടയില്‍ സംസ്ഥാനത്ത് മഴയില്‍ 62 ശതമാനം കുറവാണ് രേഖപ്പെടുത്തിയത് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴയുടെ കുറവ് ഒന്നെങ്കില്‍ സാധാരണയേക്കാള്‍ 20-59 ശതമാനം വരെയും അല്ലെങ്കില്‍ സാധാരണയേക്കാള്‍ 60 ശതമാനത്തില്‍ കൂടുതലും രേഖപ്പെടുത്തി. ഇടുക്കിയിലാണ് ഏറ്റവും കുറവ് മഴ. തൊട്ടുപിന്നില്‍ വയനാടും തിരുവനന്തപുരവുമാണ്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 63.4 മില്ലിമീറ്റര്‍ മഴ ലഭിച്ച സ്ഥാനത്താണ് 47 മില്ലിമീറ്റര്‍ ആയി കുറഞ്ഞത്. ജൂണ്‍ ആദ്യ ആഴ്ചയില്‍ കേരളത്തില്‍ അവസാനമായി അധിക മഴ ലഭിച്ചത് 2020 ലാണ്. അന്ന് 169.6 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. ആ വര്‍ഷം, കോഴിക്കോട് 414.8 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചതും കോഴിക്കോട് ജില്ലയിലാണ്. ആ വര്‍ഷം പാലക്കാട് ആണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്. എന്നാല്‍ ഇത്തവണ മൊത്തത്തില്‍ ലഭിച്ച മഴയേക്കാള്‍ കൂടുതലാണ് അന്ന് പാലക്കാട് രേഖപ്പെടുത്തിയത്. പാലക്കാട് 82 മില്ലിമീറ്റര്‍ മഴയാണ് അന്ന് ലഭിച്ചത്. 'ജൂണ്‍ ആദ്യ ആഴ്ചയിലെ മഴ പ്രധാനമായും മണ്‍സൂണ്‍ ആരംഭ തീയതിയെയാണ് ആശ്രയിച്ചിരിക്കുന്നത്' -കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ കാലാവസ്ഥാ നിരീക്ഷകന്‍ രാജീവന്‍ എരിക്കുളം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

'കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, കാലവര്‍ഷാരംഭം വൈകിയോ ദുര്‍ബലമായോ ആയിരുന്നു. ഈ വര്‍ഷം, മെയ് 24 ന് മണ്‍സൂണ്‍ മഴ കേരളത്തില്‍ എത്തിയെങ്കിലും ജൂണിന് മുമ്പ് തുടര്‍ച്ചയായി മഴ പെയ്തു. ഇത് സ്‌കൂളുകള്‍ വീണ്ടും തുറന്നതുപോലെ ഒരു ഇടവേളയിലേക്ക് നയിച്ചു. മണ്‍സൂണ്‍ സാധാരണയായി ശക്തവും ദുര്‍ബലവുമായി മാറിമാറി വരും'- അദ്ദേഹം പറഞ്ഞു.

ശക്തിപ്പെടുന്ന പടിഞ്ഞാറന്‍ കാറ്റും ബംഗാള്‍ ഉള്‍ക്കടലില്‍ വികസിക്കുന്ന കാലാവസ്ഥാ മാറ്റങ്ങളും കാരണം ജൂണ്‍ 10 മുതല്‍ വീണ്ടും മണ്‍സൂണ്‍ സജീവമാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജൂണ്‍ 10 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്‌കൂള്‍ തുറക്കുന്ന ആഴ്ചയിലെ (ജൂണ്‍ 1-7) കേരളത്തിലെ മണ്‍സൂണ്‍ മഴ

ശരാശരി മഴ: 120.6 മി.മീ

വര്‍ഷം / മണ്‍സൂണ്‍ ആരംഭ തീയതി / മഴ (മി.മീ)

2020: ജൂണ്‍ 1 / 169.6

2021: ജൂണ്‍ 3 / 91.2

2022: മെയ് 29 / 62.8

2023: ജൂണ്‍ 8 / 33.8

2024: മെയ് 30 / 63.4

2025: മെയ് 24 / 46.1

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT