തൊടുപുഴ: മുല്ലപ്പെരിയാറില്‍ ആദ്യ ഘട്ട പരിശോധന പൂര്‍ത്തിയായെന്ന് സുപ്രീം കോടതി നിയോഗിച്ച സമഗ്ര പരിശോധന സമിതി ചെയര്‍മാന്‍ ബല്‍രാജ് ജോഷി. റിപ്പോര്‍ട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് സമര്‍പ്പിക്കും. കൂടുതല്‍ പരിശോധന വേണമോയെന്ന കാര്യത്തിൽ ബുധനാഴ്ച്ച നടക്കുന്ന യോഗത്തില്‍ തീരുമാനിക്കുമെന്നും റിപ്പോര്‍ട്ട് നിക്ഷ്പക്ഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഡാം സുരക്ഷാ അതോറിറ്റിയുടെ മേല്‍നോട്ടത്തിലുള്ള അഞ്ചംഗ പാനലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധന നടത്തിയത്. എന്‍.എച്ച്.പി.സി മുന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബല്‍രാജ് ജോഷിയാണ് സമിതി അധ്യക്ഷന്‍. എന്‍.എച്ച്.പി.സി മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപാല്‍ ധവാന്‍, ഐ.ഐ.ടി റൂര്‍ക്കിയിലെ പ്രൊഫസര്‍ എം.എല്‍. ശര്‍മ്മ, ഗംഗാ പ്രളയ നിയന്ത്രണ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ഗുല്‍ഷന്‍ രാജ്, ഒഡീഷ ജലവിഭവ വകുപ്പ് മുന്‍ എന്‍ജിനീയര്‍ ഇന്‍ ചീഫ് അശുതോഷ് ദാഷ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.
സെപ്റ്റംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ പ്രധാന ഡാം, ബേബി ഡാം, സ്പില്‍വേ, ഗാലറി തുടങ്ങിയ ഭാഗങ്ങളിലാണ് വിശദമായ പരിശോധന. തുടര്‍ന്ന് കേരള, തമിഴ്‌നാട് ഉദ്യോഗസ്ഥരുമായി വിദഗ്ധ സമിതി ചര്‍ച്ച നടത്തും.
അണക്കെട്ടിന്റെ ഭൂകമ്പ പ്രതിരോധ ശേഷിയും ഘടനാപരമായ സുരക്ഷയും ഇത്തവണ പ്രത്യേകമായി വിലയിരുത്തപ്പെടും. പുതിയ അണക്കെട്ട് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന കേരളം സമ്പൂര്‍ണ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന ആവശ്യം സമിതിക്ക് മുന്നില്‍ ഉന്നയിക്കും. സെപ്റ്റംബര്‍ നാലിന് വിദഗ്ധ സംഘം തേക്കടിയില്‍ നിന്ന് മടങ്ങും. സമിതിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ തുടര്‍നടപടികള്‍ വിലയിരുത്താന്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം വിളിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates