തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് രണ്ട് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. എട്ട് വര്‍ഷം മുമ്പ് ഗൃഹനാഥനെയും കാണാതായിരുന്നെന്നും അക്കാര്യവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തുവന്നു.
പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പില്‍ നിന്നാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), റെജി (48) എന്നിവരെ ഈ മാസം രണ്ടുമുതല്‍ കാണാതായിരുന്നു. ഇവരുടേതാണ് മൃതദേഹങ്ങള്‍ എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുവരെയും കൊന്നു കുഴിച്ചു മൂടിയെന്നാണ് പൊലീസ് കരുതുന്നത്. ഇതിന് പിന്നാലെയാണ് എട്ടുവര്‍ഷമായി കാണാതായ ഇവരുടെ പിതാവിനെ സംബന്ധിച്ച് നാട്ടുകാര്‍ സംശയം ഉന്നയിച്ചത്. മിസ്സിങ് കേസ് എട്ടുവര്‍ഷമായി പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ ഒരു തുമ്പ് പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഈ സ്ഥലത്ത് എവിടെയെങ്കിലും അദ്ദേഹത്തേയും അപായപ്പെടുത്തിയിട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
വീട്ടില്‍ മേരിക്കുട്ടിയും രണ്ട് ആണ്‍മക്കളുമാണ് താമസിച്ചിരുന്നത്. മേരിക്കുട്ടിയേയും മൂത്ത മകന്‍ റെജിയേയും ഒരുമാസമായി കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പൊലീസിനെ കണ്ടതോടെ ഇളയ മകന്‍ സജി വീടിന്റെ മേല്‍ ഭാഗം വഴി ഓടി രക്ഷപ്പെടുകയായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.
തുടര്‍ന്ന് റെജിയുടെ സഹോദരിയ്ക്ക് ലഭിച്ച രഹസ്യ വാട്‌സ്ആപ്പ് സന്ദേശമാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിവരം പുറത്തെത്തിച്ചത്. ശബ്ദസന്ദേശം ലഭിച്ചതോടെ അമ്മയേയും റെജിയേയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് സംശയകരമായ വിധത്തില്‍ വീട്ടുമുറ്റത്ത് ഒരു കുഴി കണ്ടെത്തിയത്. തുടര്‍ന്ന് കുഴി പരിശോധിക്കുകയും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയുമായിരുന്നു. മൃതദേഹങ്ങള്‍ പൂര്‍ണമായും അഴുകിയ നിലയിലാണ്.
പൊലീസ് വീട്ടിലെത്തിയപ്പോള്‍, അതുവരെ വീട്ടില്‍ ഉണ്ടായിരുന്ന സജി ഓടി രക്ഷപ്പെട്ടതായാണ് പ്രദേശവാസികള്‍ പറയുന്നത്. മൃതദേഹത്തിന് പതിനേഴ് ദിവസത്തോളം പഴക്കമുണ്ടെന്നാണ് വിവരം. എപ്പോഴാണ് കൊല നടത്തിയതെന്ന കാര്യം വ്യക്തമല്ല. ഫൊറന്‍സിക് വിദഗ്ധരടക്കം സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
റെജിയും സജിയും ഇവരുടെ അമ്മ മറിയക്കുട്ടിയുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. പ്രദേശവാസികളുമായി ഇവര്‍ക്ക് വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്ന് പരിസരവാസികള്‍ പറയുന്നു. വളരെ ശാന്ത സ്വഭാവക്കാരനായിരുന്ന സജി വിവാഹിതനാകാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍, സഹോദരന്‍ വിവാഹം കഴിച്ചാല്‍ താന്‍ അമ്മയേയും കൊണ്ട് വീടുവിട്ടിറങ്ങിപ്പോകുമെന്ന് മൂത്തയാളായ റെജി മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും ഇതേച്ചൊല്ലിയുള്ള തര്‍ക്കം പതിവായിരുന്നെന്നും ഇവര്‍ പറയുന്നു.
താന്‍ വിവാഹിതനാകാന്‍ പോകുന്നുവെന്നും വ്യാഴാഴ്ച തന്റെ കല്യാണമെന്നും പറഞ്ഞ് സജി അടുത്തിടെ നാട്ടുകാരെ ക്ഷണിച്ചിരുന്നു. എന്നാല്‍ പിന്നീട്, ഒരു മരണം ഉണ്ടായതിനെത്തുടര്‍ന്ന് വിവാഹം മറ്റൊരു ദിവസത്തേക്ക് മാറ്റിയതായും അറിയിച്ചു. കഴിഞ്ഞ പത്താം തീയതി ആയിരുന്നു ഈ സംഭവം. ഇതിന് ശേഷം മറ്റൊരിക്കല്‍ക്കൂടി സജി തന്റെ വിവാഹം ക്ഷണിച്ചതായി പ്രദേശവാസി പറയുന്നു. അഞ്ഞൂറുപേരുടെ ചടങ്ങാണെന്നും എല്ലാവരും വരണമെന്നും പറഞ്ഞിരുന്നു. എന്നാല്‍, അന്വേഷിച്ച് ചെന്നപ്പോള്‍ അത്തരത്തില്‍ ഒരു വിവാഹം ഉള്ളതായി അറിയാന്‍ കഴിഞ്ഞില്ലെന്നും പ്രദേശവാസി പറയുന്നു.
റെജിയേയും അമ്മയേയും കാണാതായതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ സജിയോട് ചോദിച്ചിരുന്നു. ബന്ധുവിന്റെ മരണാനന്തര ചടങ്ങിന് പോയതാണെന്നും ആശുപത്രിയില്‍ പോയതാണെന്നുമുള്ള വ്യത്യസ്ത കാര്യങ്ങളാണ് സജി നാട്ടുകാരോട് പറഞ്ഞത്. ഇത് തങ്ങളില്‍ സംശയമണ്ടാക്കിയിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. സജിയെ കണ്ടെത്താനുള്ള അന്വേഷണം നെടുങ്കണ്ടം പൊലീസ് ഊര്‍ജ്ജിതമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates