സണ്ണി ജോസഫ് മാധ്യമങ്ങളോട് 
Kerala

'ചില സര്‍ക്കാര്‍ ഓഫീസുകളില്‍ രാത്രിയിലും ലൈറ്റും ഫാനും ഓണ്‍; അടിയന്തര സാഹചര്യത്തില്‍ മുന്‍കൂട്ടിയല്ലാതെയും കട്ടാക്കേണ്ടി വരും'

നില വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ വൈദ്യുതി നയം വേണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കോഴിക്കോട്: നിലവിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ വൈദ്യുതി നയം വേണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതിയുടെ ആവശ്യകത വര്‍ധിച്ച പശ്ചാത്തലത്തില്‍ ഉല്‍പ്പാദനം കൂട്ടാന്‍ നയം വേണം. പവര്‍ കട്ട് മുന്നറിയിപ്പ് കൃതമായി നല്‍കണമെന്ന് കെഎസ്ഇബിയോട് പറഞ്ഞിട്ടുണ്ട്. ചില അടിയന്തര സാഹചര്യങ്ങളില്‍ മുന്‍കൂട്ടിയല്ലാതെയും ചില ഫീഡറുകള്‍ സ്വിച്ച് ഓഫ് ആക്കേണ്ടി വരുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍, മറ്റു സംസ്ഥാനങ്ങള്‍ തുടങ്ങി വിവിധ സാധ്യതകള്‍ തേടി കൂടുതല്‍ വൈദ്യുതി കിട്ടുമോയെന്ന് നോക്കുകയാണ്. കൂടുതല്‍ വില കൊടുത്ത് വാങ്ങാനാണെങ്കില്‍ അതിന് വേണ്ടിയുള്ള ആലോചനയും നടക്കുകയാണ്. രാജ്യത്തൊട്ടാകെ ലഭ്യത കുറവ് ഉണ്ട്. മഴ കുറയുമ്പോഴുള്ള പ്രശ്‌നം ചൂട് കൂടുന്നു. ചൂട് കൂടിയാല്‍ ഉപയോഗം കൂടുകയാണ്. നിലവില്‍ ഉല്‍പ്പാദനത്തിനുള്ള സാധ്യത കുറവാണ്. എന്നാല്‍ ഉപയോഗം കൂടുകയാണ്. എസി ഉപയോഗിക്കുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയുടെ ഉപയോഗം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആയിരം മെഗാവാട്ടിന്റെ വൈദ്യുതി അധികം വേണ്ടി വരികയാണ്. അതിനനുസരിച്ച് ഉല്‍പ്പാദനം കൂടിയിട്ടില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

പുറമേ നിന്ന് വൈദ്യുതി കിട്ടാനുള്ള കരാര്‍ ഇല്ലാത്തത് കൊണ്ട് അതിനുള്ള സാധ്യതയുമില്ല. സോളാര്‍ വൈദ്യുതി ഉല്‍പ്പാദനം ഉണ്ട്. പക്ഷേ രാത്രി കാലത്തേയ്ക്ക് വേണ്ടി സൂക്ഷിച്ച് ബാറ്ററി എനര്‍ജി സ്റ്റോറേജ് ആക്കുന്നതിനുള്ള സംവിധാനം ഫലപ്രദമായിട്ടില്ല. എല്ലാവരെയും അതിലേക്ക് കൊണ്ടുവരാനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കും. പ്രോത്സാഹനം നല്‍കേണ്ടി വരും. ഇത്തരത്തില്‍ രാത്രിയില്‍ വൈദ്യുതി നല്‍കുന്നവര്‍ക്ക് കൂടുതല്‍ പണം നല്‍കുന്നതും ആലോചിക്കേണ്ടി വരും. വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി അനുഭാവപൂര്‍വ്വം പരിഗണിക്കുന്നുണ്ട്. പുതിയ നയം വേണം. ഉല്‍പ്പാദനം കൂട്ടാന്‍ നയം വേണമെന്നും മന്ത്രി പറഞ്ഞു.

'ഉപയോഗത്തിലും ശ്രദ്ധിക്കണം. പകല്‍ സമയത്ത് ചില സ്ഥലങ്ങളില്‍ സ്ട്രീറ്റ് ലൈറ്റ് കത്തി നില്‍ക്കുകയാണ്. സ്ട്രീറ്റ് ലൈറ്റ് കൈകാര്യം ചെയ്യുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. കണ്ണൂരിലൂടെ യാത്ര ചെയ്യുമ്പോള്‍ പകല്‍ സമയത്ത് സ്ട്രീറ്റ് ലൈറ്റ് കത്തി നില്‍ക്കുന്നത് കണ്ടു. ഉടന്‍ തന്നെ പഞ്ചായത്ത് പ്രസിഡന്റിനെ വിളിച്ച് അറിയിച്ചു. രാത്രി കാലങ്ങളില്‍ ആഢംബര ലൈറ്റ് ഉപയോഗം കുറയ്ക്കണം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് അനാവശ്യമായ ഉപയോഗം കുറച്ചാല്‍ ചെറിയ രീതിയില്‍ മാറ്റം ഉണ്ടാവും. ചില സര്‍ക്കാര്‍ ഓഫീസുകളില്‍ രാത്രി സമയങ്ങളില്‍ ലൈറ്റും ഫാനും ഓണായി കിടക്കുന്ന വിഡിയോ കിട്ടിയിട്ടുണ്ട്. ബംഗളൂരുവിലെ റീജിണല്‍ ലോഡ് ഡെസ്പാച്ചിങ് സെന്ററാണ് തെക്കന്‍ സംസ്ഥാനങ്ങളെ നിയന്ത്രിക്കുന്നത്. അധിക ഉപയോഗം വരുമ്പോള്‍ ഈ ഫീഡര്‍ സ്വിച്ച് ഓഫ് ആക്കാന്‍ അവര്‍ തന്നെ പറയും. നമ്മള്‍ അനുസരിച്ചില്ലെങ്കില്‍ അവര് സ്വിച്ച് ഓഫിയാക്കിയാല്‍ പുനഃസ്ഥാപിക്കാന്‍ രണ്ടു മൂന്ന് മണിക്കൂര്‍ വേണ്ടി വരും. മുന്‍കൂട്ടി അല്ലാതെയും അടിയന്തരമായി ചില ഫീഡറുകള്‍ സ്വിച്ച് ഓഫ് ആക്കേണ്ടി വരും. സാധാരണഗതിയില്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി ആളുകളെ അറിയിക്കാന്‍ തന്നെ തീരുമാനിച്ചിട്ടുണ്ട്'- സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

new electricity policy is needed to resolve the power crisis: Electricity Minister Sunny Joseph

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നഗരസഭ അധ്യക്ഷയെ 'പൂതന' എന്ന് വിളിച്ചു; രാജു അപ്‌സരക്കെതിരെ കേസെടുത്ത് പൊലീസ്

ഇടവേളയ്ക്ക് ശേഷം നാളെ മുതൽ ശക്തമായ മഴ, മൂന്ന് ദിവസം മുന്നറിയിപ്പ്; യെല്ലോ അലര്‍ട്ട്

'ചിലപ്പോൾ തല മൊട്ടയടിച്ചിരിക്കും, ചിലനേരം നാടൻ ലുക്കായിരിക്കും; എന്നെ സ്റ്റീരിയോടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ടാണ്'

മുതിര്‍ന്ന സിപിഎം നേതാവ് ബേബി ജോണ്‍ അന്തരിച്ചു

'വിജയ്‌യും ഞാനും 34 വർഷമായി സഹപ്രവർത്തകർ; അദ്ദേ​ഹം മുഖ്യമന്ത്രിയായതിൽ അതിയായ സന്തോഷം'