കേരളത്തില്‍ പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലത്തിനടുത്ത് പാലപ്പുറം ദേശത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധവും പുരാതനവുമായ ക്ഷേത്രമാണ് ചിനക്കത്തൂര്‍ ഭഗവതിക്ഷേത്രം. കേരളത്തിലെ വര്‍ണശബളമായ ക്ഷേത്രോത്സവങ്ങളില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന പൂരങ്ങളിലൊന്നാണ് ഇവിടെ നടക്കുന്ന ചിനക്കത്തൂര്‍ പൂരം. ഇത്തവണ മാര്‍ച്ച് രണ്ടിനാണ് ചിനക്കത്തൂര്‍ പൂരം.
ഭദ്രകാളി രണ്ടു വ്യത്യസ്ത ഭാവങ്ങളില്‍ കുടിയിരിക്കുന്ന ക്ഷേത്രമാണ് ചിനക്കത്തൂര്‍ ഭഗവതി ക്ഷേത്രം. തെക്കോട്ട് ദര്‍ശനം വരുന്ന അപൂര്‍വ്വക്ഷേത്രം, മൂന്ന് കൊടിമരങ്ങളുള്ള ക്ഷേത്രം തുടങ്ങി ധാരാളം സവിശേഷതകളാണ് ഈ ക്ഷേത്രത്തിനുള്ളത്. പല ഐതീഹ്യ പാരമ്പര്യമുള്ള ക്ഷേത്രമാണിത്. സീതാന്വേഷണത്തിനായി ലങ്കയിലേയ്ക്ക് പോകുന്ന ശ്രീരാമനും ലക്ഷ്മണനും യാത്ര ചെയ്ത് ക്ഷീണിച്ച് ഭാരതപ്പുഴയുടെ തീരത്തെത്തി. യാത്രയില്‍ ധര്‍മ്മശാസ്താവും ഭദ്രകാളിയും അവര്‍ക്കൊപ്പമുണ്ടായിരുന്നു. വിശ്രമത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം അന്വേഷിച്ചു വരാന്‍ ശ്രീരാമന്‍ ശാസ്താവിനോട് അപേക്ഷിച്ചു. ഉടനെ ശാസ്താവ് ഭദ്രകാളിയോടൊപ്പം സ്ഥലം അന്വേഷിക്കാന്‍ പുറപ്പെട്ടു. അവര്‍ അങ്ങനെ തിരുവില്വാമലയിലെത്തി. വിശ്രമിയ്ക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം അവിടമാണെന്ന് മനസിലാക്കിയ അവര്‍ അവിടെത്തന്നെയിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും ശാസ്താവിനെയും ഭദ്രകാളിയെയും കാണാതത്തില്‍ സംശയം പൂണ്ട ശ്രീരാമലക്ഷ്മണന്മാര്‍ ഉടനെ ഇരുവരെയും അന്വേഷിച്ചു നടക്കാന്‍ തുടങ്ങി . അന്വേഷണത്തിനൊടുവില്‍ തിരുവില്വാമലയിലെത്തിയ അവര്‍ ശാസ്താവിനെ കണ്ടെത്തി. ദേഷ്യപ്പെട്ട ശ്രീരാമന്‍ ശാസ്താവിനെ പുറംകാലുകൊണ്ട് ചവിട്ടിവീഴ്ത്തി. ചവിട്ടേറ്റ ശാസ്താവ് ചെന്നുവീണത് 50 അടി താഴെയുള്ള പടുകുഴിയിലാണ്. തിരുവില്വാമലയിലെ വില്വാദ്രിനാഥക്ഷേത്രത്തിലെ ഉപപ്രതിഷ്ഠയായ കുണ്ടിലയ്യപ്പന്‍ അങ്ങനെയാണ് വന്നതെന്ന് വിശ്വസിക്കപ്പെടുന്നു
ഈ സംഭവം കണ്ട ഭദ്രകാളി ഉടനെത്തന്നെ 'അയ്യോ! എന്നെ കൊല്ലുന്നേ! രക്ഷിയ്ക്കണേ!' എന്നും നിലവിളിച്ചുകൊണ്ട് ഓടിപ്പുറപ്പെട്ടു. ശ്രീരാമനും ലക്ഷ്മണനും ഭദ്രകാളിക്കു പിന്നാലെ ഓടി. ഭദ്രകാളി ഭാരതപ്പുഴ കടന്ന് മറുകരയിലെത്തി ഒരു സ്ഥലത്തെത്തിയപ്പോള്‍ ഓട്ടം നിര്‍ത്തി സ്വയംഭൂവായി അവിടെ അവതരിച്ചു. അവിടെയാണ് ഇന്ന് ചിനക്കത്തൂര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എന്നാണ് ഐതീഹ്യം. ആദ്യം വടക്കോട്ടായിരുന്നു പ്രതിഷ്ഠയുടെ ദര്‍ശനം. പിന്നീട് സ്വയം തിരിഞ്ഞ് തെക്കോട്ടാകുകയായിരുന്നുവെന്ന് പറയപ്പെടുന്നു.ഭദ്രകാളി വിളിച്ചോടിയ 'അയ്യോ! എന്നെ കൊല്ലുന്നേ! രക്ഷിയ്ക്കണേ' എന്ന വാക്കുകള്‍ ഇന്നും കുംഭമാസത്തിലെ പൂരക്കാലത്ത് ക്ഷേത്രപരിസരത്ത് മുഴങ്ങിക്കേള്‍ക്കാറുണ്ട്. ക്ഷേത്രത്തിലെ രണ്ട് പ്രധാന പ്രതിഷ്ഠകളാണ് ചിനത്തൂര്‍ മേല്‍ കാവിലമ്മയും, ചിനത്തൂര്‍ താഴത്തെ കാവിലമ്മയും .അത്യുഗ്രരൂപത്തിലുള്ള ഭദ്രകാളിയാണ് മേലേക്കാവിലമ്മ. താഴെ കാവിലമ്മയാകട്ടെ ശാന്തരൂപിണിയായാണ് .
ചിനക്കത്തൂര്‍ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഉത്സവമാണ് ചിനക്കത്തൂര്‍ പൂരം. എല്ലാ വര്‍ഷവും മലയാള മാസം കുംഭത്തില്‍ മകം നാളില്‍ പകല്‍ മുതല്‍ പിറ്റേദിവസം പൂരം നാള്‍ വരെ ആഘോഷിക്കുന്ന പൂരത്തിനു കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് ഭക്തരാണ് എത്തുന്നത്. സംസ്ഥാനത്തെ ഏറ്റവും ആവേശജനകവും ആകര്‍ഷകവുമായ നാടന്‍ കലാരൂപങ്ങളാണ് പൂരത്തിന്റെ പ്രധാന സവിഷേതകളില്‍ ഒന്ന്. തനത് കലാരൂപങ്ങളായ വെള്ളാട്ട്, പൂതനും തിറയും, പുലിക്കളി, കുംഭംകളി, കുടക്കളി, തേര്, തട്ടല്‍മേല്‍ കൂത്ത് എന്നിവയാണ് പൂരത്തിന് മാറ്റുകൂട്ടുന്നത്. പ്രധാന ആനകളുടെ ഘോഷയാത്രയോടെപ്പം ഭക്തര്‍ വഹിക്കുന്ന കുതിരയുടേയും കാളയുടേയും രൂപങ്ങളും ഈ പൂരത്തെ മറ്റ് ഉത്സവങ്ങളില്‍ നിന്നും സമ്പന്നമാക്കുന്നു. പഞ്ചവാദ്യം, പാണ്ടിമേളം, പുലികളി ഇവയൊക്കെ ചിനക്കത്തൂര്‍ പൂര പറമ്പുകളെ ആവേശഭരിതമാക്കുന്നു.
ഒറ്റപ്പാലം, പാലപ്പുറം, മീറ്റ്‌ന, എറക്കോട്ടിരി, പല്ലാര്‍മംഗലം, തെക്കന്‍ മംഗലം, വടക്കുമംഗലം എന്നീ ദേശങ്ങളാണ് പൂരത്തില്‍ പങ്കെടുക്കുന്നത്. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഉച്ചയ്ക്കുശേഷം ദേശങ്ങളില്‍ നിന്നു പുറപ്പെടുന്ന ആനപ്പൂരങ്ങള്‍ മൈതാനത്തിന്റെ ഇരുവശങ്ങളിലും കിഴക്കും പടിഞ്ഞാറുമായി അണിനിരക്കും.ഒറ്റപ്പാലം, പാലപ്പുറം, മീറ്റ്‌ന, എറക്കോട്ടിരി, പല്ലാര്‍മംഗലം ദേശങ്ങളിലെ 17 ഗജവീരന്മാര്‍ പടിഞ്ഞാറന്‍ ചേരിയിലാണ്.തെക്കുമംഗലം, വടക്കുമംഗലം ദേശങ്ങളിലെ 10 ആനകള്‍ കിഴക്കന്‍ ചേരിയിലും. പിന്നെ കുടമാറ്റം,അത് കഴിഞ്ഞാണ് വിശ്വപ്രസിദ്ധമായ കുതിരകളി.കളി കഴിഞ്ഞു കുതിരകള്‍ പന്തികളിലേക്കു പിന്‍വാങ്ങിക്കഴിഞ്ഞാല്‍ പിന്നെ ദേവിയെ വണങ്ങാനെത്തുന്ന തേരും തട്ടിന്മേല്‍ക്കൂത്തും വഴിപാട് കുതിരകളും കാളകളും പൂരപ്പറമ്പ് കയ്യടക്കും.
പൂരത്തില്‍ പങ്കെടുക്കുന്ന കലാരൂപങ്ങളുടെ ധാരാളിത്തം കൊണ്ട് ചിനക്കത്തൂര്‍ ഒന്നാമതാണ്. പകല്‍പ്പൂരം പിരിയുമ്പോള്‍ പിന്നെ ആകാശപൂരമാണ്.വെടിക്കെട്ട്. രാത്രി 8നു പടിഞ്ഞാറന്‍ ചേരിയുടെയും 9.30 നു കിഴക്കന്‍ ചേരിയുടെയും വെടിക്കെട്ട്.അപ്പോഴേക്കും തട്ടകങ്ങളില്‍ നിന്നും രാത്രിപ്പൂരം പുറപ്പെട്ടിരിക്കും. പുലര്‍ച്ചയോടെ രാത്രിപ്പൂരം ഇങ്ങെത്തും. രാത്രിപ്പൂരം പൂരം നാള്‍ പുലര്‍ച്ചെ വീണ്ടും പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ക്ഷേത്രസന്നിധിയിലെത്തി എഴുന്നള്ളിക്കും.
രാവിലെ ഏഴരയോടെ ഇരു ചേരികളിലെയും 27 ഗജവീരന്മാര്‍ ദേവീസന്നിധിയില്‍ ഒന്നിച്ചണിനിരക്കും .ആ കൂട്ടിയെഴുന്നള്ളിപ്പ് പൂര്‍ത്തിയാക്കുമ്പോള്‍ പിന്നെ ഉപചാരം ചൊല്ലല്‍. അതെ വരെയുണ്ടായിരുന്ന ആവേശവും വാശിയും ഒക്കെ മാറ്റിവെച്ചു നാടും നാട്ടാരും കണ്ണീരണിയുന്ന നേരം. പിന്നെ വീണ്ടും കലാശക്കളി .മുന്‍ രാത്രിയുടെ പകല്‍ വെളിച്ചത്തിലെ ആവര്‍ത്തനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates