തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സാമ്പത്തിക വിവരങ്ങൾ മറച്ചുവെച്ചെന്ന ആരോപണങ്ങൾ പൂർണ്ണമായും തള്ളി മുൻ മന്ത്രിയും ബേപ്പൂർ എംഎൽഎയുമായ പിഎ. മുഹമ്മദ് റിയാസ്. തന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഒരു വിവരവും മറച്ചുവെച്ചിട്ടില്ലെന്നും സമർപ്പിച്ച രേഖകളെല്ലാം ആർക്കും പരിശോധിക്കാവുന്ന പൊതുരേഖയാണെന്നും അദ്ദേഹം വ്യക്തമാക്കി. നാമനിർദ്ദേശ പത്രികയിൽ വിവരങ്ങൾ മറച്ചുവെച്ചുവെന്ന ഹർജിയിൽ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് കോടതി ഉത്തരവിട്ട വാർത്തകളോട് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നാമനിർദ്ദേശ പത്രികയിൽ വിവരങ്ങൾ മറച്ചുവെച്ചുവെന്നാരോപിച്ച് ഒരാൾ നൽകിയ സ്വകാര്യ പരാതി 2026 മെയ് 16-ന് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പൂർണ്ണമായി തള്ളിയതാണെന്ന് റിയാസ് ചൂണ്ടിക്കാട്ടി. അന്ന് മജിസ്ട്രേറ്റ് കോടതി ഹർജി തള്ളിയത് മാധ്യമങ്ങൾക്ക് വാർത്തയായിരുന്നില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.പരാതി തള്ളിയതിനെതിരെ ഹർജിക്കാരൻ തിരുവനന്തപുരം സെഷൻസ് കോടതിയിൽ റിവിഷൻ ഹർജി നൽകിയെന്നാണ് മനസ്സിലാക്കുന്നത്. ഇത്തരത്തിൽ ആര് റിവിഷൻ ഹർജിയുമായി കോടതിയെ സമീപിച്ചാലും എതിർകക്ഷിക്ക് നോട്ടീസ് അയയ്ക്കുന്നത് തികച്ചും സ്വാഭാവികമായ കോടതി നടപടിക്രമം മാത്രമാണ്. അത്തരമൊരു നോട്ടീസ് അയക്കാൻ കോടതി നിർദ്ദേശിച്ചുവെന്നാണ് വാർത്തകളിൽ നിന്ന് അറിയാൻ കഴിഞ്ഞതെന്നും തങ്ങൾക്ക് അത്തരം നോട്ടീസുകളൊന്നും ഇതുവരെ കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പിഎ മുഹമ്മദ് റിയാസിൻറെ പോസ്റ്റിൻറെ പൂർണ്ണ രൂപം:
ആദ്യം തന്നെ വ്യക്തമാക്കട്ടെ: എന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഒരു കാര്യവും മറച്ചുവെച്ചിട്ടില്ല. എല്ലാം പൊതു രേഖയാണ്; ആർക്കും പരിശോധിക്കാം.
നാമനിർദേശ പത്രികയിൽ വിവരങ്ങൾ മറച്ചുവെച്ചുവെന്നാരോപിച്ച് ഒരാൾ നൽകിയ സ്വകാര്യ പരാതി 2026 മെയ് 16-ന് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി തള്ളിയതാണ്.അന്ന് മാധ്യമങ്ങൾക്ക് അതൊരു വാർത്തയായിരുന്നില്ല.
ഹർജിക്കാരൻ തുടർന്ന് തിരുവനന്തപുരം സെഷൻസ് കോടതിയിൽ റിവിഷൻ ഹർജി നൽകിയെന്നാണ് മനസ്സിലാക്കുന്നത്. അങ്ങനെ ആര് കോടതിയെ സമീപിച്ചാലും എതിർകക്ഷിക്ക് നോട്ടീസ് അയയ്ക്കുന്നത് തികച്ചും സ്വാഭാവികമായ നടപടി മാത്രമാണ്.അത്തരമൊരു നോട്ടീസ് തിരുവനന്തപുരം സെഷൻസ് കോടതി ഞങ്ങൾക്ക് അയക്കാൻ നിർദേശിച്ചു എന്നാണ് വാർത്തകളിൽ നിന്ന് മനസ്സിലാക്കുന്നത്. ഞങ്ങൾക്ക് അത്തരമൊരു നോട്ടീസ് ഇത് വരെ ലഭിച്ചിട്ടില്ല. നോട്ടീസ് ലഭിക്കുമ്പോൾ അഭിഭാഷകൻ ഹാജരാകുന്നതാണ് സാധാരണയായി സ്വീകരിക്കുന്ന നിയമനടപടിക്രമം.
കോടതിയുടെ തികച്ചും സ്വാഭാവികമായ നടപടിക്രമത്തെയാണ് “നേരിട്ട് ഹാജരാകണം” എന്ന തരത്തിൽ ബ്രേക്കിംഗ് ന്യൂസ് നൽകിയും ഓൺലൈനിൽ ഫോട്ടോ വെച്ച് കാർഡ് ഇറക്കിയും വസ്തുതകളെ വളച്ചൊടിച്ച് വ്യക്തിഹത്യ നടത്താൻ ചിലർ ശ്രമിക്കുന്നത്.
മജിസ്ട്രേറ്റ് കോടതി പരാതി തള്ളിയത് വാർത്തയല്ല; അതിനെ തുടർന്നുള്ള തികച്ചും സ്വാഭാവിക കോടതിനടപടി വലിയ വാർത്തയാക്കുന്നു.!!.ഇതിന് പിന്നിലെ താൽപര്യം തിരിച്ചറിയാൻ പ്രയാസമില്ല.
കള്ളപരാതികളെയും വ്യാജവാർത്തകളെയും നിയമപരമായി തന്നെ നേരിടും. -പി എ മുഹമ്മദ് റിയാസ്-.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates