പാലക്കാട് : പാലക്കാട് പട്ടാമ്പി കറുകപുത്തൂരില്‍ ലഹരിമരുന്ന് നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു യുവാക്കള്‍ പിടിയിലായതായി സൂചന. ചാലിശ്ശേരി, തൃത്താല സ്വദേശികളായ യുവാക്കളാണ് പിടിയിലായതെന്നാണ് വിവരം. കൂടുതല്‍ പേര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
അഞ്ചു യുവാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഘത്തിന്റെ വലയില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ വീണിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് അന്വേഷണം ഊര്‍ജ്ജിതമായത്.
മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ യുവാക്കാള്‍ വര്‍ഷങ്ങളോളം പീഡിപ്പിച്ചതായാണ് പരാതി. ലഹരി ഉപയോഗത്തെ തുടര്‍ന്ന് മാനസിക നില തകരാറിലായ പെണ്‍കുട്ടി ചികിത്സ തേടിയപ്പോഴാണ് പീഡനത്തിനിരയായ വിവരം പുറത്തറിഞ്ഞത്. യുവാക്കള്‍ നഗ്നദൃശ്യങ്ങളും ചിത്രങ്ങളും ഉണ്ടെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിയായാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.
വിവാഹവാഗ്ദാനം ചെയ്ത് അടുപ്പം കാണിച്ച യുവാവാണ് മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ ആദ്യം പീഡനത്തിനിരയാക്കിയതെന്ന് പെൺകുട്ടിയുടെ അമ്മ പറയുന്നു. 2019ലാണ് പ്ലസ് ടുവിന് പഠിക്കുന്ന പെണ്‍കുട്ടിയുമായി ഇയാള്‍ അടുത്തത്. പിന്നീട് ഇയാള്‍ വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
അടുത്തിടെയാണ് പീഡനത്തിനിരയായ വിവരവും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന കാര്യവും അമ്മ അറിഞ്ഞത്. വിവാഹവാഗ്ദാനം ചെയ്ത യുവാവിനെ കൂടാതെ ഇയാളുടെ നാല് സുഹൃത്തുക്കള്‍ കൂടി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും അമ്മ പറയുന്നു. വര്‍ഷങ്ങളായി ലഹരി ഉപയോഗിച്ചതിന്റെ ഭാഗമായി പെണ്‍കുട്ടിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായപ്പോഴാണ് തൃശൂരില്‍ ചികിത്സ തേടിയെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates