Elephant Attack 
Kerala

മുറ്റത്ത് കൊലവിളിയോടെ കാട്ടാന; ഭീതിയോടെ ഒരു കുടുംബം, മൂന്നര മണിക്കൂർ ഉറങ്ങാതെ കാവലിരുന്നു - വിഡിയോ

ചുറ്റുമതിൽ തകർത്ത് അകത്തുകയറി കൃഷികൾ നശിപ്പിച്ചു; വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയിലും ആനഭീതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശ്ശൂർ : തൃശ്ശൂർ പാഞ്ഞാൾ മേഖലയിൽ വീട്ടുപടിയ്ക്കൽ കൊലവിളിയോടെ നിലയുറപ്പിച്ച ഭീമൻ കാട്ടാനയെ കണ്ട് ഒരു കുടുംബം ഒന്നടങ്കം ഭീതിയുടെ നിഴലിൽകഴിഞ്ഞത് മൂന്നര മണിക്കൂറോളം. ഏത് നിമിഷവും ആന വീട് തകർത്ത് അകത്തുകയറി ആക്രമിക്കുമെന്ന അവസ്ഥയിൽ സ്വന്തം ജീവൻ പണയം വെച്ച് പുലർച്ചെ വരെ ഈ കുടുംബം ഉറങ്ങാതെ ഇരിക്കുകയായിരുന്നു. ചൊവ്വാഴ്ചയും ആന ജനവാസ മേഖലയിൽ എത്തിയതോടെ വലിയ രീതിയിലുള്ള സുരക്ഷാ ഭീതിയിലാണ് പ്രദേശവാസികൾ. പാഞ്ഞാൾ ഉതുവടി പള്ളിക്ക് സമീപം താമസിക്കുന്ന നെയ്യൻ വർഗീസിന്റെ മകൻ പരേതനായ റിൻസന്റെ വീട്ടിലാണ് നടുക്കുന്ന ഈ സംഭവം അരങ്ങേറിയത്. തുടർച്ചയായ രണ്ടാം ദിവസമാണ് ഈ കുടുംബത്തെയും നാട്ടുകാരെയും ഭീതിയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് കാട്ടാന ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത്.

ആന വീടിന് തൊട്ടുമുന്നിൽ നിലയുറപ്പിച്ചതിനാൽ പുറത്തിറങ്ങാനോ സമീപവാസികളെ ഫോണിൽ വിളിച്ച് വരുത്താനോ കഴിഞ്ഞിരുന്നില്ല. തുടർന്ന് പുലർച്ചെ മുതൽ ആറു മണിയോടെ ആന സ്വയം സ്ഥലം വിടുന്നത് വരെ കുടുംബം വീടിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു. സമാന രീതിയിൽ കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയും വീടിന്റെ കോൺക്രീറ്റ് ചുറ്റുമതിൽ പൂർണ്ണമായും തകർത്ത് അകത്തുകയറിയ ആന പറമ്പിലെ ചക്ക, മാങ്ങ, വാഴയടക്കമുള്ള ഒട്ടനവധി കൃഷികൾ നശിപ്പിച്ചിരുന്നു. എന്നാൽ, തുടർച്ചയായി രണ്ടു ദിവസവും വിവരമറിയിച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥരോ മറ്റ് തദ്ദേശ അധികാരികളോ സംഭവസ്ഥലത്ത് എത്തി പരിശോധന നടത്താൻ പോലും തയ്യാറായില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.

ആനകൾ ഇനി വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയിലേക്ക് കൂടി ഇറങ്ങുമോ എന്ന ഭീതിയിലാണ് ഇപ്പോൾ യാത്രക്കാരും വ്യാപാരികളും. ഇതോടെ മേഖലയിലെ രാത്രികാല ജനജീവിതവും വാഹനയാത്രകളും വലിയ പ്രതിസന്ധിയിലായിട്ടുണ്ട്. നിലവിൽ തോന്നൂർക്കര മണ്ണാത്തിപ്പാറ മുതൽ പഴയന്നൂർ പഞ്ചായത്തിലെ തിരുമണിവരെയാണ് വനംവകുപ്പ് സൗരവേലി (സോളാർ വേലി) സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ പലപ്പോഴും ഈ സൗരവേലി തന്ത്രപരമായി നശിപ്പിച്ചാണ് ആനകൾ നാട്ടിലേക്ക് പ്രവേശിക്കുന്നത്. സൗരവേലി കൃത്യമായി സ്ഥാപിക്കാത്ത മറ്റ് ഇടങ്ങളിലൂടെയാണ് ആനകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് പ്രധാനമായും ഇറങ്ങുന്നത്. വന്യജീവികൾ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയാൻ പൊലീസിന്റെയും വനപാലകരുടെയും സംയുക്ത രാത്രികാല പെട്രോളിംഗും പുതിയ സുരക്ഷാവേലികളും ഉടൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.

A family in Panjal, Thrissur, spent three terrifying hours awake inside their house as a wild elephant stood threateningly in their courtyard after damaging their compound wall and crops

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അന്‍വര്‍ സാദത്ത് മന്ത്രിമാര്‍ക്കൊപ്പം, രാജീവ് ചന്ദ്രശേഖര്‍ പിന്‍നിരയിലേക്ക്, ഗോപകുമാര്‍ മുന്നില്‍; സഭയില്‍ സീറ്റുകളില്‍ മാറ്റം

ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു; ബിജെപി സ്ഥാനാര്‍ഥി പിടിയില്‍

'ഇവിടെ ജീവിക്കണമെങ്കില്‍ വന്ദേമാതരവും ജനഗണമനയും ചൊല്ലണം'; സുവേന്ദു അധികാരിയുടെ ഉത്തരവിനെ എതിര്‍ത്ത് മുസ്ലീം സംഘടനകള്‍

കൊല്ലത്തെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സീരിയല്‍ കില്ലര്‍ ?, പ്രതി തമിഴ്‌നാട് സ്വദേശിയെന്ന് സംശയം, അന്വേഷണം ഊര്‍ജ്ജിതം

സ്വര്‍ണവിലയില്‍ മാറ്റമില്ല; 1,15,000ല്‍ താഴെ തന്നെ

SCROLL FOR NEXT