കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ എത്തിച്ച രോഗി വാർഡിലേക്കുള്ള പടികൾ കയറുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. കൊട്ടാരക്കര കുറുമ്പാലൂര്‍ സ്വദേശി രാധാകൃഷ്ണനാണ് (56) മരിച്ചത്. ഗുരുതര ശ്വാസ തടസത്തെ തുടർന്നാണ് രാധാകൃഷ്ണനെ ആശുപത്രിയിൽ എത്തിച്ചത്. ഇഞ്ചക്ഷന്‍ നല്‍കി അഡ്മിറ്റ് ചെയ്ത് വാർഡിലേക്ക് മാറ്റി. എന്നാല്‍ കിടക്ക ഇല്ലെന്നും നോക്കട്ടെ എന്നുമായിരുന്നു ജീവനക്കാരുടെ പ്രതികരണം. ഒടുവില്‍ അവശനായ രാധാകൃഷ്ണനെ രണ്ടാമത്തെ നിലയിലേക്ക് പടികയറ്റുകയായിരുന്നു.
ഗുരുതരാവസ്ഥയിൽ എത്തിച്ച രോഗിയെ ഐസിയുവിൽ നിരീക്ഷണത്തിലാക്കുകയോ വാർഡിലേക്ക് സ്‌ട്രെച്ചറോ വീല്‍ചെയറിലോ കൊണ്ടു പോകാന്‍ റാമ്പ് (ചരിവുള്ള നടപ്പാത) തുറന്നു നൽകുകയോ ചെയ്‌തില്ല. മൃതദേഹം തിരിച്ചിറക്കുമ്പോൾപ്പോലും റാമ്പ് തുറന്നില്ല. പുറത്തുനിന്നുള്ളവരുടെ സഹായത്തോടെ മൃതദേഹം ചുമന്നിറക്കുകയായിരുന്നു. സംഭവത്തിൽ കുടുംബം കൊട്ടാരക്കര പൊലീസിൽ പരാതി നൽകി.
ഐസിയിലോ ഗ്രീന്‍ ഏരിയയിലോ വിധഗ്ധ ചികിത്സ നല്‍കിയിരുന്നെങ്കില്‍ അച്ഛൻ ജീവനോടെ ഉണ്ടാകുമായിരുന്നു എന്ന് മകൻ അഭിജിത്ത് പറഞ്ഞു. മൃതദേഹം ചുമന്ന് താഴെ എത്തിക്കേണ്ടി വന്നു. ഇതിനും ജീവനക്കാരുടേയും സെക്യൂരിറ്റിയുടേയും സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ആരും വന്നില്ലെന്നും പരാതിയിൽ പറയുന്നു. പുറത്ത് നിന്ന രണ്ട് പേരുടെ സഹായത്താലാണ് മൃതദേഹം താഴെ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ വീൽ ചെയർ നൽകിയില്ലെന്ന വാദം ആശുപത്രി സൂപ്രണ്ട് നിഷേധിച്ചു. ബന്ധുക്കളാണ് രോഗിയെ പടികൾ വഴി മുകളിലെ നിലയിലേക്ക് കയറ്റിയതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അന്വേഷിച്ച് നടപടി എടുക്കുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് സുനില്‍കുമാര്‍ അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates