Pinarayi Vijayan 
Kerala

'എന്നാല്‍ ഇനി അദ്ദേഹത്തോട് എഴുതി വാങ്ങാം, എന്നിട്ട് പറയാം'; ബിനോയ് വിശ്വത്തെ പരിഹസിച്ച് മുഖ്യമന്ത്രി

'ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കെതിരെ എല്ലാ കാലത്തും കേരളത്തില്‍ എല്‍ഡിഎഫ് ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എസ്ഡിപിഐ വോട്ടു സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാടിനെ പരിഹസിച്ച് മുഖ്യമന്ത്രി  പിണറായി വിജയൻ. എന്നാല്‍ ഇനി അദ്ദേഹത്തോട് എഴുതി വാങ്ങാം, എന്നിട്ട് പറയാം. ഞങ്ങള്‍ പറയുന്നത് ഞങ്ങളല്ലേ പറയുക. ഓരോരുത്തര് ഓരോ രീതിയിലല്ലേ വര്‍ത്തമാനം പറയുന്നത്. അതിനെപ്പറ്റി നിങ്ങള്‍ എന്തിനാണ് അന്വേഷിക്കുന്നതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് ചോദിച്ചു.

മതവാദികളുടെ വോട്ടു വേണ്ട മനുഷ്യരുടെ വോട്ടു മതിയെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത് എന്നു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പരിഹാസം. ഇടതുപക്ഷത്തിന്റെ നിലപാട് എല്ലാവര്‍ക്കും വ്യക്തമാണ്. വര്‍ഗീയതയ്‌ക്കെതിരെ വലിയ തോതില്‍ നിലപാട് സ്വീകരിച്ചിട്ടുണ്ട്. വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാട് എടുത്തതിന്റെ ഭാഗമായി നിരവധി പേര്‍ക്ക് രക്തസാക്ഷിത്വം വരിക്കേണ്ടി വന്നിട്ടുമുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.

എന്നിട്ടിപ്പോള്‍ പ്രചരിപ്പിക്കാന്‍ നോക്കുന്നത് ഞങ്ങള്‍ വര്‍ഗീയതയുമായി സമവായത്തിന് ഒരുങ്ങുന്നു എന്നാണ്. വര്‍ഗീയതയുമായി ഇടതുപക്ഷം ഒത്തുപോകുന്നു എന്ന് പരസ്യമായും വലിയ തോതില്‍ രഹസ്യമായും പ്രചരിപ്പിക്കുന്നു. രാജ്യത്ത് ഏറ്റവും വലിയ ആപത്തു വിതച്ചതാണ് ഭൂരിപക്ഷ വര്‍ഗീയത്. ആ ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കെതിരെ എല്ലാ കാലത്തും കേരളത്തില്‍ എല്‍ഡിഎഫ് ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ന്യൂനപക്ഷ സംരക്ഷണം ഉറപ്പുവരുത്തുന്ന നടപടികളാണ് എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. അത്തരത്തിലുള്ള ഞങ്ങള്‍ ഭൂരിപക്ഷ വാര്‍ഗീയതയെ താലോലിക്കുന്നവരാണെന്ന് വരുത്തിയാല്‍, രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്ന് വിചാരിക്കുന്നവരല്ലേ അതിനു തുനിഞ്ഞതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കെതിരായ ഇടതുപക്ഷത്തിന്റെ ശക്തമായ നിലപാട് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നല്ല മതിപ്പുണ്ടാക്കി. മുന്‍കാല ചരിത്രം നോക്കിയാല്‍ ഇടതുപക്ഷത്തോട് വലിയ ആഭിമുഖ്യമുള്ളവരായിരുന്നില്ല ന്യൂനപക്ഷങ്ങള്‍. എന്നാല്‍ അവര്‍ അനുഭവത്തിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കി. അങ്ങനെയാണ് ന്യൂനപക്ഷം ഇടതുപക്ഷത്തോട് അനുഭാവമുള്ളവരാകുന്നത്. എല്ലാ വിഭാഗങ്ങളും ഇടതുപക്ഷത്തെ ഒരേ മനസ്സോടെ കാണുന്ന നിലയുണ്ടായി. രാജ്യത്തായാലും കേരളത്തിലായാലും ഭൂരിപക്ഷ- ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ മതനിരപേക്ഷ ചിന്താഗതിക്കാരാണ് ഏറ്റവും കൂടുതലുള്ളത്.

അവര്‍ ഇടതുപക്ഷത്തെ വിരോധപരമായി കാണുന്നത് അവസാനിച്ചു. ഇടതുപക്ഷത്തെ സ്വീകരിക്കാന്‍ തയ്യാറായി. ഇത് തങ്ങള്‍ക്ക് വലിയ അപകടം ഉണ്ടാക്കുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷത്തെക്കുറിച്ച് തെറ്റായ ചിത്രം വരച്ചുകാട്ടണമെന്ന തോന്നലില്‍ വലതുപക്ഷ ശക്തികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ നിലപാടില്‍ ശക്തമായ നിലപാട് സ്വീകരിച്ച ആദ്യ സംസ്ഥാനം കേരളമാണ്. ന്യൂനപക്ഷങ്ങളുടെ ആശങ്ക പരിഹരിക്കപ്പെടേണ്ടതാണ്. അത് ഇവിടെ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന് പല കാര്യങ്ങളിലും പരിമിതിയുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. അതിന്റെ ഭാഗമായിട്ടാണ് നേറ്റിവിറ്റി കാര്‍ഡ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Chief Minister Pinarayi Vijayan ridiculed CPI state secretary Binoy Viswam's stance regarding accepting SDPI votes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേരിട്ടല്ല, വിഡി സതീശനെ ക്ഷണിച്ചത് ഫെയ്‌സ്ബുക്കിലൂടെയുള്ള സംവാദത്തിന്: മുഖ്യമന്ത്രി

'റേഡിയേഷന്റെ സമയത്ത് പേടിയായി, ധൈര്യം തന്നത് മമ്മൂട്ടിയുടെ വാക്കുകള്‍'; വികാരഭരിതനായി മണിയന്‍പിള്ള രാജു

ബിഹാറില്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും എട്ടു മരണം; നിരവധി പേര്‍ക്ക് പരിക്ക്

ലോകായുക്ത: പ്രതിപക്ഷത്തിന്റെ ഹർജി തള്ളി; സർക്കാർ നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു

എല്‍ഡിഎഫിന് പുറത്തുള്ള ആരുടേയും സഹായം ആവശ്യപ്പെട്ടിട്ടില്ല; എസ്ഡിപിഐ പിന്തുണയില്‍ മുഖ്യമന്ത്രി

SCROLL FOR NEXT