തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ പ്രതിഷേധമെന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചെത്തി നടത്തിയത് ഭീകര പ്രവര്‍ത്തനമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്നും ഇപി ജയരാജൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഇന്ന് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാ മധ്യേയാണ് വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധമുയര്‍ന്നത്. കറുത്ത വസ്ത്രമണിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ മുദ്രവാക്യം വിളിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കു നേരെ നടന്നെത്തിയ പ്രതിഷേധക്കാരെ ഇപി ജയരാജനാണ് തള്ളിമാറ്റിയതെന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
വിമാനം ലാൻഡ് ചെയ്തതിനു ശേഷമാണ് സംഭവമുണ്ടായതെന്ന് ഇപി പറയുന്നു. വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തു. എല്ലാവരും ഇറങ്ങാന്‍ തയ്യാറായിരിക്കുന്ന സമയം രണ്ട് മൂന്ന് പേര്‍ ആക്രമിക്കാനുള്ള ലക്ഷ്യം വച്ച് മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം വിളിച്ച് പാഞ്ഞടുത്തു. അപ്പോഴേക്കും ഇടനാഴിയുടെ നടുവില്‍ വച്ച് താൻ തടയുകയായിരുന്നു.
വയറു നിറയെ കള്ളു കുടിപ്പിച്ച് വിമാനത്തിനകത്ത് കയറ്റിവിട്ടിരിക്കുകയാണ് അവരെ. ഇതെന്ത് യൂത്ത് കോണ്‍ഗ്രസാണ്. ഭീകര പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണോ. ഭീകര പ്രവര്‍ത്തനമാണ് നടത്തികൊണ്ടിരിക്കുന്നത്. തങ്ങളാരും ആ വിമാനത്തില്‍ ഇല്ലായിരുന്നെങ്കില്‍ മുഖ്യമന്ത്രിയെ ആക്രമിക്കില്ലായിരുന്നോയെന്നും അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ കാര്യമാണിതെന്നും ഇപി വ്യക്തമാക്കി.
മുഖ്യമന്ത്രിയെ ആക്രമിക്കുക എന്ന ലക്ഷ്യം മാത്രമാണ് അവര്‍ക്കുണ്ടായിരുന്നത്. മൂക്കറ്റം മദ്യപിച്ചിട്ടുണ്ടായിരുന്നു അവര്‍. എല്ലാ യാത്രക്കാരും സ്തംഭിച്ച് നില്‍ക്കുകയായിരുന്നു. കോറിഡോറില്‍ താന്‍ തടഞ്ഞില്ലായിരുന്നെങ്കില്‍ അവര്‍ അക്രമിക്കും. വിഡി സതീശന്‍ ഇതില്‍ മറുപടി പറയണം. അദ്ദേഹമാണ് ഇവര്‍ക്ക് പ്രചോദനം നല്‍കിയിട്ടുള്ളതെന്നും ജയരാജന്‍ ആരോപിച്ചു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates